തൃക്കരിപ്പൂര്‍: കടലില്‍ ഇരുവിഭാഗം മത്സത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി ബോട്ടുകള്‍ ആക്രമിക്കപ്പെട്ടു. ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ മര്‍ദ്ദനമേറ്റ ബോട്ടുതൊഴിലാളികളുടെ നേതൃത്വത്തില്‍ തുറമുഖം ഉപരോധിച്ചു. ഇന്നലെ സന്ധ്യയോടടുത്ത് ഏഴിമലക്കടുത്ത കടലില്‍ വെച്ചാണ് ഇരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ വാക്കുതര്‍ക്കവും ആക്രമവുമുണ്ടായത് അയ്യപ്പന്‍, മത്സ്യരാജ്, സുല്‍ത്താന്‍ തുടങ്ങിയ ബോട്ടുകളും അതിലെ അന്യസംസ്ഥാനത്തൊഴിലാളികളുമാണ് ആക്രമിക്കപ്പെട്ടത്. യന്ത്രവത്കൃത തോണിയില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് ആക്രമത്തിന് പിന്നിലെന്ന് പരാതിയുണ്ട്. സംഭവത്തെത്തുടര്‍ന്ന് തോണികള്‍ക്ക് തുറമുഖത്തിലേക്ക് അടുക്കാതിരിക്കാന്‍ കഴിയാത്തവിധം നിരക്കെ ബോട്ടുകള്‍ വിന്യസിച്ച് ബോട്ട് തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ വീണ്ടും സംഘര്‍ഷ സാധ്യത ഉരുത്തിരിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോസ്റ്റല്‍ എസ്‌ഐ ശ്യാമ ജോസ്, ചന്തേര പോലീസ് എന്നിവര്‍ തൊഴിലാളികളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയതിന്റെ ഭാഗമായി പത്തുമണിയോടെ ബോട്ടുകള്‍ ഉപരോധം പിന്‍വലിച്ചു. കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ബോട്ടുകളില്‍ ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ ആക്രമം തുടര്‍ന്നാല്‍ ഞങ്ങള്‍ ജോലി ഉപേക്ഷിച്ച് പോകേണ്ട സ്ഥിതി വരുമെന്നാണ് തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ തീരദേശ പോലീസ് സിഐ പി.കെ.സുധാകരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് രാവിലെ പത്തുമണിക്ക് കാസര്‍കോട് തീരദേശ പോലീസ് സ്‌റ്റേഷനില്‍ യോഗം വിളിച്ചുചേര്‍ത്തു. ഇരുവിഭാഗം തൊഴിലാളികള്‍ ബോട്ടുടമകള്‍ പോലീസ്, തീരദേശ പോലീസ് എന്നിവരടങ്ങുന്ന യോഗത്തില്‍ വെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യും.
മടക്കരയില്‍ അടിക്കടി തൊഴിലാളി പ്രശ്‌നമുണ്ടാകുന്നത് ശക്തമായൊരു മോണിറ്ററിംഗ് കമ്മിറ്റി ഇല്ലാത്തതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്തുമാകാമെന്ന ഒരു വിഭാഗം തൊഴിലാളികളുടെ നിലപാടുകളാണ് പ്രശ്‌നത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മടക്കര കേന്ദ്രീകരിച്ച് മുന്നൂറോളം ബോട്ടുകള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇതില്‍ ഭൂരിഭാഗവും ബോട്ടുകളില്‍ ജോലിചെയ്യുന്നത് കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ്. ഇത്തരത്തില്‍ അക്രമങ്ങള്‍ നടന്നാല്‍ നാട്ടുകാരായ തൊഴിലാളികളോട് കഴിയുന്നതും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. നിരന്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ജോലി ഉപേക്ഷിച്ച് പോവുകമാത്രമേ വഴിയുള്ളൂവെന്നാണ് കര്‍ണാടക സ്വദേശി കെ.കുമാര്‍ പറഞ്ഞത്. മാത്രമല്ല അത് തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുകയും ചെയ്യും. കോടികള്‍ ചെലവിട്ട് തുറമുഖം പണിതത് എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ വേണ്ടിയാണ്. ബോട്ടുകള്‍ ജോലി ഉപേക്ഷിച്ച് പോയാല്‍ അത് നാടിന്റെ തൊഴില്‍ മേഖലയെത്തന്നെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് നാട്ടുകാര്‍ക്ക് പറയുന്നത് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിവുള്ള ഏല്ലാ വിഭാഗം ജനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ജനകീയ കമ്മിറ്റി രൂപപ്പെടുത്തുന്നതോടൊപ്പം പോലീസിന്റെയും കോസ്റ്റല്‍ പോലീസിന്റെയും ശക്തമായ സാന്നിധ്യവും നിരീക്ഷണവും ഉണ്ടാക്കുകയാണ് വേണ്ടത്. കഴിഞ്ഞവര്‍ഷവും ഇതേ രീതിയില്‍ മടക്കരയില്‍ ഇരു വിഭാഗവും തമ്മില്‍ തൊഴില്‍തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു.
















