കണ്ണൂര്‍: സംസ്ഥാന രൂപീകരണത്തിന്റെ അറുപത് വര്‍ഷികം പിന്നിടുന്ന കേരളം വികസന സങ്കല്‍പ്പങ്ങളില്‍ കാലാനുസൃതമായ തിരുത്തലുകളും മാറ്റങ്ങളും കൊണ്ടുവരാന്‍ ഇനിയും വൈകിക്കൂടെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ കാലത്തിനൊപ്പം എന്ന പേരില്‍ നടന്ന കണ്ണൂര്‍ മണ്ഡലവികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും അടക്കമുള്ളവര്‍ വികസന പദ്ധതികളെ അവയുടെ സമഗ്രതയില്‍ പരിഗണിക്കാതെ എതിര്‍പ്പുകളുമായി രംഗത്തുവരുന്ന രീതി പുനപ്പരിശോധിക്കണം. വികസനനയങ്ങള്‍ രൂപീകരിക്കുമ്പോള്‍ മുന്‍ഗണനയിലും പരിഗണനയിലും രാഷ്‌ട്രീയമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ വികസന പ്രക്രിയ ഷ്‌ട്രീയത്തിനതീതമാവണം. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസന പദ്ധതികളില്‍ എല്ലാ വിഭാഗീയതകളും താല്‍പര്യങ്ങളും മറന്ന് കേരള ജനത ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു.
കേരളത്തെ വന്‍ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമായിരുന്ന കരിമണല്‍ ഖനന പദ്ധതി അവതാളത്തിലാക്കിയത് രണ്ട് പഞ്ചായത്തുകള്‍ക്കുണ്ടാവുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ പേരില്‍ ഉയര്‍ന്ന എതിര്‍പ്പാണ്. എന്നാല്‍ അവിടത്തെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിഗണിക്കുകയും മറ്റിടങ്ങളിലെ കരിമണല്‍ പൊതുമേഖലയില്‍ ഖനനം നടത്തുകയും ചെയ്തിരുന്നെങ്കില്‍ ഖത്തറിനേക്കാള്‍ വിസ്‌ഫോടനാത്മകമായ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ കേരളത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിഷേധാത്മക ചര്‍ച്ചകള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വലിയ തിരിച്ചടിയാണ് നല്‍കി യതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മേയര്‍ ഇ.പി ലത, ഡെപ്യൂട്ടി മേയര്‍ പി.കെ രാകേഷ്, കില ഡയരക്ടര്‍ ഡോ. പി.പി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 12 മേഖലകളായി തിരിഞ്ഞ് ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ടീമുകള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് വികസന പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയത്. വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ തയ്യാറാക്കിയ കരട് വികസന രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ചകള്‍. കിലയുടെ നേതൃത്വത്തിലായിരുന്നു വികസന സെമിനാര്‍ സംഘടിപ്പിച്ചത്.
















