സിനിമാ സംവിധായകന്‍ കമലിനെയും പ്രശസ്ത കഥാകൃത്ത് എം.ടി. വാസുദേവന്‍നായരെയും പിണറായി ഭരണം വന്നതോടെ വാശിയേറിയ കളിയിലെ ഫുട്‌ബോള്‍ പോലെ ഉപയോഗിക്കുന്നു എന്നുതോന്നുന്നു. ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയും, അവരെ ഇടിച്ചുതാഴ്‌ത്താന്‍ ചാനല്‍ രാഷ്‌ട്രീയക്കാര്‍ കാണിക്കുന്ന താല്‍പര്യവും ഈ അവസ്ഥയ്‌ക്ക് കാരണമാണെന്നും തോന്നുന്നു.
ചില മാധ്യമങ്ങള്‍ താല്‍പര്യമെടുത്ത്, സംഘപരിവാറിന്റെ ഫാസിസ്റ്റ് നയം പുറത്തുവന്നു എന്ന് പ്രഖ്യാപിക്കാനും തുടങ്ങിയിട്ടുണ്ട്. എല്‍ഡിഎഫ് പാളയത്തിലുള്ളവരും ഇതിന് കൂട്ടുനില്‍ക്കുന്നു. തപസ്യ കലാസാഹിത്യവേദി രാഷ്‌ട്രീയസ്വയംസേവകസംഘവുമായി അടുത്തുനില്‍ക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ കലാസാഹിത്യകാരന്മാരോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
തപസ്യയുടെ തുടക്കക്കാര്‍, കേരളകലാമണ്ഡലം അധ്യക്ഷനായിരുന്ന ടി.എം.ബി. നെടുങ്കാടിയും പ്രൊഫസര്‍ സി.കെ. മൂസതും മാതൃഭൂമി ഡെപ്യൂട്ടി ചീഫ് എഡിറ്റര്‍ ആയിരുന്ന വി.എം. കൊറാത്തും കേസരി പത്രാധിപര്‍ ആയിരുന്ന എം.എ. കൃഷ്ണനും മറ്റുമാണ്. തുടര്‍ന്ന്, മഹാകവി അക്കിത്തവും എന്‍.എന്‍. കക്കാടും ജി. ഭാര്‍ഗ്ഗവന്‍ പിള്ളയും കെ.എ. കൊടുങ്ങല്ലൂരും വിഷ്ണുനാരായണന്‍ നമ്പൂതിരിയും പി. നാരായണക്കുറുപ്പും ഒക്കെ തപസ്യക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. തുടക്കത്തില്‍തന്നെ തപസ്യ ഏതെങ്കിലും രാഷ്‌ട്രീയക്കാരന്റെ കൊടികെട്ടാനുള്ള കമ്പായി ഒരിക്കലും പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് അന്നത്തെ അധ്യക്ഷന്‍ പ്രൊഫ. സി.കെ. മൂസത് വ്യക്തമാക്കിയിട്ടുണ്ട്.
ഇഎംഎസിന്റെ സഹപ്രവര്‍ത്തകനായിരുന്ന അക്കിത്തവും, കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വി.എം. കൊറാത്തും ആകാശവാണിയിലെ മാര്‍ക്‌സിസ്റ്റ് ചിന്താഗതിക്കാരായ കലാകാരന്മാരും തപസ്യയില്‍ വന്ന് ഉയര്‍ന്ന ചുമതല വഹിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ആരും കക്ഷിരാഷ്‌ട്രീയത്തില്‍ ഇടപെട്ടിട്ടില്ല. ആര്‍എസ്എസിലെ മുതിര്‍ന്ന അധികാരികള്‍ പോലും തപസ്യയുടെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടിട്ടില്ല. ഭാരതീയ കലാ-സാഹിത്യപാരമ്പര്യത്തിന്റെ ആധുനിക വികാസത്തിനുതകും വിധം കലാസാഹിത്യരംഗം മാത്രമാണ് തപസ്യ എന്നും കൈകാര്യം ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ.
ഇന്ന് കക്ഷിരാഷ്‌ട്രീയക്കാര്‍ പന്തുതട്ടുന്ന കമല്‍ എന്ന സംവിധായകന്‍ തപസ്യവേദിയില്‍ വന്ന് പ്രോത്സാഹജനകമായി സംസാരിച്ചിട്ടുണ്ട്. തപസ്യയുടെ പാലക്കാട് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്തത് എം.ടി. വാസുദേവന്‍ നായരാണ്. ഒ.എന്‍.വി. കുറുപ്പും എം.കെ. സാനുമാസ്റ്ററും ഒക്കെ തപസ്യക്ക് സ്വീകാര്യരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതുപോലെ അവരെ സിഐടിയു സമ്മേളനത്തിലും മറ്റും നിര്‍ബ്ബന്ധമായി കൊണ്ടിരുത്താറില്ല. പാര്‍ട്ടിക്കുവേണ്ടി അഭിപ്രായം പറയിക്കാറുമില്ല.
കലാസാഹിത്യകാരന്മാരെ പാര്‍ട്ടിയുടെ പരിഹാസത്തിന് വിധേയമാക്കുന്നത് ശരിയല്ലെന്നും, കക്ഷിരാഷ്‌ട്രീയത്തിനുവേണ്ടി അവരെക്കൊണ്ട് അഭിപ്രായം പറയിക്കാതിരിക്കുകയും ചെയ്യണമെന്ന് മാത്രമാണ് ഈ വിഴുപ്പലക്കല്‍ പ്രചാരണത്തില്‍ തപസ്യയുടെ തുടക്കകാരനായ എനിക്ക് പറയാനുള്ളത്.
















