മമ്പറം: കാവുംഭാഗം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മമ്പറം പവര്‍ലൂംമെട്ട ഉത്രം ഹൗസില്‍ സനാഥ് (17) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് രക്ഷിതാക്കളും കുടുംബാംഗങ്ങളും സ്‌ക്കൂളിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. കാവുംഭാഗം സ്‌കൂളിലെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കെടുത്തു.
സനാദിന്റെ മരണത്തിന് ഉത്തരവാദികളായ സ്‌ക്കൂള്‍ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കേസെടുക്കുക, നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നലെ സ്‌ക്കൂളിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്. പ്രതിഷേധ കൂട്ടായ്‌മ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.കെ.ഗിരിധരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.പി.ഹരീഷ്ബാബു അധ്യക്ഷത വഹിച്ചു. എ.ജിനചന്ദ്രന്‍ സംസാരിച്ചു.
സ്‌കൂളിലുണ്ടായ നിസ്സാര പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ കാണിച്ച അനാസ്ഥയും ഉത്തരവാദിത്വമില്ലായ്‌മയുമാണ് മകന്റെ മരണത്തിന് കാരണമായതെന്നും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സനാഥിന്റെ പിതാവ് ഒ.സി.സത്യനാഥന്‍ ബാലാവകാശ കമ്മീഷനും സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
ജനുവരി ആദ്യവാരം സഹപാഠികളായ നാല് വിദ്യാര്‍ത്ഥികള്‍ സെല്‍ഫിയെടുത്തിരുന്നു. ഇത് സ്‌കൂളിലെ ഒരു അധ്യാപികയുടെ ശ്രദ്ധയില്‍പെടുകയും അധ്യാപിക ഫോട്ടോയുടെ പകര്‍പ്പ് ഫോണില്‍ സൂക്ഷിച്ച് ഇതില്‍പെട്ട ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് സനാഥിന്റെ മരണത്തിന് കാരണമായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ സ്‌കൂളിലെത്തുകയും പ്രിന്‍സിപ്പാളിന്റെ മുന്നില്‍വെച്ച് എട്ടോളം വരുന്ന സംഘം വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. വിദ്യാലയത്തില്‍വെച്ച് പ്രിന്‍സിപ്പാളുടെ കണ്‍മുന്നിലിട്ട് പുറത്തുനിന്നു വന്ന സംഘം വിദ്യാര്‍ത്ഥിയെ അക്രമിച്ചിട്ടും ഇത് തടയാനോ പോലീസിലറിയിക്കാനോ ഹെഡ്മാസ്റ്റര്‍ തയ്യാറായിട്ടില്ല. തുടര്‍ന്ന് ജനുവരി 18ന് സ്‌കൂളില്‍ ഹാജരായ വിദ്യാര്‍ത്ഥിയെ രണ്ടാമത്തെ പിരീഡില്‍ അധ്യാപകന്‍ ക്ലാസില്‍നിന്നും പുറത്താക്കുകയായിരുന്നു. ഇയാളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു എന്നാരോപിച്ചാണ് ബന്ധപ്പെട്ട ക്ലാസ് ടീച്ചര്‍ ക്ലാസില്‍ നിന്നും പുറത്താക്കിയത്. ഇക്കാര്യങ്ങളും സ്‌കൂള്‍ അധികൃതര്‍ സനാഥിന്റെ രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല.
സ്‌കൂള്‍ അധികൃതരുടെ തികഞ്ഞ അനാസ്ഥയും ഭീഷണിയും നിരന്തരമായ മാനസിക പീഡനവുമാണ് മകന്റെ മരണകാരണമെന്നുകാണിച്ച് സത്യനാഥ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ ഒരു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ സനാഥ് ആത്മഹത്യ ചെയ്ത സംഭവം തേച്ചുമായ്ച്ചു കളയാന്‍ സിപിഎം പ്രാദേശിക നേതൃത്വം ശ്രമം നടത്തുന്നതായി നേരത്തെതന്നെ പരാതിയുണ്ടായിരുന്നു. ജനുവരി 27ന് വൈകിട്ടാണ് സനാഥിനെ വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കാണപ്പെട്ടത്.
















