കൊച്ചി: ഭരണകൂടം തന്നെ സര്‍ക്കാരുകളിലുടെ അസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ അസഹിഷ്ണുതക്കെതിരായ നിലപാട് ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് സിപിഎം മുന്‍ ജനറല്‍സെക്രട്ടറിയും പിബി അംഗവുമായ പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അസഹിഷ്ണുതയെ ചെറുക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുത സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും തന്നെ ഇല്ലാതാക്കുമെന്നതിനാല്‍ അസഹിഷ്ണുതക്കെതിരായ നിലപാടുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ മൗലികവാദ ശക്തികളില്‍നിന്ന് അസഹിഷ്ണുതയുള്ള നിലപാടുകള്‍ ഉണ്ടാവുകയും ഭരണകൂടം തന്നെ അസഹിഷ്ണുതയുള്ള നിലപാടുകളെ പിന്തുണക്കുകയും ചെയ്യുമ്പോള്‍ വ്യത്യസ്ഥ നിലപാടുകളും ആശയങ്ങളും പുലര്‍ത്തുന്നവര്‍ക്കെതിരെ തിരിയുന്നതിനുള്ള പ്രവണ സമൂഹത്തില്‍ ശക്തമാവും, ഭിന്ന നിലപാടുകളെ അംഗീകരിക്കാനാവില്ലെന്നും തങ്ങള്‍ പറയുന്നത് അനുസരിക്കണമെന്നുമുള്ള ആവശ്യവും ശക്തിപ്രാപിക്കും, ഇത്തരം നീക്കങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണകൂടിയാവുമ്പോള്‍ സവിശേഷ സാഹചര്യമാണ് ഉടലെടുക്കുന്നതെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. ഈ സവിശേഷ സാഹചര്യത്തെ ഫാസിസത്തിന്റെ വരവായികാണണമെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ ഇത് ഏകാധിപത്യപ്രവണതകളുടെ തുടക്കമാണെന്ന് മറ്റ് ചിലര്‍ വിലയിരുത്തുമെന്നും വറെ ചിലര്‍ ഇത് ദേശീയതശക്തിപ്പെടുന്നതാണെന്ന് അഭിപ്രായപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ പ്രകാശ് കാരാട്ട് ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്നും പറഞ്ഞു.
സ്വാതന്ത്ര്യത്തിനും ചില നിയന്ത്രണങ്ങള്‍ വേണ്ടിവരുന്ന അവസ്ഥയാണെന്നു ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയിലെ പോരാട്ടങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി പത്ര മാധ്യമ മേഖലയാണ്. മാധ്യമങ്ങളെ തന്നെ അകറ്റി നിര്‍ത്തിയാല്‍ എങ്ങനെ ജനാധിപത്യ വ്യവസ്ഥകളില്‍ മാധ്യമങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സെമിനാറില്‍ അദ്ദേഹം ചോദിച്ചു. തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണ് ലഭിക്കുന്നു എന്നത് തന്നെ അസഹിഷ്ണുത കേരളത്തെ എത്രത്തോളം ബാധിച്ചു എന്നതിന് തെളിവാണ്.
കേരളപത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുല്‍ഗഫൂര്‍ സംസാരിച്ചു. എസ്. രമാകാന്തന്‍ മോഡറേറ്ററായിരുന്നു. സംസ്ഥാന സമിതിയംഗം ഡി. ദീലീപ് സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍ നന്ദിയും പറഞ്ഞു
















