ന്യൂദല്‍ഹി: ഇന്ത്യൻ സൈന്യത്തിന്റെ ധീരതയുടെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായ ‘ഓപ്പറേഷൻ സിന്ദൂർ’ വിജയകരമായി ഒരു വർഷം പൂർത്തിയാക്കുന്നു. ഓപ്പറേഷന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഇന്ത്യൻ വ്യോമസേനയും സൈനികരുടെ പോരാട്ടവീര്യത്തിന് ആദരമർപ്പിച്ചു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ ദൗത്യത്തിലൂടെ ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ടതെന്ന് സൈന്യം വീണ്ടും വ്യക്തമാക്കി.
എക്സിലൂടെ പങ്കുവെച്ച സന്ദേശത്തിൽ രാജ്നാഥ് സിംഗ് സൈനികരെ സല്യൂട്ട് ചെയ്തു. “ഓപ്പറേഷൻ സിന്ദൂറിന്റെ വാർഷികത്തിൽ, രാജ്യത്തെ സംരക്ഷിക്കാൻ അശ്രാന്തമായി പരിശ്രമിക്കുന്ന നമ്മുടെ സായുധ സേനയുടെ ധീരതയെയും ത്യാഗത്തെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഈ ദൗത്യത്തിൽ സൈന്യം കാഴ്ചവെച്ച കൃത്യതയും വിവിധ സേനകൾ തമ്മിലുള്ള ഏകോപനവും ആധുനിക സൈനിക നീക്കങ്ങൾക്ക് ഒരു മാതൃകയാണ്,” അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ സന്നദ്ധതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് ഈ ഓപ്പറേഷനെന്നും പ്രതിരോധ മേഖലയിൽ രാജ്യം കൈവരിച്ച ആത്മനിർഭരതയുടെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് “ഭാരതം ഒന്നും മറക്കില്ല – ഭാരതം ഒന്നിനും മാപ്പ് നൽകില്ല” (India forgets nothing-India forgives nothing) എന്ന ശക്തമായ സന്ദേശത്തോടെയുള്ള വീഡിയോ ഭാരത വ്യോമസേന പുറത്തുവിട്ടു. ദൗത്യത്തിന്റെ ഓർമ്മകൾ ശാശ്വതമാണെന്നും പ്രവർത്തനങ്ങളിൽ കൃത്യതയുണ്ടെന്നും ഐഎഎഫ് വ്യക്തമാക്കി. ഭീകരരെയും അവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും ഭാരതം കണ്ടെത്തി ശിക്ഷിക്കുമെന്ന് ചെയ്തുകൊണ്ടുള്ള പുതിയ വീഡിയോ സൈന്യവും (Indian Army) പുറത്തിറക്കിയിട്ടുണ്ട്. ഭീകരരെ അവരുടെ താവളങ്ങളിൽ ചെന്ന് ഇല്ലാതാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻപത്തെ പ്രസംഗവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി 2025 മെയ് 7-നാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാകിസ്ഥാനിലും പാക് അധീന ജമ്മു കശ്മീരിലുമുള്ള ഭീകരവാദ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ ഒൻപത് പ്രധാന ലോഞ്ച് പാഡുകൾ ഇന്ത്യ തകർത്തു. ഈ നടപടിയിൽ നൂറിലധികം ഭീകരരെ സൈന്യം വധിച്ചു.
ഇതിനെത്തുടർന്ന് പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങളും ഷെല്ലാക്രമണവും നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ നാല് ദിവസം നീണ്ട ഏറ്റുമുട്ടലുണ്ടായി. ലാഹോറിലെയും ഗുജ്‌റൻവാലയിലെയും പാക് റഡാർ സംവിധാനങ്ങൾ തകർത്തുകൊണ്ട് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതോടെ പാകിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ (DGMO) ഇന്ത്യൻ ഡിജിഎംഒയെ ബന്ധപ്പെടുകയും 2025 മെയ് 10-ന് വെടിനിർത്തൽ കരാറിൽ ഏർപ്പെടുകയും ചെയ്തു. ഇതോടെയാണ് മേഖലയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമായത്.
















