‘ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. പേപ്പട്ടിയാക്കിയാല്‍ തല്ലിക്കൊല്ലാമല്ലൊ. സിപിഎമ്മിന്റെ സമീപമാണിത്. ആര്‍എസ്എസ്സിനെ വേട്ടയാടാന്‍ സിപിഎം സ്വീകരിക്കുന്ന മാര്‍ഗം അതാണ്. ‘ആര്‍എസ്എസ് അധോലോകസംഘമാണെന്നും അതിനെകുറിച്ചന്വേഷിക്കണ’ മെന്നും ആവശ്യമുയര്‍ത്തുന്നത് പി. ജയരാജനാണ്. ഇതേ ജയരാജനാണ് കോടിയേരി പ്രസംഗിച്ച യോഗത്തിന് നേര്‍ക്ക് ആര്‍എസ്എസ്സ് ബോംബെറിഞ്ഞുവെന്ന് പ്രചരിപ്പിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞു എന്ന് പറഞ്ഞാല്‍ ആയുധമെടുത്ത് സഖാക്കള്‍ തെരുവിലിറങ്ങുമെന്നറിയാത്ത ആളല്ല ജയരാജന്. ജയരാജന്റെ വാക്കുകള്‍കേട്ട് കുറേപേര്‍ രംഗത്തിറങ്ങി. ആര്‍എസ്എസുകാരുടെ വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളുമെല്ലാം തകര്‍ക്കുകയും ചെയ്തു. ആര്‍എസ്എസ് ചെയ്യാത്ത കാര്യം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കുവാന്‍ കള്ളപ്രചാരണം. ഇത് തന്നെയാണ് പണ്ട് നാദാപുരത്തും പ്രയോഗിച്ച തന്ത്രം.
എട്ടുപേരുടെ ജീവന് നഷ്ടപ്പെടുകയും നൂറോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തതാണ് നാദാപുരം സംഭവം. 1988 സപ്തംബര്‍ പതിനേഴിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആസൂത്രിതമായി സംഘടിപ്പിച്ച കലാപം ദിവസങ്ങളോളം നീണ്ടുനിന്നു. 1985 മാര്‍ച്ച് ഇരുപത്തഞ്ചിന് കക്കട്ടിലെ പീടിക തൊഴിലാളി നമ്പോടന്‍ കണ്ടി ഹമീദ് കൊലചെയ്യപ്പെട്ടത് സംബന്ധിച്ച പ്രശ്നങ്ങളാണ് മൂന്നരവര്‍ഷം കഴിഞ്ഞ് നാദാപുരത്ത് സംഘര്‍ഷമുണ്ടാക്കിയത്. യുഡിഎഫ് ഭരണത്തില്‍ ഹമീദിന്റെ കൊലയാളികളെ പിടികൂടിയില്ല. ഇതിനെതിരെ സമരം നടത്തിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എല്‍ഡിഎഫ് ഭരണത്തിലെത്തിയാല്‍ ഈ കൊലക്കേസ് തെളിയിക്കുമെന്ന് വാക്കു നല്കി തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളുടെ വോട്ടുറപ്പാക്കി. ഇടതുമുന്നണി ഭരണത്തിലേറി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഹമീദിന്റെ കൊലയാളികളെ പിടികൂടാഞ്ഞതില്‍ രോഷം വര്‍ദ്ധിച്ചു. ഇതു മുതലാക്കാന്‍ മുസ്ലിം ലീഗ് ആസൂത്രണം ചെയ്ത പോലീസ് സ്റ്റേഷന് മാര്‍ച്ചിന്റെ നടുവിലേക്ക് പോലീസിന്റെ വിലക്ക് അവഗണിച്ച് സിപിഎമ്മുകാരനായ മേപ്പയൂര്‍ എംഎല്‍എ കണാരന് ചെന്നതാണ് സംഘര്‍ഷത്തിന് വിത്തിട്ടത്. കണാരന് സഞ്ചരിച്ച കാറിന് ലീഗ് പ്രകടനക്കാര്‍ കൊടിക്കമ്പുകൊണ്ടടിച്ചത് എംഎല്‍എയെ മര്‍ദ്ദിച്ചതായി വ്യാഖ്യാനിച്ചു.
നാദാപുരം മണ്ഡലമാകെ സിപിഎം മൈക്ക് കെട്ടി പ്രചാരണം നടത്തി. അവര്‍ ആദ്യം ലീഗുകാര്‍ക്ക് നേരെ തിരിഞ്ഞു. പിന്നെയത് മുസ്ലിം വിരുദ്ധ വികാരമാക്കി. കണാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിക്കുക, പ്രതികരിക്കുക എന്നതായിരുന്നു സിപിഎം ആഹ്വാനം. പതിനേഴിന് രാത്രി മുതല്‍ തന്നെ സഖാക്കള്‍ പ്രതികരിച്ചു തുടങ്ങി. മാര്‍ക്സിസ്റ്റ് അധ്യാപക യൂണിയന് പ്രവര്‍ത്തകന്‍കൂടിയായ കായക്കൊടി കുഞ്ഞബ്ദുള്ള മാസ്റ്ററുടെ മേല്‍തന്നെയാണ് ആദ്യം കൈക്കരുത്ത് തെളിയിച്ചത്. വിശ്വകര്‍മ ജയന്തിയോടനുബന്ധിച്ച് കക്കട്ട് അങ്ങാടിയില്‍ ചേര്‍ന്ന ബിഎംഎസ് പൊതുയോഗത്തില്‍ ഓടിയെത്തിയത് കൊണ്ടുമാത്രം അദ്ദേഹത്തിന്റെ ജീവന് രക്ഷപ്പെട്ടു. പതിനെട്ടു മുതല്‍ അക്രമം വ്യാപകമായി. കല്ലാച്ചിക്കടുത്തുള്ള രണ്ട് മുസ്ലിം പള്ളികള്‍ അക്രമിച്ചു. കമ്മങ്കോട്ട് മസ്ജിദുസ്സലാഹിയ, പഷ്ണം കുനിപള്ളി എന്നിവ തകര്‍ത്തു. പള്ളിക്കകത്ത് മലമൂത്രവിസര്‍ജ്ജനം നടത്തി. ഖുറാന് പിച്ചിച്ചീന്തി കിണറ്റിലിട്ടു. പമ്പുസെറ്റ് തല്ലിപ്പൊളിച്ച് ദൂരെയെറിഞ്ഞു. മദ്രസ വക നൂറുകണക്കിന് കസേരയും ബഞ്ചും അലമാരിയും കൂട്ടിയിട്ട് ചാമ്പലാക്കി. കല്ലാച്ചിയിലും വളയത്തും നിരവധി കടകള്‍ കൊള്ളയടിച്ചു. പോലീസ് ദൃക്സാക്ഷികളായിനിന്നു. പെരുമണ്ണൂരില്‍ സ്റ്റേഷനറി കട, കൂള്‍ബാര്‍, ഫര്‍ണിച്ചര്‍ കട എന്നിവ കുത്തിത്തുറന്നു. സ്റ്റേഷനറി കടയില്‍നിന്ന് രാത്രി കൊള്ളയടിച്ചു.
വാണിമേല്‍ പഞ്ചായത്തില്‍ നാളികേരം വെട്ടിയിട്ട് മിനി ലോറിയില്‍ കൊണ്ടുപോവുകയാണ് ചെയ്തത്. മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങി. മാര്‍ക്സിസ്റ്റ് അക്രമത്തില്‍ മരിച്ച മുസ്ലിം കുടുംബങ്ങളേയും മുസ്ലിം ആക്രമത്തില്‍ മരിച്ച മാര്‍ക്സിസ്റ്റ് കുടുംബങ്ങളേയും ആശ്വസിപ്പിക്കാന്‍ ബിജെപി നേതാക്കളാണ് ഓടിയെത്തിയത്. കോഴിക്കോട് നിന്ന് ദത്താത്രയ റാവുവിന്റെയും അഹല്യ ശങ്കറിന്റെയും നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ നാദാപുരത്ത് പര്യടനം നടത്തി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ കെ.ജി. മാരാരും അവിടെ ഓടിയെത്തി. മാര്‍ക്സിസ്റ്റുകാരനായ മുസ്ലിമിനെപ്പോലും വെറുതെ വിടാന്‍ മാര്‍ക്സിസ്റ്റുകാര്‍ തയ്യാറായിട്ടില്ലെന്ന് സി.കെ. പത്മനാഭന് കണ്‍വീനറായി രൂപീകരിച്ച ബിജെപിയുടെ വസ്തുതാന്വേഷണ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉദാഹരണങ്ങള്‍ നിരത്തി വിവരിച്ചിട്ടുണ്ട്. മുസ്ലിം അക്രമങ്ങളില്‍ നിന്ന് രക്ഷനേടി മാര്‍ക്സിസ്റ്റുകാരനായ വളയം പഞ്ചായത്ത് പ്രസിഡന്റ ബാലകൃഷ്ണന് നമ്പ്യാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉറക്കമില്ലാതെ കാവലിരുന്നു. സംഘര്‍ഷം വ്യാപിപ്പിച്ചത് നേട്ടമുണ്ടാക്കാനുള്ള സിപിഎം ശ്രമം പരാജയപ്പെടുത്തുന്നതിനും സമാധാനം സൃഷ്ടിക്കുന്നതിനും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പ്രശംസിക്കപ്പെട്ടു.
ഒക്ടോബര്‍ 27ന് മലയാള മനോരമ മുഖപ്രസംഗം ഇത് എടുത്തു പറയുന്നുണ്ട്. ഒക്ടോബര്‍ ഇരുപത്തിരണ്ടിന് ലീഗ് എംഎല്‍എ പി. സീതി ഹാജി നാദാപുരം സംഭവത്തെ അപലപിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു. ”മലബാര്‍ പ്രദേശത്ത് മാര്‍ക്സിസ്റ്റ് കാപാലികന്മാരും ഒരുവിഭാഗം പോലീസുകാരും ചേര്‍ന്ന് കൊള്ളയും കൊള്ളിവയ്പും നടത്തുകയാണ്. ജനപ്രതിനിധികളെയും പാവപ്പെട്ട ജനങ്ങളെയും അവര്‍ തല്ലിച്ചതച്ചിട്ടു. എന്നിട്ടും അതിനെക്കുറിച്ചന്വേഷിക്കുന്നില്ല. ഇത്രയും ധാര്‍ഷ്ട്യം കാണിച്ചൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. ലീഗിനോടുള്ള വിരോധം ഒടുവില്‍ മുസ്ലിം സമുദായത്തോടാക്കി മാറ്റിയതിന്റെ വ്യക്തമായ തെളിവാണ് ജനതാദളിലെയും കോണ്‍ഗ്രസിലെയും മുസ്ലിങ്ങളെ ആക്രമിച്ചതില്‍നിന്ന് ലഭ്യമാകുന്നത്. മമ്മു എന്ന കോണ്ഗ്രസുകാരന് മരിച്ചത് ഇതല്ലേ കാണിക്കുന്നത്? ഇതൊരു ഹിന്ദു-മുസ്ലിം സംഘട്ടനമാക്കി അതെല്ലാം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയില്‍ കെട്ടിവച്ചു. ആര്‍എസ്എസ്കാരോ ബിജെപിക്കാരോ ഞങ്ങളുടെ പള്ളി ആക്രമിച്ചിട്ടില്ല. 1971ല്‍ തലശേരിയില്‍ പള്ളി ആക്രമിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. ആര്‍എസ്എസില്‍നിന്ന് മുസ്ലീങ്ങളെ രക്ഷിക്കുമെന്ന് പറയുന്ന നമ്പൂതിരിപ്പാടിന് ഇപ്പോഴെന്താണ് പറയാനുള്ളത്.” സീതിഹാജിയുടെ ചോദ്യത്തിന് ഇതുവരെയും ഉത്തരം നല്‍കിയിട്ടില്ല. കടക്കാര്‍ക്കോ പള്ളിക്കോ നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാരിന് അന്ന് തോന്നിയില്ല.
തങ്ങന്മാരേയും പിള്ളന്മാരെയും തല്ലാനോ കൊല്ലാനോ ആര്‍എസ്എസ്കാരും ജനസംഘക്കാരും വന്നില്ലെന്ന് സീതിഹാജി നിരവധി യോഗങ്ങളിലും പ്രസംഗിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം സിപിഎം പലകുറി കേരളത്തില്‍ നടത്തിയതും സീതിഹാജി ചൂണ്ടിക്കാട്ടിയിരുന്നു. വളപട്ടണത്ത് മഹമൂദിനേയും തലശേരിയില്‍ ഫസലിനേയും തളിപ്പറമ്പില്‍ ഷുക്കൂറിനേയും നിഷ്ഠുരമായി കൊന്നതിനെയും ആര്‍ക്കും മറക്കാന്‍ കഴിയില്ല. സിപിഎം സംഭവങ്ങളുണ്ടാക്കും, സംഘര്‍ഷത്തിന് സാഹചര്യമുണ്ടാക്കും. പാര്‍ട്ടിക്കകത്ത് ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ ആസൂത്രിതമായി കൊലപ്പെടുത്തും.
രാഷ്ട്രീയ പ്രതിയോഗികളെന്ന് പ്രചരിപ്പിച്ച് പ്രതികളെ സൃഷ്ടിക്കും. ഇത്തരം നിരവധി സംഭവങ്ങളുടെ ആസൂത്രകന്മാരാണ് ആര്‍എസ്എസിനെതിരെ വിരല്‍ ചൂണ്ടുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി ആര്‍എസ്എസിനെ പൂട്ടുമെന്ന് വീമ്പടിക്കുകയാണ്. അതിനായി ആജ്ഞാനുവര്‍ത്തികളായ പോലീസുകാരെ ദുരുപയോഗിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളെയും അതിനായി ചട്ടം കെട്ടിയിരിക്കുകയാണ്. സിബിഐ എന്ന് കേട്ടാല്‍ അടിവസ്ത്രം നനയുന്ന നേതാവാണ് പോലീസ് മേധാവികളെകൊണ്ട് ‘കുഞ്ഞിരാമന് കളിപ്പിക്കുന്ന’ത്. പണ്ടെങ്ങോ ആര്‍എസ്എസിന്റെ വഴിയെ നടന്ന ഒരുത്തനെ ചട്ടം കെട്ടി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കള്ളമൊഴി നല്‍കിയിരിക്കുകയാണ്. ഫസല്‍ വധകേസിന്റെ ഗതി മാറ്റാനാണ് കഠിന ശ്രമം.
അധോലോകത്തെക്കാള്‍ മ്ലേച്ഛമായ മാര്‍ഗമാണ് ഇതിനായി സിപിഎം നടത്തുന്നത്. ജയരാജന്റെ തിരക്കഥയ്ക്ക് പിണറായി വിജയന് മുഖവുര എഴുതുകയാണ്. ഞാനും എന്റെ പോലീസും പിന്നെ ജയരാജന്മാരും ചേര്‍ന്ന് ആര്‍എസ്എസിനെ പൂ പോലെ പറപ്പിക്കാമെന്നാണ് സ്വപ്നം കാണുന്നത്. അത്തരം സ്വപ്നജീവികള്‍ ‘കുട്ടി സഖാക്കള്‍ പോലീസായാല്‍ പട്ടാളപണി ഞങ്ങളെടുക്കും’ എന്ന പണ്ടത്തെ മുദ്രാവാക്യത്തെ ഓര്‍മ്മിപ്പിക്കട്ടെ.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: