കൊച്ചി: ജിഷ വധക്കേസില്‍ തുടര്‍ച്ചയായ വിചാരണ നവംബര്‍ 2ന് ആരംഭിക്കുമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. പ്രതിയായ അമീര്‍ ഉള് ഇസ്ലാമിനെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അമീര്‍ കോടതിയെ ബോധിപ്പിച്ചു.
ബിഎസ്എഫിലെ ലഫ്. കമാന്റന്റായ ദ്വിഭാഷി കെ. പ്രസാദിന്റെ സഹായത്തോടെയാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. ഒന്നും രണ്ടും സാക്ഷികളായ ഓട്ടോഡ്രൈവര്‍ അനസ്, അമ്മ രാജേശ്വരിഎന്നിവരെയാണ് ആദ്യദിവസം വിചാരണ ചെയ്യുക. കൊലപാതകം, ബലാത്സംഗം, വീട്ടില്‍ അതിക്രമിച്ചുകയറല്‍, മാരക മുറിവേല്‍പ്പിക്കല്‍, പട്ടിക ജാതി പട്ടിക വര്‍ഗ പീഡനം ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 195 സാക്ഷികളും 130 രേഖകളും 35 തെളിവുകളുമാണുള്ളത്. ഒന്നര മണിക്കൂര്‍ കൊണ്ട് കോടതി നടപടികള്‍ അവസാനിച്ചു. കൊലപ്പെട്ട ജിഷ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്പ്പെടുന്നയാളാണെന്നും അത് ആസാം സ്വദേശിയായ അമീറിന് അറിയില്ലെന്നും അതിനാല്‍ ഈ വകുപ്പുകള്‍ ഒഴിവാക്കണമെന്നും പ്രതി ഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജിഷയെ അമീറിന് നേരത്തെതന്നെ അറിയാമായിരുന്നതിനാല്‍ ഈ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: