ആറ്റിങ്ങല്‍: കച്ചേരിനടമുതല്‍ കിഴക്കേ നാലുമുക്ക് വരെയുളള ദേശീയപാത പൂര്‍ണമായും വണ്‍വേയാക്കി നിലനിര്‍ത്താനുളള പോലീസ് നീക്കത്തിനെതിരെ പ്രതിഷേധം. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും പാലസ് റോഡിലൂടെ പോകുന്നതിനാല്‍ ഈ റോഡില്‍ കാല്‍ നടയാത്രക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
ഓണക്കാലത്ത് നടപ്പാക്കിയ ഗതാഗതപരിഷ്‌കാരമാണ് ഓണം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും പോലീസ് തുടരുന്നത്. കിഴക്കേ നാലുമുക്കില്‍ നിന്ന് കച്ചേരിനടയിലേക്ക് ഇരുചക്രവാഹനങ്ങളെയും അത്യാവശ്യസര്‍വ്വീസുകളെയും കടത്തിവിട്ടിരുന്നു. തിരക്ക് കൂടുതലുളള ദിവസങ്ങളില്‍ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക പതിവായി. ഓണക്കാലത്ത് നഗരത്തിലെ തിരക്കൊഴിവാക്കാന്‍ വണ്‍വേ കര്‍ശനമാക്കാന്‍
ആറ്റിങ്ങല്‍ പാലസ് റോഡില്‍ വാഹനങ്ങള്‍ക്കിടയിലൂടെ നടക്കുന്ന കാല്‍നടയാത്രക്കാര്‍
തീരുമാനിച്ചു. പോലീസിന്റെയും നഗരത്തിലെ വ്യാപാരികളുടെയും നഗരസഭാധികൃതരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു തീരുമാനം. പഴയ സ്ഥിതി പുന:സ്ഥാപിക്കാന്‍ പോലീസ് തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
പാലസ് റോഡിന് പൊതുവെ വീതി വളരെ കുറവാണ്. റോഡിന് നടപ്പാതയുമില്ല. വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളുമെല്ലാം ഈ റോഡിലൂടെ വീരളത്തെത്തി ചിറയിന്‍കീഴ് റോഡിലൂടെ കച്ചേരിനടയിലെത്തിയാണ് പോകേണ്ടത്. ഈ റോഡില്‍ എപ്പോഴും നിറയെ വാഹനങ്ങളാണ്. ഇതിനിടയിലേക്കാണ് ഇരുചക്രവാഹനങ്ങളെക്കൂടി കടത്തിവിട്ടിരിക്കുന്നത്. ആറ്റിങ്ങല്‍ ഗവ. ജിഎച്ച്എസ്എസ,് ഗവ.ടൗണ്‍ യുപിഎസ്, ഡയറ്റ് എന്നിവിടങ്ങളില്‍ നിന്നുളള നാലായിരത്തോളം കുട്ടികള്‍ പാലസ് റോഡ് വഴിയാണ് സ്‌കൂളിലേക്കും തിരിച്ചും പോകുന്നത്. റോഡില്‍ രണ്ടും മൂന്നും വരിയായി വാഹനങ്ങള്‍ കടന്നുവരുന്നതിനിടയിലൂടെ വേണം വിദ്യാര്‍ത്ഥികള്‍ക്ക് നടന്ന് സ്റ്റാന്റിലെത്താന്‍. കുരുക്കില്‍പ്പെട്ടുകിടക്കുന്ന വാഹനങ്ങള്‍ക്കരികിലൂടെ ഇരുചക്രവാഹനങ്ങള്‍ പോകുന്നതിനാല്‍ കാല്‍ നട യാത്രക്കാര്‍ക്ക് റോഡില്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഓണക്കാലത്ത് സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം അവധിയിലായിരുന്നതിനാല്‍ കാല്‍നടക്കാരുടെ പ്രശ്‌നമുണ്ടായില്ല. എന്നാല്‍ സ്‌കൂള്‍ തുറന്നതോടെ സ്ഥിതി മാറി. വണ്‍വേ കര്‍ശനമാക്കുമ്പോള്‍ അപകടഭീതിയില്ലാതെ സഞ്ചരിക്കാനുളള അവകാശത്തെ തടസ്സപ്പെടുത്തിയാണ് ആറ്റിങ്ങലില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌ക്കാരം.
















