കണ്ണൂര്‍: സ്വകാര്യ ബസ്സുകളുടെ അമിതവേഗത കാരണം ജില്ലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. അമിതവേഗതക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നതാണ് ഡ്രൈവര്‍മാര്‍ക്ക് പ്രചോദനമാകുന്നത്. വലിയ അപകടങ്ങള്‍ നടന്നു കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസം സ്പീഡ് പരിശോധനയും മറ്റും നടത്തുന്ന അധികൃതര്‍ പിന്നീട് അമിതവേഗത കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. അമിതവേഗതയില്‍ സഞ്ചരിച്ച സ്വകാര്യ ബസ്സുകള്‍ അപകടത്തില്‍പ്പെട്ട് ഏതാനും നാളുകള്‍ക്കുളളില്‍ നിരവധി അപകടങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുളളത്. ഇന്നലെ താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപം ഉണ്ടായ അപകടം വരുത്തിയ ബസ്സ് രണ്ട് റോഡുകള്‍ കൂടുന്ന ജംഗ്ഷനും റെയില്‍വേ ഗേറ്റും സമീപത്തുണ്ടായിരുന്നിട്ടുപോലും അമിതവേഗതയില്‍ കുതിക്കുകയായിരുന്നുവെന്ന് അപകടത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. കാതടിപ്പുക്കുന്ന ശബ്ദത്തില്‍ പാട്ട് വെച്ച് അശ്രദ്ധമായി ഡ്രൈവിംഗ് നടത്തുന്ന ഡ്രൈവര്‍മാരും പല റോഡുകളിലും പതിവു കാഴ്ചയാണ്.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സ്പീഡ്ഗവര്‍ണറുകള്‍ നിര്‍ബന്ധമാണെങ്കിലും ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുളള ഹെവി വാഹനങ്ങള്‍ പരിശോധന പൂര്‍ത്തിയായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ സ്പീഡ്ഗവര്‍ണറും എഞ്ചിനും തമ്മിലുളള ബന്ധം വിച്ഛേദിച്ച് സര്‍വ്വീസ് നടത്തുന്നത് പതിവാണ്. ഇത്തരത്തിലോടുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോ പോലീസോ ശ്രമിക്കാത്തതു കൊണ്ടുതന്നെ ബസ്സുകള്‍ വരുമാനം വര്‍ദ്ധിപ്പിക്കാനായി മത്സരയോട്ടം നടത്തുകയും ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയുമാണ്. കണ്ണൂര്‍-കോഴിക്കോട്, കണ്ണൂര്‍-പയ്യന്നൂര്‍, കണ്ണൂര്‍-ചാലോട്-ഇരിട്ടി റൂട്ടുകളിലെല്ലാം സ്വകാര്യബസ്സുകളുടെ അമിത വേഗതയിലുളള മത്സരിച്ചോട്ടം പതിവു കാഴ്ചയാണ്. ഇത്തരം മത്സര ഓട്ടത്തിനെതിരേയും മറ്റ് നിയമലംഘനങ്ങള്‍ക്കെതിരേയും നടപടിയെടുക്കേണ്ട അധികൃതര്‍ മിക്കപ്പോഴും ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ തുടര്‍നടപടികളുണ്ടായില്ലെങ്കില്‍ ജില്ലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവലാകും ഫലം.
















