കൊട്ടാരക്കര: ഉഗ്രന്‍കുന്നിനെ മാലിന്യകൂമ്പാരത്തില്‍ നിന്ന് രക്ഷിക്കുംവരെ ബിജെപി സമരരംഗത്ത് ശക്തമായി നിലകൊള്ളുമെന്ന് മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ പറഞ്ഞു.
ബിജെപി മുനിസിപ്പല്‍ സമിതി നഗരസഭാ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടിവെള്ളം പോലും അന്യമായി കഴിഞ്ഞ പ്രദേശവാസികളുടെ ദുരിതം കാണാന്‍ തയ്യാറാകാത്ത നഗരസഭയുടേയും സ്ഥലത്തെ കൗണ്‍സിലര്‍കൂടിയായ ചെയര്‍മാന്റെയും നിലപാട് ഇവിടുത്തുകാരോടുള്ള വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്ത് ഇവര്‍ക്ക് നീതി ലഭ്യമാകും വരെ ബിജെപി സമരരംഗത്തുണ്ടാകും. ക്ലീന്‍ കൊട്ടാരക്കര പദ്ധതിക്ക് പിന്നില്‍ വന്‍അഴിമതിയാണ് നടക്കുന്നത്. ഇതിനെ പറ്റി വിജിലന്‍സ് അന്വേഷിക്കണം. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പ്ലാന്റ് ഉപയോഗശൂന്യമായതിനു പിന്നിലും അഴിമതി നടന്നിട്ടുണ്ട്. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണേണ്ട സ്ഥലവാസിയായ എംഎല്‍എയുടെ നിലപാട് ദുരൂഹമാണന്നും അദ്ദേഹം പറഞ്ഞു. ചിറ്റപ്പന്റെ അഴിമതിയും സ്വജനപക്ഷപാതവുമാണ് നഗരസഭയിലും നടക്കുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ.വയയ്ക്കല്‍ സോമന് പറഞ്ഞു. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട നഗരസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും കൂടി ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണ്. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഗതാഗതപരിഷ്കരണം പാതിവഴിയില്‍ ഉപേക്ഷിച്ചത് ഇതാണ് തെളിയിക്കുന്നത്. കൊട്ടാരക്കരയെ അമൃത് നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രനഗരവികസന മന്ത്രാലയത്തിന് നിവേദനം നല്‍കുമെന്നും സോമന് പറഞ്ഞു.
റയില്‍വേ സ്റ്റേഷനില്‍ നിന്നുമാരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍സെക്രട്ടറി അമ്പലക്കര രമേശ്, ട്രഷറര്‍ ഷാലുകുളക്കട, ചാലൂക്കോണം അജിത്ത്, കൗണ്‍സിലര്‍ അമ്പിളി, നേതാക്കളായ പുലമണ്‍ ശ്രീരാജ്, മൈലംകുളം ഹരി, പ്രകാശ് വിലങ്ങറ, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് നേതാക്കളായ സജികുമാര്‍, സുജിത്ത്, സുരേഷ് അമ്പലപ്പുറം, ദീപു, സജീബാബു, ബിജുകോട്ടപ്പുറം, അരുണ്‍ കാടാംകുളം, രാജീവ്, വിവേക് ഉജ്വല്‍ഭാരതി, ദിലീപ് എന്നിവര്‍ നേതൃത്വം നല്കി.
കൊട്ടാരക്കരയില്‍ മാലിന്യസംസ്കരണത്തിന് യാതൊരുവിധ ശാസ്ത്രീയ സംവിധാനും ഇല്ലാത്ത സ്ഥിതിയാണിപ്പോള്‍. ടൗണില്‍ നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ റെയില്‍വേ സ്റ്റേഷന് കവലക്ക് സമീപത്തെ ഉഗ്രന്‍കുന്നില്‍ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. പ്രതിദിനം ഏഴ് മെട്രിക് ടണ്‍ മാലിന്യം കൊട്ടാരക്കര ടൗണില്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഇവ ഉഗ്രന്‍കുന്നില്‍ എത്തിക്കുന്നുവെങ്കിലും സംസ്കരിക്കാന്‍ സംവിധാനമില്ല. ഇത് കുന്നുകൂടുന്നത് കാരണം പ്രദേശവാസികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. മാലിന്യം മണ്ണിലേക്ക് അലിഞ്ഞിറങ്ങി സമീപത്തെ വീടുകളിലെ കിണറുകളില്‍ എത്തുന്നു. ഇതുമൂലം കിണര്‍വെള്ളം കുടിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മാലിന്യങ്ങള്‍ പട്ടിയും കാക്കയും മറ്റും കൊത്തിവലിച്ച് കിണറുകളിലും മുറ്റത്തും കൊണ്ടിടുന്നത് പതിവ് കാഴ്ചയാണ്. ഇതിനെതിരയാണ് ബിജെപി സമരം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: