കണ്ണൂര്‍: കാങ്കോല്‍-ആലപ്പടമ്പ്, കാപ്പാട് മേഖലകളിലെ വിളകളില്‍ കണ്ടുവരുന്ന വെളളീച്ച ആക്രമണം തടയാന്‍ വേപ്പധിഷ്ഠിത കീടനാശിനി ഫലപ്രദമാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പ്രധാനമായും തെങ്ങിലാണ് ഈ കീടത്തിന്റെ ആക്രമണം കാണുന്നത്. മറ്റു തോട്ടവിളകള്‍, പച്ചക്കറികള്‍, വാഴ, അലങ്കാര ചെടികള്‍ എന്നിവയും ആക്രമി വിധേയമാകുന്നുണ്ട്. തുലാവര്‍ഷത്തിലുണ്ടായ മഴയുടെ കുറവും വര്‍ധിച്ച അന്തരീക്ഷതാപനിലയുമാണ് കീടത്തിന്റെ വംശവര്‍ധനവിന് അനുകൂലമായത്. ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിലെ കാര്‍ഷിക വിളകളില്‍ ഇവയുടെ ആക്രമണം വ്യാപകമാവാനും സാധ്യതയുണ്ട്. അല്യുറോഡിക്കല്സ് റൂഗിയോ പെര്ക്കുലാറ്റസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ കീടത്തിന് കേരളത്തില്‍ കണ്ടുവരുന്ന മറ്റു സ്പീഷിസുകളേക്കാള് മൂന്നുമടങ്ങ് വലുപ്പം കൂടുതലാണെന്ന് പടന്നക്കാട് കാര്‍ഷിക കോളേജിലെ അസി.പ്രൊഫസറായ ഡോ.ശ്രീകുമാര്‍ പറഞ്ഞു. തെങ്ങ്, കവുങ്ങ് മുതലായ ഉയരംകൂടിയ വിളകളെ ബാധിക്കുന്നതിനാല്‍ ഫലപ്രദമായ കീട നിയന്ത്രണ മാര്‍ഗങ്ങള്‍ കുറവാണ്. വെളളീച്ചകളെ ഇവയുടെ ശത്രുകീടങ്ങളായ ചിലന്തികളും ആമവണ്ടുകളും മുഖേന പ്രകൃത്യാതന്നെ നിയന്ത്രണവിധേയമാകാറുണ്ട്. ഏറ്റവുംതാഴെയുളള തെങ്ങോലകളിലാണ് പൊതുവെ ആക്രമണം കാണുന്നത്. ഈ ഓലകള്‍ വെട്ടികത്തിച്ചാല് കീടബാധ പകരുന്നത് തടയാം. കൂടാതെ കുമ്മായം, പൊട്ടാസ്യം, വളങ്ങള്‍ എന്നിവ വേണ്ട തോതില്‍ ഗഡുക്കളായി നല്കി വിളകളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാം.
പച്ചക്കറി, വാഴ മുതലായ ചെടികളില്‍ കീടബാധ ഉണ്ടായാല്‍ വേപ്പധിഷ്ഠിത കീടനാശിനി 15 മില്ലി അല്ലെങ്കില്‍ രണ്ട് ശതമാനം വീര്യമുളള വേപ്പെണ്ണ എമല്‍ഷന്‍/വേപ്പെണ്ണ-വെളുത്തുളളി എമല്‍ഷന്‍ തളിക്കാം. കറുത്ത പൂപ്പല്‍ബാധ ഒഴിവാക്കാനായി സ്റ്റാര്‍ച്ച് ലായനി തളിച്ചുകൊടുക്കാം. ആവണക്കെണ്ണയോ ഗ്രീസോ മഞ്ഞനിറത്തിലുളള കട്ടിക്കടലാസില്‍ പുരട്ടി വിളകള്‍ക്കിടയിലും തെങ്ങിന്‍തടിയിലും കെട്ടിവെക്കുന്നത് കീടനിയന്ത്രണത്തിന് വളരെ ഫലപ്രദമാകണെന്ന് കൃഷി വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: