കണ്ണൂര്‍: സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി ആയിരം, അഞ്ഞൂറ് രൂപ കറന്‍സികള്‍ സഹകരണ ബാങ്കുകളില്‍ നിന്നും മാറ്റിനല്‍കാന്‍ റിസര്‍വ്വ് ബാങ്ക് അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് സ്തംഭനത്തിലായ സംസ്ഥാനത്തെ സഹകരണ ബേങ്കുകളെ മുന്‍ നിര്‍ത്തി സിപിഎമ്മും കോണ്‍ഗ്രസ്സും രാഷ്ട്രീയം കളിക്കുന്നു. ഇതുമൂലം പതിനായിരക്കണക്കിന് വരുന്ന കലക്ഷന്‍ ഏജന്റുമാര്‍ ആശങ്കയില്‍. സംസ്ഥാനത്തെ 16,135 വിവിധ സഹകരണ സംഘങ്ങളിലായി അരലക്ഷത്തോളം കലക്ഷന്‍ ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. സഹകരണ ബേങ്കുകളിലെ പണമിടപാട് സ്തംഭിച്ചതോടെ ഇവര്‍ ആശങ്കയിലായിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ മറ്റു തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തി നിക്ഷേപം സ്വീകരിക്കുന്നത് ഇത്തരം കലക്ഷന്‍ ഏജന്റുമാരാണ്. സാധാരണക്കാര്‍ക്ക് ഇത്തരം സമ്പാദ്യ പദ്ധതി ഏറെ അനുഗ്രഹമായിരുന്നു. ചെറിയ തുകകളായി നിക്ഷേപിച്ചിരുന്ന പണം കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നടപടിയിലൂടെ കള്ളപ്പണത്തിന്റെ പരിധിയില്‍ പെടുമെന്ന വ്യാജ പ്രചരണം മൂലം നിക്ഷേപകരും ആശങ്കയിലാണ്.
പത്ത് മുതല്‍ മുപ്പത് വര്‍ഷം വരെ പ്രവര്‍ത്തന പരിചയമുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നിരവധി കലക്ഷന്‍ ഏജന്റുമാര്‍ സംസ്ഥാനത്തുണ്ട്. നിക്ഷേപങ്ങള്‍ക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയും വായ്പകള്‍ പിരിച്ചെടുക്കുന്നതിന് ഒരുശതമാനവും കമ്മീഷനാണ് ബാങ്കുകള്‍ ഇത്തരം ഏജന്റുമാര്‍ക്ക് നല്‍കിയിരന്നത്. ബാങ്കുകള്‍ ആദായ നികുതി ഉദ്യോഗസ്ഥന്മാര്ക്ക് കൃത്യമായ നിക്ഷേപത്തിന്റെ കണക്കുകള്‍ നല്‍കണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ പല സഹകരണ സ്ഥാപനങ്ങളും ഇത് ലംഘിക്കുകയാണ് ഉണ്ടായത്.
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് സഹകരണ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപമാണ് എത്തിയത്. ഇത് റിസര്‍വ്വ് ബാങ്ക് മുഖാന്തിരം മാറ്റിനല്‍കില്ലെന്ന് അറിയിച്ചതോടെയാണ് ബാങ്കുകളില്‍ പ്രതിസന്ധി ഉളവാക്കിയത്. ഇന്ത്യയില്‍ ആകമാനം ബാധകമാകുന്ന നിയമമാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്‍ഡിഎ സഖ്യകക്ഷികള്‍ ഭരണം നടത്തുന്ന സംസ്ഥാനങ്ങളും ഇതില്‍ പെടും. ഇവിടെയെല്ലാമുള്ള സഹകരണ ബാങ്കുകളും ഈ നിയമം മൂലം പ്രതിസന്ധിയിലാണ്.
എന്നാല്‍ ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ കേന്ദ്രഗവണ്മെന്റിനും ബിജെപിക്കും എതിരെ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോം അഗം തന്നെയാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതിയാണ് ഇന്ത്യയൊട്ടാകെയുള്ള സഹകരണ ബാങ്കുകള്‍ക്ക് പാരയായത്. എന്നാല്‍ സിപിഎം ഇത് മറച്ചുവെക്കുകയാണ്.
നോട്ടുകള്‍ അസാധുവാക്കിയതിനു പിറ്റേദിവസമാണ് പശ്ചിമ ബംഗാളിലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം എംപി പശ്ചിമ ബംഗാളിലെ സഹകരണ ബേങ്കുകളില്‍ കോടികളുടെ കള്ളപ്പണമുണ്ടെന്ന് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇത് മറച്ചുവെച്ചാണ് സിപിഎമ്മിന്റെ വ്യാജ പ്രചരണം.
കള്ളപ്പണക്കാര്‍ക്കുവേണ്ടി കേരളത്തില്‍ ഇപ്പോള്‍ പുതിയ മുന്നണി രൂപപ്പെട്ടുവരികയാണ്. ഈ മുന്നണിയും സഹകരണ മേഖലയിലെ ആയിരക്കണക്കിന് വരുന്ന ജീവനക്കാരുടെയും ഏജന്റുമാരുടെയും ആശങ്കക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല.
ഉമ്മന്‍ചാണ്ടിയും പിണറായിയും നേതൃത്വം നല്കുന്ന സഹകരണ മുന്നണി കള്ളപ്പണ ലോബിക്കുവേണ്ടി വാദിക്കുമ്പോള്‍ സഹകരണ ബേങ്കിലെ ജീവനക്കാര്‍ ദിവസങ്ങളായി ജോലിയും കൂലിയുമില്ലാതെ പട്ടിണിയിലായിരിക്കുകയാണ്. അഴിമതി നടത്തി സ്വരൂപിച്ച കോടികളുടെ പണം വെളുപ്പിക്കാനാണ് ഇപ്പോള്‍ രൂപപ്പെട്ട മുന്നണിയുടെ ശ്രമം.
സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിച്ചിട്ടില്ല. പ്രാഥമിക സഹകരണ ബേങ്കുകള്‍ റിസര്‍വ്വ് ബേങ്കിന്റെ നിയന്ത്രണത്തിലല്ല. ആര്‍ബി ഐ നിയന്ത്രണമുള്ള പണമിടപാട് സ്ഥാപനങ്ങളോടാണ് ആയിരം, അഞ്ഞൂറ് നോട്ടുകള്‍ മാറ്റി നല്കാന് ആവശ്യപ്പെട്ടത്. ആര്‍ബിഐ അംഗീകാരമോ നിയന്ത്രണമോ ഇല്ലാത്ത ബാങ്കുകളെ നോട്ട് മാറ്റാന്‍ ഏല്‍പ്പിക്കണം എന്ന് പറയുന്നതില്‍ പ്രത്യേക അജണ്ടയുണ്ട്. പ്രൊഫഷണല്‍ ഓഡിറ്റര്‍മാരെ എതിര്‍ക്കുന്നതും നിക്ഷേപകരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താത്തതും ദുരൂഹമാണ്.
ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായാല്‍ കേരളത്തിലെ സഹകരണ ബേങ്കുകളിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: