കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടം കോളനിയില്‍ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ആരോഗ്യമന്ത്രിയുടെ നാട്ടിലാണ് ഇത്തരമൊരു ദുരന്തമുണ്ടായിരിക്കുന്നതെന്നത് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ആദിവാസികള്‍ക്കു വേണ്ടി മുതല കണ്ണീരൊഴുക്കിയ സിപിഎമ്മുകാര്‍ അധികാരത്തിലെത്തി ആറ് മാസം പിന്നിടുമ്പോഴും ആദിവാസികള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സുരക്ഷയൊരുക്കുന്ന കാര്യത്തിലും പൂര്‍ണ്ണ പരാജയമായിരിക്കുകയാണെന്നാണ് മാക്കൂട്ടം സംഭവം കാണിക്കുന്നത്. സംഭവം നടന്നത് കര്‍ണ്ണാടകയിലാണെന്നതിനാല്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും പ്രതിക്കൂട്ടിലായിരിക്കുകയാണ്. കര്‍ണ്ണാടകത്തിലെ പോലീസ് അധികൃതരും കേരളത്തില്‍ നിന്നുളള ഉദ്യോഗസ്ഥരും ആദിവാസി യുവതിയും കുഞ്ഞും മരിച്ച സംഭവം അറിഞ്ഞിട്ടും സ്ഥലത്തെത്താതെ കടുത്ത അനാസ്ഥയാണ് കാണിച്ചത്. ഇരു സംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ആദിവാസികളോടുളള അധികൃതരുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിന്നുളള പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അവിടെയെത്തിയിരുന്നില്ലായിരുന്നുവെങ്കില്‍ മൃതദേഹം ദിവസങ്ങളോളം അവിടെ കിടക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പത്രപ്രവര്‍ത്തകരുള്‍പ്പെടെയുളളവരുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ ആറളം ഫാമിലെത്തിച്ച് സംസ്‌ക്കരിച്ചത്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും മതിയായ ആരോഗ്യസുരക്ഷയൊരുക്കുന്നതിലുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ പരാജയമാണ് സംഭവത്തിലൂടെ വ്യക്തമായിരിക്കുന്നത്. അമ്മയും കുഞ്ഞും പദ്ധതിയടക്കം ക്ഷേമപദ്ധതികളേറെയുള്ളപ്പോഴും അതൊന്നും വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നതിലേക്കാണ് മാക്കൂട്ടം സംഭവം വിരല്‍ ചൂണ്ടുന്നത്. ആദിവാസി-ദളിത് മേഖലകളില്‍ ആരോഗ്യ സംബന്ധിയായ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ പൂര്‍ണമായി അവഗണിക്കുന്നതിന്റെ ദുരന്തചിത്രമാണ് മാക്കൂട്ടം കോളനിയില്‍ ഉണ്ടായിരിക്കുന്നത്. ആദിവാസിമേഖലയില്‍ സാമൂഹ്യപ്രശ്‌നങ്ങളിലും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണി സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി തികഞ്ഞ അലംഭാവം കാട്ടിവരികയായിരുന്നു. ആദിവാസികളെ വോട്ടുബാങ്കിനു വേണ്ടി ഉപയോഗപ്പെടുത്തി അധികാരത്തിലെത്തിയ ശേഷം ഇക്കൂട്ടരെ മറക്കുകയാണ് പതിവ്. കഴിഞ്ഞ വര്‍ഷം യുഡിഎഫ് ഭരണത്തില്‍ പേരാവൂര്‍ തിരുവോണപ്പുറം കോളനിയില്‍ ആദിവാസികള്‍ മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് എച്ചില്‍ ഭക്ഷണങ്ങള്‍ ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. മാക്കൂട്ടത്ത് മരിച്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇരുപതു മണിക്കൂറോളം കാട്ടിനുള്ളിലെ കുടിലിനുള്ളില്‍ അനാഥമായി കിടന്ന സംഭവവും വരുംദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്. ഇത്തരം മരണങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
















