നവയുഗത്തിന് നാന്ദികുറിച്ച് നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം നടക്കുന്ന മൂന്നാമത്ത് റിപ്പബ്ലിക് ദിനമാണിന്ന്. ഭാരത റിപ്പബ്ലിക് ദിനം 67 വര്‍ഷം പിന്നിട്ടതുപോലെയല്ല ഇന്നത്തെ ആഘോഷം. പണക്കാരനും പട്ടിണിക്കാരനും പണിക്കാരനും പണിയില്ലാത്തവരുമായ മുഴുവന്‍ ഭാരതീയരും തല ഉയര്‍ത്തി നില്ക്കുന്ന സന്ദര്‍ഭമാണിത്. ഊര്‍ജ്ജവും ഉത്സാഹവും സര്‍വ്വോപരി ജനസേവന തല്പരതയും മുമ്പെങ്ങും കാണാത്തവിധം കാഴ്ചവയ്ക്കുന്ന പ്രധാനമന്ത്രിയാണ് മോദി.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ട് പിന്നിട്ടെങ്കിലും സാമ്പത്തിക സ്വതന്ത്ര്യം നമുക്കിതുവരെ നേടാനായിട്ടില്ല. അതിലേക്കുള്ള കോട്ടവാതിലാണ് ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് എന്‍ഡിഎ സര്‍ക്കാര്‍ തുറന്നത്. കള്ളപ്പണത്തിനും അഴിമതിക്കും ഭീകരതയ്ക്കുമെതിരായാണ് നോട്ട് മരവിപ്പിക്കലിനെ കാണേണ്ടതെങ്കിലും മുഖ്യലക്ഷ്യം സാമ്പത്തിക സ്വാതന്ത്ര്യമാണ്. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരാക്കുകയും ചെയ്തുപോന്ന പാരമ്പര്യ സാമ്പത്തിക ക്രമത്തിന്റെ കടയ്ക്കല്‍ കത്തിവച്ചു കഴിഞ്ഞു. പണം ആരോരുമറിയാതെ കൂമ്പാരമാക്കുന്ന പഴയശൈലി പമ്പകടന്നു. ഇവിടെ ജനിച്ചുവളര്‍ന്ന എല്ലാവരും രാജ്യത്തെ സമ്പത്തിന്റെ അവകാശികളാണ്.
അത് അര്‍ത്ഥവത്താക്കാനുള്ള ശ്രമകരമായ ജോലിക്ക് തുടക്കമിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് റിപ്പബ്ലിക് ദിനത്തിനാഘോഷത്തിനായി ദേശീയ പതാക ഉയരുന്നത്. ഇന്നത്തെ ആഘോഷത്തിന് ഏറെ പ്രസക്തിയുണ്ട്. ദേശീയതയേയും ദേശീയ ഗാനത്തേയുമെല്ലാം സംശയത്തോടെ കാണുകയും പുച്ഛത്തോടെ സമീപിക്കുകയും ചെയ്യുന്നത് കാണാതിരുന്നുകൂടാ. മറ്റൊരു രാജ്യത്തും ഈ അവഹേളനം അചിന്ത്യമാണ്. നമ്മുടേത് വിശാല ജനാധിപത്യവും അതിരുകളില്ലാത്ത സ്വാതന്ത്ര്യവുമാണെന്ന ധാരണയാണ് ഇങ്ങനെയൊക്കെ സംഭവിപ്പിക്കുന്നത്. സ്വാതന്ത്ര്യവും ജനാധിപത്യവുമെല്ലാം ബാഹ്യമായി അടിച്ചേല്‍പ്പിക്കേണ്ടതല്ല. രക്തത്തില്‍ അലിഞ്ഞുചേരേണ്ടതു തന്നെയാണ്. അത് വീടുകളില്‍ നിന്നും നാടുകളില്‍ നിന്നും പാഠശാലകളില്‍ നിന്നുമെല്ലാം ആര്‍ജിക്കേണ്ടവയാണ്.
സല്‍ഭരണത്തിന്റെ വ്യക്തമായ രൂപരേഖ എന്‍ഡിഎ സര്‍ക്കാര്‍ രണ്ടരവര്‍ഷത്തിനിടയില്‍ വരച്ചുകഴിഞ്ഞു. എല്ലാവര്ക്കും തുല്യനീതിക്കായി സര്‍ക്കാര്‍ പദ്ധതികളുമായി മുന്നേറുമ്പോഴാണ് ഛിദ്രചിന്തകളുമായി ചിലര്‍ സാന്നിധ്യമറിയിക്കാന്‍ നോക്കുന്നത്. അതെല്ലാം മണ്ണടിയുന്ന കാലം വിദൂരത്തല്ല. രാജ്യാന്തര രംഗത്ത് രാജ്യത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ ചുരുങ്ങിയ മാസങ്ങള്‍ക്കകം മോദിക്ക് വേണ്ടിവന്നുള്ളൂ. യോഗ എന്ന ഭാരതീയ ശാസ്ത്രത്തെ ലോകരാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും ഭീകരതയ്ക്കെതിരെ വിവിധചേരികളിലുള്ള രാഷ്ട്രങ്ങളെ ഒരേവേദിയിലെത്തിക്കാനും കഴിഞ്ഞു. ഭാരതത്തിന്റെ സമഗ്രവികസനത്തിനുള്ള സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള്‍ രാജ്യത്തേക്ക് ഒഴുകിത്തുടങ്ങി.
റിപ്പബ്ലിക്ദിനത്തില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സ്വാതന്ത്ര്യദിനമാകുമ്പോള്‍ നടപ്പാക്കുന്ന രീതിയാണ് ഇന്നത്തെ സര്‍ക്കാരിന്. രണ്ടാഴ്ചയിലൊരിക്കല്‍ ഒരു പദ്ധതി എന്ന രീതിയാണ് അവലംബിക്കുന്നത്. വാക്കും പ്രവര്‍ത്തിയും ഒന്നാകണമെന്ന നിര്‍ബന്ധവും ഭരണം നയിക്കുന്നവര്‍ക്കുണ്ട്. നടപ്പാക്കേണ്ട പരിഷ്കാരങ്ങളില്‍ പലതും വളരെയേറെ മുന്നോട്ടുപോയി. ഉദാഹരണം ശുചിത്വഭാരതം, സ്വച്ഛഭാരതം. പ്രായോഗിക തലത്തില്‍ രണ്ട് കടമ്പകള്‍ കടന്നാല്‍ മാത്രമേ ഇവ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ഒരു കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി സഹകരിക്കാത്ത ചില സംസ്ഥാനങ്ങളും ഒരുവിഭാഗം ഉദ്യോഗസ്ഥരും രണ്ടാമത്തേത് നിലവിലുള്ള ഭരണസംവിധാനത്തിന്റെ അപര്യാപ്തതകളാണ്. ഇതിനുളള പരിഹാരം അധികാര വികേന്ദ്രീകരണവും ഭരണപരിഷ്കാരവുമാണ്.
നമ്മുടെ ഭരണഘടനയില്‍ സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യലിസം എന്നതുകൊണ്ട് സ്ഥിതിസമത്വം എന്നാണ് ഉദ്ദേശിക്കുന്നത്. ഇന്ന് ഭാരതം ലോകത്തിലെ മറ്റ് പല രാഷ്ട്രങ്ങളേക്കാളും അസമത്വമുള്ള രാജ്യമാണെന്നതില്‍ സംശയമില്ല. അതിനു പ്രധാനകാരണം വേതനത്തിലും വരുമാനത്തിലുമുള്ള അന്തരമാണ്. ഇവിടെ ഏറ്റവും ചുരുങ്ങിയതും കൂടിയതുമായ വരുമാനത്തിലെ അന്തരം നൂറുകണക്കിന് വരും. ഭീമമായ അന്തരം സ്വയം പണിയെടുത്ത് ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ മൊത്തം സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാലും വരുമാനത്തിലെ അന്തരം കുറച്ചുകൊണ്ടു വന്നില്ലെങ്കില്‍ പ്രയോജനമൊന്നും ഇല്ല. കേന്ദ്ര ഗവണ്മെന്റിന്റെ പല പദ്ധതികളുടെ നടത്തിപ്പിലും ധനദുര്‍വിനിയോഗവും അഴിമതിയും നടന്നിരുന്നു. ശക്തമായ നീക്കവുമായി മോദി സര്‍ക്കാര്‍ മുന്നേറുമ്പോള്‍ ജനങ്ങള്‍ പ്രതീക്ഷയോടെ അതിനെ സ്വീകരിക്കുന്നു.
ഇതിനിടയിലും മതേതരത്വം ഭീഷണിയിലാണെന്നും മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്നുമെല്ലാമുള്ള പ്രചാരണങ്ങളും ശക്തമാണ്. സംവരണത്തെപ്പോലും ദുഷ്പ്രചാരണത്തിന് ആയുധമാക്കുകയാണ്. സാമൂഹിക നീതി നടപ്പാക്കിക്കഴിയുംവരെ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം ഏര്‍പ്പെടുത്തേണ്ടി വരും. രാജ്യത്ത് അടിയന്തരമായി നടപ്പാക്കേണ്ടത് സാമൂഹികനീതിയാണ്. ഇന്നത്തെ സംവരണനിയമം സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ നിലനിര്‍ത്തുന്നു. സമയബന്ധിതമായി ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം.
രാഷ്ട്രശരീരത്തെ കാര്‍ന്നുതിന്നുന്ന മാരക രോഗമാണ് അസഹിഷ്ണുത. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്നുറപ്പായതോടെ ആരംഭിച്ച അസഹിഷ്ണുത ഇപ്പോഴും തുടരുന്നു. എല്ലാ ആക്ഷേപങ്ങള്‍ക്കും ചെവിക്കൊടുത്ത് അതിന് പിന്നാലെ പോയാല്‍ ഭരിക്കാന്‍ നേരമുണ്ടാകില്ല. അതുകൊണ്ടുതന്നെ സംശുദ്ധമായ പ്രവര്‍ത്തനത്തിലൂടെ മറുപടി നല്‍കുകയാണ് സര്‍ക്കാര്‍. അതിന്റെ ഒന്നാന്തരം തെളിവാണ് മുസ്ലിം വിരുദ്ധരെന്ന പ്രതിയോഗികളുടെ പ്രചാരണത്തിന് സൗദി കിരീടാവകാശിയെതന്നെ ഇന്നത്തെ മുഖ്യാതിഥിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: