കോഴിക്കോട്: കോംട്രസ്റ്റ് സംരക്ഷിക്കണണെന്നാവശ്യപ്പെട്ട് കോഴിക്കോട് സാംസ്കാരിക പ്രവര്‍ത്തകരുടെ സംഗമം. കോംട്രസ്റ്റ് ചരിത്ര സ്മാരകമായി നിലനിര്‍ത്തുക, സേവ് കോംട്രസ്റ്റ് പ്രസ്ഥാനത്തിന് കരുത്തുപകരുക എന്ന മുദ്രാവാക്യവുമായാണ് സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരുന്നത്. ഇന്ന് ഉച്ചക്ക് രണ്ടു മണി മുതല്‍ മാനാഞ്ചിറ കോംട്രസ്റ്റ് പരിസരത്താണ് നാട്ടുമരച്ചോട്ടില്‍ എന്ന പേരില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തുകൂടുന്നത്.
കോംട്രസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ഇതിനെയെല്ലാം മറികടന്ന് ഭൂമി മാഫിയയും മാനേജ്മെന്റും കോംട്രസ്റ്റ് മുറിച്ചു വിറ്റുകൊണ്ടിരിക്കുകയാണ്. ഇനിയും മൗനം പാലിച്ചാല്‍ കോംട്രസ്റ്റിന്റെ സമ്പൂര്‍ണ്ണ നാശം സംഭവിക്കുമെന്നതിനാലാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന് സംഘാടക സമിതി ചെയര്മാന് വില്‍സണ്‍ സാമുവലും ജനറല്‍ കണ്‍വീനര്‍ ഗുലാബ്ജാനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉച്ചക്ക് രണ്ടുമണി മുതല്‍ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കലാകാരന്മാര് വിവിധ പരിപാടികള്‍ അവതരിപ്പിക്കും. വൈകിട്ട് അഞ്ചു മണിക്ക് ചേരുന്ന സാംസ്കാരിക സദസ്സില്‍ തായാട്ട് ബാലന്, എം.ടി. വാസുദേവന്‍ നായര്‍, യു.എ. ഖാദര്‍, ഡോ.എ. അച്യുതന്, യു.കെ. കുമാരന്, ഡോ. എം.ജി.എസ്. നാരായണന്, പി.കെ. ഗോപി, വി.ആര്. സുധീഷ്, കല്‍പ്പറ്റ നാരായണന്, ജാനമ്മ കുഞ്ഞുണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും. കോഴിക്കോട്ടെ സാംസ്കാരിക രംഗത്തെ പ്രമുഖരെ മുഴുവന്‍ സംഗമത്തിനെത്തിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഭാരവാഹികളായ പോള്‍ കല്ലാനോട്, സന്തോഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: