ഇരിങ്ങാലക്കുട: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള ഭാഷയുടെ മാത്രമല്ല കേരളീയ സംസ്‌കൃതിയുടെയും പിതാവെന്ന് അദ്ധ്യാപകനും സാഹിത്യനിരൂപകനുമായ എസ്.എസ്.ജയകുമാര്‍ പറഞ്ഞു. തപസ്യ കലാസാഹിത്യവേദി ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിയത്തില്‍ സംഘടിപ്പിച്ച തുഞ്ചന്‍ സ്മൃതി ദിനാചരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എഴുത്തച്ഛനുമുമ്പ് മലയാള ഭാഷ ഉണ്ടെങ്കിലും നവരസങ്ങളെ ഭാഷയിലേക്ക് ആവാഹിച്ച് മനോഹരമാക്കി തീര്‍ത്തത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ്.
ഭാഷാപിതാവ് എന്നതിലുപരി കേരളീയ സംസ്‌കൃതിയുടെ ഉപജ്ഞാതാവുകൂടിയാണ് എഴുത്തച്ഛന്‍. 1498 ല്‍ കേരള രാജനൈതീക രംഗത്ത് സുപ്രധാനമായ വര്‍ഷമാണ്. വാസ്‌ഗോഡ ഗാമ കാപ്പാട് കടപ്പുറത്ത് ഒരു കൈയില്‍ കുരിശും മറുകൈയില്‍ വാളുമായി ഇറങ്ങിയതും ഇക്കാലത്തായിരുന്നു. കേരളത്തില്‍ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ കലഹിച്ചിരുന്ന കാലത്തായിരുന്നു സഗുന്ധദ്രവ്യങ്ങളില്‍ കണ്ണുനട്ട് അവരുടെ വരവ്. വാണിജ്യത്തിനായി വന്ന ഇവര്‍ ഇവിടെത്തെ അന്തച്ഛിദ്രം മുതലെടുത്ത് നമ്മുടെ മണ്ണിന്റെ അധികാരികളായി മാറി. ഈ കാലഘട്ടത്തിലാണ് എഴുത്തച്ഛന്‍ ജീവിച്ചിരുന്നത്.
രാഷ്‌ട്രീയമായും സാംസ്‌കാരികമായും പല ചേരികളായി അധഃപതിച്ചുകൊണ്ടിരുന്ന തെക്ക് മുതല്‍ വടക്കുവരെയുള്ള നാട്ടുരാജ്യങ്ങളെയും ജനങ്ങളെയും മധുരമായ ഭക്തിയിലൂടെ രാമകഥ അവതരിപ്പിച്ച് ഒന്നിപ്പിച്ച സാംസ്‌കാരികദൗത്യം ഏറ്റെടുത്ത ആചാര്യനായിരുന്നു എഴുത്തച്ഛന്‍. അതുകൊണ്ടു തന്നെ മലയാളഭാഷയുടെ മാത്രമല്ല കേരളത്തിന്റെ സാംസ്‌കാരത്തിന്റെ പിതാവുകൂടിയാണ് ആചാര്യനായ എഴുത്തച്ഛനെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തപസ്യ സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അമ്പിളി ജയന്‍, ജില്ല സംഘടന സെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ വിനോദ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
















