തീവ്രമായ മോക്ഷേച്ഛയും വിരക്തിയും കാരണമായി, നിത്യവും യോഗം പരിശീലിക്കുന്ന യോഗിയുടെ ചിത്തം, എപ്പോഴാണോ ഭൗതിസുഖങ്ങളില്നിന്ന് പൂര്‍ണമായി പിന്മാറി, നിരന്തര പരിശീലനംകൊണ്ട്, ഏകാഗ്രത പ്രാപിക്കുന്നത്, ഭൗതികമായ വാസനകള്‍ നശിച്ച്,
”ആത്മനി ഏവ അവതിഷ്ഠതേ” –
ആനന്ദസ്വരൂപനും ജ്ഞാനമയനുമായ ശ്രീകൃഷ്ണഭഗവാനില്‍ ഒരിക്കലും ഇളകാതെ സ്ഥിതിചെയ്യുന്നത്, ആ അവസ്ഥയില്‍ എത്തിച്ചേരുന്നത് ആ യോഗി യോഗാരുഢനായി എന്ന് യോഗജ്ഞന്മാര്‍ പറയുന്നു.
ഈ അവസ്ഥയുടെ ഉപമ (6-19)
യോഗചര്യയുടെ പൂര്‍ണതയില്‍ എത്തിച്ചേര്‍ന്ന യോഗി, തന്റെ മനസ്സിനെ ഭൗതികതയുടെ പിടിയില്‍നിന്ന് പൂര്‍ണമായും പിന്തിരിപ്പിച്ച്, പരമാത്മാവായ ഭഗവാന്റെ സച്ചിദാനന്ദസ്വരൂപമായി ബന്ധിപ്പിച്ച്, ലേശംപോലും ഇളക്കം തട്ടാതെ, നിരന്തരം യോജിപ്പിച്ചു നിര്‍ത്തി, ആനന്ദരസം ആസ്വദിക്കുന്നു. ഇതാണ് സമാധിയെന്ന് പറയുന്നു. ഈ അവസ്ഥയില്‍ യോഗിയുടെ കൈകാലുകളോ തലമുടിയുടെ അഗ്രഭാഗങ്ങളോ കണ്പീലികള്പോലുമോ ലേശംപോലും ഇളകുകയില്ല.
കതകുകള്‍ പൂര്‍ണമായും അടച്ച് കാറ്റിന്റെ പ്രവേശം നിഷേധിക്കപ്പെട്ട മുറിയില്‍ കത്തിച്ചുവച്ച ദീപത്തിന്റെ ജ്വാലയെപ്പോലെ, ഒരു ചലനവും ഇല്ലാതെ, യോഗിയുടെ ചിത്തം നില്‍ക്കുന്നുവെന്ന് യോഗജ്ഞന്മാര്‍ ഉപമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: