പാനൂര്‍: കണ്ണൂരിലെ സിപിഎം പ്രാകൃത രാഷ്ട്രീയത്തിനെതിരെ അതിജീവന പോരാട്ടവുമായി സ്ത്രീകളും, കുട്ടികളും പടയണി ചേര്‍ന്നതോടെ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് സിപിഎം ജില്ലാനേതൃത്വം. ജില്ലാസെക്രട്ടറി പി.ജയരാജനാണ് ജില്ലയിലെ മുഴുവന്‍ അക്രമങ്ങള്‍ക്കും കാരണഭൂതനെന്ന് സിപിഎം നേതാക്കള്‍ തന്നെ സംസ്ഥാനകമ്മറ്റിയെ അറിയിച്ചു കഴിഞ്ഞു.സിപിഐ അടക്കമുളള മുന്നണിയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ത്തിയ, ബിജെപി കണ്ണൂരിലെ അക്രമങ്ങളെ ദേശീയതലത്തില്‍ എത്തിച്ചതും ഇടതുപക്ഷ രാഷ്ട്രീയത്തിന് തെല്ലൊന്നുമല്ല പോറല്ലേല്പ്പിച്ചിട്ടുളളത്. രാജ്യ തലസ്ഥാനവും, ഇതരസംസ്ഥാനങ്ങളും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നതും ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഇന്നലെ മുഖ്യമന്ത്രിയുടെ നാട്ടില്‍ നിന്നും അതിജീവനത്തിനു മരണംവരെ പോരാടാനുറച്ച് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടന്നതോടെ പി.ജയരാജനെതിരെ പാര്‍ട്ടിക്കുളളില്‍ നിന്നും രൂക്ഷവിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.അരിയില്‍ ഷുക്കൂര്‍,കതിരൂര്‍ മനോജ് വധങ്ങളില് പ്രതിയായ പി.ജയരാജന് കണ്ണൂരിലെ അക്രമസംഭവങ്ങളില്‍ ആസൂത്രകനാണെന്ന് പാര്‍ട്ടിഘടകം തന്നെ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ്സ്റ്റേഷനില്‍ അതിക്രമിച്ചു കടന്ന് ഭീഷണി മുഴക്കിയതിനു സംസ്ഥാനകമ്മറ്റി പി.ജയരാജനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
കണ്ണൂര്‍ലോബി സിപിഎമ്മിനു ഉണ്ടാക്കിയ തലവേദനകള്‍ അക്കമിട്ടു നിരത്തുകയാണ് ഒരു വിഭാഗം നേതാക്കള്‍.കൊലപാതകങ്ങള്‍ നടത്താന്‍ പാര്‍ട്ടി അണികളെ ആഹ്വാനം ചെയ്യുന്ന തരത്തിലാണ് പി.ജയരാജന്റെ ഓരോ നിലപാടും. നിയമസഭയില്‍ കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാന്‍ സന്നദ്ധനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയപ്പോള്‍ ഇവിടെ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ആര്‍എസ്എസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു പി.ജയരാജന്.
പാര്‍ട്ടി ഗ്രാമങ്ങളില്‍ ജീവിക്കാന്‍ അനുവദിക്കാത്തവരുടെ ദീനരോധനങ്ങള്‍ കേള്‍ക്കാനും, പരിഹരിക്കാനും മുഖ്യമന്ത്രി തയ്യാറാവണം. പി.ജയരാജന്റെ താന്തോന്നി രാഷ്ട്രീയം എന്തിന്റെ പേരിലായാലും അനുവദിച്ചു കൊടുക്കാന്‍ ജനാധിപത്യവിശ്വാസികള്‍ തയ്യാറാവില്ല. മനുഷ്യരക്തം വീണു ചുകന്ന മണ്ണില്‍ അധീശത്വം സ്ഥാപിക്കാന്‍ കൊടിസുനിമാരെയും, വിക്രമനെയും സൃഷ്ടിച്ചത് ആരാണെന്ന് കണ്ണൂരുകാര്‍ക്കു അറിയാം. ബോംബും, വാളും നല്കി ആരാച്ചാരുടെ വേഷമണിയിച്ച് ചാവേറുകളാക്കപ്പെടുന്ന ആയിരക്കണക്കിനു യുവാക്കളാണ് ഇവിടെയുളളത്.
ഈ സായുധസംഘങ്ങള്‍ ജില്ലയ്ക്കു പുറത്തും കൊല നടത്തുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 12ന് നാദാപുരം വെളളൂരില്‍ കൊലചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവര്ത്തകന് അസ്ലമിനെ കൊന്നവര്‍ കണ്ണൂരുകാര് ആയിരുന്നു. പി.ജയരാജന്റെ വീടിനടുത്തുളള ബിജേഷ് എന്ന സുഗുണന്, തലശേരി കാവുംഭാഗത്തെ ടെന്‍ഷന്‍ ശ്രീജിത്ത് എന്നിവരെ സംഭവത്തില്‍ പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. സിപിഎം ജില്ലാകമ്മറ്റി ആസൂത്രണം ചെയ്ത അരുംകൊലയാണ് അസ്ലമിന്റേതെന്ന് വ്യക്തം.ഇവിടെയും സംശയമുന പി.ജയരാജനിലേക്കു നീളുന്നു. ഭരണസ്വാധീനത്തില്‍ കേസ് അട്ടിമറിക്കാതെ അന്വേഷിച്ചാല്‍ അസ്ലം വധത്തില്‍ പി.ജയരാജന്, ടി.കെ.രജീഷ് എന്നിവരുടെ പങ്ക് പുറത്തു വരിക തന്നെ ചെയ്യും. ജില്ലയിലെ ചോരപുരണ്ട രാഷ്ട്രീയ കുടിലതയ്ക്കു പതിറ്റാണ്ടിന്റെ പഴക്കമാണ് ഉളളത്. വികസനമുരടിപ്പും, യുവാക്കളിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുമെല്ലാം വിരല്‍ചൂണ്ടപ്പെടുന്നത് സിപിഎം അക്രമരാഷ്ട്രീയത്തിന്റെ നേര്‍ക്കു തന്നെയാണ്.
ഇവിടെ രാജ്യാന്തര ശ്രദ്ധയിലേക്കു വന്ന കണ്ണൂര്‍ രാഷ്ട്രീയം പി.ജയരാജനെ പ്രതിസ്ഥാനത്തേക്ക് അവരോധിക്കുന്നു. ജില്ലയില്‍ നടന്ന രാഷ്ട്രീയ അതിക്രമങ്ങള്‍ സമഗ്രമായി അന്വേഷിച്ചാല്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന സത്യങ്ങളായിരിക്കും. പിണറായി വിജയന്റെ നാട്ടില്‍ ജീവിക്കാന്‍ സഹനസമരവുമായി പാര്‍ട്ടി ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും രംഗത്തു വന്നതോടെ സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: