ലക്നോ: അഖിലേഷിനോട് നേരിട്ട് മത്സരിക്കാൻ തയ്യാറാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാർട്ടിയേയും ചിഹ്നത്തേയും രക്ഷിക്കാൻ സാധ്യമായ എന്തും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന ആസ്ഥാനമായ ലോഹിയ ശബഗാറിൽ സംഘടിപ്പിച്ച പരിപാടിയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുലായം.
സൈക്കിൾ ചിഹ്നം ലഭിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം അനുകൂലമല്ലെങ്കിൽ കോടതിയിൽ നേരിടുമെന്നും മുലായം വ്യക്തമാക്കി. പാർട്ടിയെ രക്ഷിക്കാൻ പ്രവർത്തകർ മുലായത്തോട് അപേക്ഷിച്ചു. രാം ഗോപാൽ യാദവിന്റെ കരങ്ങളാൽ തന്റെ മകൻ തനിക്കെതിരെ തിരിയുന്നു. താനെന്താണ് ചെയ്യുക, അഖിലേഷ് തന്നോടിത് ചെയ്യുമെന്ന് താനൊരിക്കലും ചിന്തിച്ചിട്ടില്ല. പാർട്ടിയിലെ പിളർപ്പ് തടയുന്നതിൽ താൻ നിസ്സഹായനാണെന്നും മുലായം കൂട്ടിച്ചേർത്തു.
അഖിലേഷിനെ താൻ മൂന്ന് തവണ വിളിച്ചെങ്കിലും ഒരു തവണ മാത്രമാണ് അവൻ വന്നത്. ഒരു മിനിറ്റ് പോലും തനിക്ക് പറയാനുള്ളത് കേൾക്കാൻ അവൻ തയ്യാറായില്ലെന്നും മുലായം പറഞ്ഞു. താൻ പറയുന്നത് അവൻ കേൾക്കുന്നില്ലെങ്കിൽ അവനോട് നേരിട്ട് മത്സരിക്കാനാണ് തന്റെ തീരുമാനം. അഖിലേഷിന്റെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ ഒരു മുസ്ലിം സ്ഥാനാർത്ഥി പോലുമില്ല.
തൻെറ മകൻ മുസ്ലിങ്ങളെ ചതിച്ചതായി താൻ ഭയപ്പെടുന്നു. യു.പിയിലെ 19 ശതമാനം വരുന്ന മുസ്ലീംവോട്ടുകൾ സമാജ്‌വാദി പാർട്ടിക്ക് നിർണായകമാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: