വാഷിങ്ടണ്‍: അമേരിക്കക്കാര്‍ക്ക് പകരമായി വിദേശീയര്‍ക്ക് ജോലി നല്കുന്ന പ്രവണത അനുവദിക്കില്ലെന്ന് യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡിസ്നിവേള്‍ഡ്, എച്ച്സിഎല്‍, കോഗ്നിസന്റ് തുടങ്ങിയ പ്രമുഖ അമേരിക്കന്‍ കമ്പനികള്‍ എച്ച് 1 ബി വിസയുള്ള വിദേശീയരെ കുറഞ്ഞ ശമ്പളത്തില്‍ നിയമിക്കുന്നുണ്ട്. ഇതുമൂലം സ്വദേശീയരുടെ ജോലി സാധ്യതകകള്‍ മങ്ങുകയാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുടെ യുഎസിലെ അവസരങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. സോഫ്റ്റ്വെയര് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കുക. എച്ച് 1 ബി വിസയുള്ളതില് ഭൂരിഭാഗവും ഇന്ത്യാക്കാരാണ്.
വ്യാഴാഴ്ച ലോവയില്‍ അനുയായികളെ കാണുന്നതിനിടയിലാണ് ട്രംപ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അമേരിക്കന്‍ തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വിദേശീയരുടെ ആധിക്യം സ്വദേശീയര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത് അനുവദിക്കില്ലെന്നും ഓരോ അമേരിക്കക്കാരന്റെയും ജീവിതത്തിനുവേണ്ടി അവസാനം വരെ പോരാടുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം മെക്സിക്കോ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കുമെന്ന തെരഞ്ഞെടുപ്പ് വേളയിലെ വാഗ്ദാനം നടപ്പിലാക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. അനധികൃത കുടിയേറ്റങ്ങള്‍ തടയുന്നതിനും മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെയുള്ള നടപടി കര്‍ശനമാക്കുന്നതിനുമാണ് മതില് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. രാജ്യത്തെ മയക്കുമരുന്നുകളുടെ ഉപയോഗം കുറച്ച് മനോഹരമായ യുവ ജനതയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: