തുറവൂര്‍: ടൂറിസം സഞ്ചാര മേഖലയില്‍ വികസന സാധ്യതകളുള്ള അന്ധകാരനഴി തീരത്ത് വികസനം വഴിമുട്ടുന്നു. നിര്‍മാണങ്ങള്‍ക്കായി മന്ത്രി പി. തിലോത്തമന്‍ അനുവദിച്ച 50 ലക്ഷം രൂപ പാഴാകാന്‍ സാദ്ധ്യത. തുക അനുവദിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
സുനാമി ഫണ്ടില്‍ നിന്നും കോടികള്‍ മുടക്കി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ല. പ്രധാന വിനോദ സഞ്ചാര മേഖലയായ അന്ധകാരനഴിയെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ആ സ്തി വികസന ഫണ്ടില്‍ നിന്നും മന്ത്രി പണം അനുവദിച്ചത്. തീരത്തിന്റെ സമ്പൂര്‍ണ്ണ ശുചിത്യം ലക്ഷ്യമാക്കി ടോയ്‌ലെറ്റ് കോംപ്ലക്‌സ് രാത്രിയിലും സഞ്ചാരികള്‍ക്ക് സഹായകരമാകുന്ന ഹൈമാസ്റ്റ് ലൈറ്റ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയാണ് സ്ഥാപിക്കുന്നത്.
ഇതില്‍ ടോയ് ലെറ്റ് കോപ്ലക്‌സാണ് ഉടനെ നിര്‍മിക്കാന്‍ നീക്കം നടത്തുന്നത്. സുനാമി ഫണ്ടില്‍പ്പെടുത്തി പണിത കെട്ടിടങ്ങള്‍ക്ക് സമീപമാണ് ടോയ്‌ലെറ്റുകള്‍ പണിയുന്നത്. എന്നാല്‍ ഇവിടെ കയറ്റി വച്ചിരിക്കുന്ന കാലപ്പഴക്കം ചെന്ന വള്ളങ്ങളും മല്‍സ്യബന്ധന ഉപകരണങ്ങളും ഇതിന് തടസമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തീരത്തിന്റെ വികസനത്തിന് തടസം സൃഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഒരു വിഭാഗം നാട്ടുകാര്‍ പറയുന്നത്.
ഇവ എടുത്തു മാറ്റാന്‍ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അധികതരും രാഷ്ടിയ പാര്‍ട്ടിയുടെ ജനപ്രതിനിധികളും നടത്തിയ ശ്രമങ്ങള്‍ ഫലപ്രദമായില്ല എന്നാല്‍ തങ്ങള്‍ വികസനത്തിന് എതിരല്ലെന്നും വള്ളങ്ങള്‍ ഉടനെ മാറ്റുമെന്നും തീരദേശ മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. നിലവില്‍ ഡിറ്റിപിസിക്കാണ് അന്ധകാരനഴി തീരത്തിന്റെ സംരക്ഷണച്ചുമതല.
എന്നാല്‍ 50 ലക്ഷത്തിന്റെ നിര്‍മ്മാണം നടത്തിയാല്‍ അവയൊക്കെ എങ്ങനെ സംരക്ഷിക്കണമെന്നും കെട്ടിടങ്ങള്‍ എങ്ങനെ വിനിയോഗിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിശ്ചയമില്ലാത്ത സ്ഥിതിയാണ്. തീരസംരക്ഷണത്തില്‍ കാര്യമായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നാണ് സഞ്ചാരികള്‍ പറയുന്നത്. തീരത്തെത്തുന്ന സ്വദേശിയരും വിദേശീയരുമായിട്ടുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇരിക്കാന്‍ ബഞ്ചോ വെയിലേല്‍ക്കാതിരിക്കാന്‍ വിശ്രമകേന്ദ്രമോ ഇല്ലാത്ത സ്ഥിതിയാണുള്ളത്.
തീരത്തിന്റെ സംരക്ഷണം പട്ടണക്കാട് ഗ്രാമപഞ്ചായത്തിനെ ഏല്പിക്കാന്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ടൂറിസം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
















