ഗ്ലാസ്കോ: കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കർ. പുരുഷന്മാരുടെ ലോങ് ജമ്പിൽ 8.09 മീറ്റർ ചാടി ശ്രീശങ്കർ ഇന്ത്യക്കായി വെള്ളിമെഡൽ സ്വന്തമാക്കി. ഇത് തുടരെ രണ്ടാമത്തെ കോമൺവെൽത്ത് ഗെയിംസിലാണ് ശ്രീശങ്കർ വെള്ളി മെഡൽ നേടുന്നത്.
പരിക്കിന്റെ പിടിയിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ മുരളി ശ്രീശങ്കർ മത്സരത്തിന്റെ രണ്ടാം ശ്രമത്തിൽ തന്നെ 8.09 മീറ്റർ ചാടി ശ്രീശങ്കർ ലീഡ് പിടിച്ചിരുന്നു. എന്നാൽ നാലാം ശ്രമത്തിൽ ജമൈക്കയുടെ മുൻ ലോകചാമ്പ്യനായ താജേ ഗെയിൽ 8.15 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തി. വെറും ആറ് സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് ശ്രീശങ്കറിന് സ്വർണം നഷ്ടമായത്. അതേസമയം, സ്കോട്‌ലൻഡിന്റെ സ്റ്റീഫൻ മക്കെൻസി 8.08 മീറ്റർ ചാടി വെങ്കലം നേടി. ശ്രീശങ്കറിനേക്കാൾ വെറും ഒരു സെന്റിമീറ്റർ മാത്രം പിന്നിലായിരുന്നു അദ്ദേഹത്തിന്റെ മികച്ച പ്രകടനം.
2024ൽ ഗുരുതരമായ കാൽമുട്ട് പരിക്ക് കാരണം പാരിസ് ഒളിമ്പിക്സ് നഷ്ടമായ ശ്രീശങ്കർ ഏറെക്കാലം മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. ശസ്ത്രക്രിയയ്‌ക്കും ദീർഘകാല റിഹാബിലിറ്റേഷനും ശേഷമാണ് ട്രാക്കിലേക്ക് തിരിച്ചെത്തിയത്.തിരിച്ചുവരവിന് പിന്നാലെ ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയത് ഇന്ത്യൻ അത്‌ലറ്റിക്‌സിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
















