കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുത്തില്ലെങ്കില്‍ ജില്ലയിലെ ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈവിട്ടാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരിക്കുമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. സിപിഎം അക്രമത്തില്‍ വീടുള്‍പ്പെടെ സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങളെ പങ്കെടുപ്പിച്ച് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാജ്യത്തില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നും അതിനുളള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യേണ്ടി വരുന്നത് കേരളത്തിലെ കണ്ണൂരിലല്ലാതെ മറ്റെവിടേയും കാണില്ല. ഭരണ കൂടത്തോട് ജീവിക്കാന്‍ യാചിക്കേണ്ട ലജ്ജാകരമായ അവസ്ഥയാണ് കണ്ണൂരിലുളളത്. പിണറായി വിജയന്റെ നേതൃത്ത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തിലെത്തിയ അന്നുമുതല്‍ ജില്ലയിലാകമാനം സിപിഎമ്മുകാര്‍ അക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കണ്ണൂരിലെ അടിസ്ഥാന പ്രശ്നം സിപിഎമ്മിന്റെ അസഹിഷ്ണുതയാണ്. ജനാധിപത്യത്തില്‍ സ്വീകരിക്കാനും വിയോജിക്കാനുമുളള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സിപിഎമ്മിന് ഭൂരിപക്ഷമുളള പ്രദേശങ്ങളില്‍ ഇതര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന നയമാണ് പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനം. ഭരണഘടനാനുസൃതമായി ഭാരതത്തിലാകമാനവും അന്താരാഷ്ട്രതലത്തിലും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് ഉള്‍പ്പെടെയുളള സംഘപ്രസ്ഥാനങ്ങള്‍. എന്നാല്‍ ഇത്തരത്തിലുളള സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന സിപിഎമ്മിന്റെ നയം എത് ജനാധിപത്യമാണ്. ഇക്കാര്യം മുഖ്യമന്ത്രിയും സിപിഎം നേതാക്കളും വിശദീകരിക്കണം. ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായ സംഘടനകളുടെ ഭാഗമായ ജനങ്ങളെ തിരഞ്ഞുപിടിച്ച് അക്രമിക്കുക,വീടുകള്‍ നശിപ്പിക്കുക എന്നീ ആസൂത്രിത പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രിയുടെ പ്രദേശത്തുള്‍പ്പെടെ കണ്ണൂരില്‍ നടക്കുന്നത്.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ മനോജിനെ സിപിഎം അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ജില്ലയില്‍ ശാശ്വത സമാധാനം വേണമെന്ന് ആഗ്രഹിച്ചതിനാല്‍ ഒരു സിപിഎം പ്രവര്‍ത്തകനെ പോലും നോവിക്കാനോ വീടുകള്‍ തകര്‍ക്കാനോ സംഘപ്രവര്‍ത്തകരോ പ്രസ്ഥാനങ്ങളോ തയ്യാറായില്ല.നിയമപരമായും ജനാധിപത്യപരവുമായി മുന്നോട്ടു പോവുകയായിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ടും സിപിഎം സംഘപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നിര്‍ബാധം അക്രമം നടത്തി വരികയായിരുന്നു. ശാന്തിയും സമാധാനവും നിലനില്‍ക്കണമെന്നതിനാല്‍ സിപിഎമ്മിന്റെ അക്രമങ്ങളെ ഭൂമിയോളം ക്ഷമിച്ചു. അധികാരത്തിലെത്തിയ ശേഷവും സിപിഎം അക്രമം തുടര്‍ന്നു. ഭരണകൂടം ഒരു നടപടിയും എടുത്തില്ല. ഏറ്റവും ഒടുവില്‍ പിണറായിയില്‍ രമിത്തിന്റെ കൊലപാതകത്തിനു ശേഷം പോലും സംഘപരിവാര്‍ സംഘടനകള്‍ ഒരു വീടുപോലും തിരിച്ച് അക്രമിച്ചിട്ടില്ല. മുഖ്യമന്ത്രി അക്രമങ്ങള്‍ക്ക് മൗനാനുവാദം നല്കി. പുറത്തു നിന്നെത്തിയ ആര്‍എസ്എസുകാര്‍ അക്രമത്തിന് നേതൃത്വം നല്‍കുന്നുവെന്ന് സിപിഎം പ്രചരിപ്പിക്കുകയാണ്. ആരാണ് യഥാര്‍ത്ഥത്തില്‍ പുറത്തുപോയി കൊലപാതകം നടത്തുന്നതെന്ന് ടി.പി.വധം മുതല്‍ നാദാപുരത്തെ അക്രമവരെ വ്യക്തമാക്കുന്നുണ്ട്. അന്യ ജില്ലകളില്‍ ഉള്‍പ്പെടെ കണ്ണൂരിലെ പാര്‍ട്ടി സഖാക്കള്‍ അശാന്തിവിതയ്ക്കാന്‍ മുന്‍കയ്യെടുക്കുകയാണ്. പാര്‍ട്ടിക്ക് ആവശ്യമുളളിടത്തേക്കെല്ലാം കണ്ണൂരിലെ സിപിഎം ക്രിമിനലുകളെ അയച്ച് അക്രമം നടത്തുകയാണ്.
കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാനത്തെ ഭരണാധിപന് എന്ന നിലയില്‍ മുഖ്യമന്ത്രി തന്നെ മുന്‍കയ്യെടുക്കണം. പോലീസുകാര്‍ക്കു പോലും നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കണ്ണൂരില്‍ നിലവിലുളളത്. സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പോലീസിനെ ഉപയോഗിക്കുകയാണ്. നിരപരാധികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമങ്ങളില്‍ പോലും പ്രതികളാക്കുന്നു. സിപിഎം ഇതര രാഷ്ട്രീയ സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യം സിപിഎം അവസാനിപ്പിക്കണം. ഏത് ക്ഷമയ്ക്കും ഒരു അതിരുണ്ട്. അത് കൈവിട്ടാല്‍ മുഖ്യമന്ത്രിയാവും ഉത്തരവാദി. അതിനാല്‍ ധാര്‍ഷ്ട്യം മാറ്റിവെച്ച് ഭരണാധിപന് എന്ന നിലയില്‍ സിപിഎം അക്രമത്തിനെതിരെ നടപടിയുണ്ടാവണം. ആര്‍എസ്എസ് എല്ലാ കാലത്തും ശാന്തിയും സമാധാനവുമാണ് ആഗ്രഹിക്കുന്നത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ട പരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണം. സിപിഐ നേതാവ് സുധാകര്‍റെഡ്ഡി ആര്‍എസ്എസിനെ കുഴപ്പാക്കാരെന്ന രീതിയില്‍ പ്രതികരിച്ചതായി കണ്ടു. ഏത് സിപിഐക്കാരനാണ് ആര്‍എസ്എസുകാരാല്‍ അക്രമിക്കപ്പെട്ടതെന്നും സിപിഎമ്മിനാല്‍ എത്ര സിപിഐക്കാര്‍ അക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. കണ്ണൂരിലെ എല്ലാ അക്രമങ്ങളിലും ഒരുഭാഗത്ത് സിപിഎമ്മാണ്. ഇതുതന്നെ മതി ആരാണ് അക്രമകാരികളെന്ന് മനസ്സിലാക്കാന്‍. കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങളുടെ യഥാര്‍ത്ഥ മുഖം പുറത്തു കൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍ പലപ്പോഴും തയ്യാറായിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: