തലശ്ശേരി: തലശ്ശേരി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന അമൃത കോളേജ് വ്യാജ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വില്‍പന നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം പോലീസ് കോളേജില്‍ നടത്തിയ റെയ്ഡിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇവിടെ നിന്നും സംഘടിപ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റുമായി നിരവധി പേര്‍ വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധഭാഗങ്ങളിലും ജോലി ചെയ്തുവരുന്നതായും സൂചനയുണ്ട്.
സ്ഥാപന ഉടമ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തും ഉന്നത സ്ഥാനങ്ങളിലെത്തിയ വരുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണച്ചുമതല വഹിക്കുന്ന തലശ്ശേരി സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ പറഞ്ഞു.
കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ 13 യൂണിവേഴ്‌സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്ന് നിര്‍മ്മിച്ചുനല്‍കിയിട്ടുള്ളത്. പിണറായി പാറപ്രം സേട്ട് പീടികക്കടുത്തുള്ള അജയന്‍ വടക്കയില്‍ സ്വന്തമായി നടത്തുന്ന സര്‍വ്വകലാശാലക്ക് പുറമെ തമിഴ്‌നാട്ടിലെ വിശ്വഭാരതി ഗുരുക്കള്‍ വിദ്യാപീഠത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നുണ്ട്.
കാല്‍നൂറ്റാണ്ടിലേറെക്കാലം മുമ്പ് ടെമ്പിള്‍ഗേറ്റിലെ വാടകക്കെട്ടിടത്തില്‍നിന്ന് തുടങ്ങിയ അമൃത കോളേജ് ഇപ്പോള്‍ തലശ്ശേരി പട്ടണത്തില്‍ നിരവധി കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചുവരികയാണ്.
എസ്എസ്എല്‍സി മുതല്‍ മുകളിലോട്ടുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും അജയനും കൂടെ ജോലിചെയ്തുവരുന്ന തുരുവനന്തപുരം വട്ടിയൂര്‍ സ്വദേശിനിയായ ടീന്റു വി. ഷാജിയും ചേര്‍ന്ന് നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്നതും ഒപ്പിടുന്നതും ഇവര്‍ രണ്ടുപേരുമാണ്. ഇവര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാണോ എന്നറിയാന്‍ വിദേശ എംബസികളില്‍ നിന്ന് വരുന്ന ഒട്ടേറെ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അജയന്‍ അമൃത കോളേജിന്റെ പേരില്‍ വ്യജസ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ടത്രേ.
ഇങ്ങനെ വര്‍ഷത്തില്‍ 2 കോടിയോളം രൂപയാണ് ഇയാള്‍ സമ്പാദിക്കുന്നത്. ഈ പണമുപയോഗിച്ച് തലശ്ശേരിയുടെ വിവിധ ഭാഗങ്ങളിലും തിരുവനന്തപുരത്തും അജയന്‍ കൂറ്റന്‍ വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടത്രേ. ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളും അജയനുണ്ട്.
പത്താംതരം മാത്രം വിദ്യാഭ്യാസമുള്ള അജയന്‍ പിറണായി യുപി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് അജയന്‍ മാസ്റ്റര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഭാരതരത്‌ന ഉള്‍പ്പെടെയുള്ള ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചു എന്ന് വ്യാജമായി നിര്‍മ്മിച്ച ഫയലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റ് അച്ചടിക്കാനുള്ള പ്രസ്സും അനുബന്ധ ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അജയന്റെ സ്ഥാപനത്തിലുണ്ടായ തൊഴില്‍ പ്രശ്‌നത്തില്‍ രണ്ട് യൂണിയനുകള്‍ ഇടപെട്ടതോടെയാണ് പോലീസിന്റെ ശ്രദ്ധ ഇവിടെ പതിഞ്ഞത്. തുടര്‍ന്നുള്ള നിരീക്ഷണത്തിലാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് നടന്നുവരുന്ന കോടികളുടെ തട്ടിപ്പ് കഥ പുറത്തുവരുന്നത്. പിണറായി പാറപ്രം സ്വദേശിയായ ഈ തട്ടിപ്പുകാരന്‍ സംസ്ഥാന സര്‍ക്കാറില്‍ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുമെന്നാണ് ജനസംസാരം. ഇതിന് അജയന്റെ സര്‍ട്ടിഫിക്കറ്റ് ഉഫയോഗിച്ച് നല്ല നിലയിലെത്തിയ ചില വ്യക്തികള്‍ രംഗത്തിറങ്ങിയതായും സൂചനയുണ്ട്.
















