കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സമാധാന പുനഃസ്ഥാപിക്കാനെടുക്കുന്ന തീരുമാനങ്ങള്‍ മണിക്കൂറുകള്‍ക്കുളളില്‍ ലംഘിക്കുന്നത് സിപിഎമ്മിന്റ പതിവ് പല്ലവി. കഴിഞ്ഞ കാലങ്ങളിലെല്ലാം സംസ്ഥാനതലത്തിലും ജില്ലാ-പ്രാദേശികതലങ്ങളിലും സമാധാനം സ്ഥാപിക്കാനായി നടത്തിയ ചര്‍ച്ചകള്‍ അട്ടിമറിച്ചതും തീരുമാനങ്ങള്‍ ലംഘിച്ച് തുടര്‍അക്രമങ്ങള്‍ നടത്തിയ പാരമ്പര്യമാണ് കണ്ണൂരിലെ സിപിഎം നേതൃത്വത്തിനും അണികള്‍ക്കും ഉളളത്. സംസ്ഥാന സര്‍ക്കാരും സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചകളും തീരുമാനങ്ങളും കാറ്റില്‍പ്പറത്തിയ ചരിത്രമാണ് സിപിഎമ്മിനുളളത്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി സമാധാന യോഗം കഴിഞ്ഞ് ജില്ലയില്‍ ശാശ്വത സമാധാനത്തിന് ആഹ്വാനം ചെയ്ത് 24 മണിക്കൂര്‍ തികയും മുമ്പേ തലശ്ശേരി കതിരൂരിലെ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ നടന്ന ബോംബേറ്. ഒരു ഭാഗത്ത് സമാധാനത്തിന്റെ അപ്പോല്‍ത്സുകന്മാരായി ചമയുകയും മറുഭാഗത്ത് കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ കടന്നാക്രമിക്കുകയും ചെയ്യുന്ന പതിവു ശൈലിയാണ് കാലങ്ങളായി കണ്ണൂരില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.
ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുളളവര്‍ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചകളെല്ലാം സിപിഎം പ്രഹസനമാക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ 2014 സെപ്തംബര്‍ 1 വരെ ഏതാണ്ട് രണ്ട് വര്‍ഷക്കാലം ജില്ലയില്‍ കൊലപാതകങ്ങളൊന്നും തന്നെ ഇല്ലാതെ സമാധാനപരമായി മുന്നോട്ടു പോയിരുന്നു. എന്നാല്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതരൂരിലെ എളന്തോട്ടത്തില്‍ മനോജിനെ യാതൊരു പ്രകോപനവുമില്ലാതെ വെട്ടിക്കൊന്നു കൊണ്ട് ജില്ലയിലെ സമാധാനാന്തരീക്ഷം സിപിഎം തകര്‍ത്തു. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ ആത്മസംയമനം പാലിച്ചതിനാല്‍ ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ജില്ലയില്‍ അധികാരത്തിന്റെ തണലില്‍ കഴിഞ്ഞ ആറുമാസക്കാലം സിപിഎം അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു. ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎമ്മുകാരനായ മുഖ്യമന്ത്രിതന്നെ മുന്‍കയ്യെടുത്ത് സമാധാന ശ്രമങ്ങള്‍ നടത്തിയിട്ടും വീണ്ടും അക്രമവുമായി മുന്നോട്ടു പോകുന്ന സിപിഎം നിലപാട് സമാധാനകാംക്ഷീകളായ ജില്ലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്.
സമാധാനക്കമ്മറ്റി തീരുമാനങ്ങളുടെ മഷിയുണങ്ങും മുമ്പേ കണ്ണൂര്‍ തലശ്ശേരിയില്‍ വീണ്ടും സിപിഎം അക്രമം നടത്തിയതിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. കാലങ്ങളായി സിപിഎം ഏകപക്ഷീയമായി ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറല്ലെന്ന് തലശ്ശേരിയിലെ അക്രമത്തോടെ തെളിയിച്ചിരിക്കുകയാണ്.
















