കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ കള്ളപ്പണ ഇടപാട് കേസ് പരിഗണിക്കുന്ന കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തതോടെ സംസ്ഥാനത്തെ നടുക്കിയ ഈ പകല്‍കൊള്ള സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ നടത്തിയിരുന്ന കുപ്രചാരണവും അവകാശവാദങ്ങളും പൊളിഞ്ഞിരിക്കുകയാണ്. മുന്‍ ജില്ലാ സെക്രട്ടറിമാരായ എ. സി. മൊയ്തീന്‍, കെ. രാധകൃഷ്ണന്‍, എം. എം. വര്‍ഗീസ് അടക്കം എട്ട് പ്രതികളാണ് ജാമ്യമെടുക്കാന്‍ കോടതിയിലെത്തിയത്. ഇവരില്‍ രാധാകൃഷ്ണന്‍ ഇപ്പോള്‍ എംപിയും മൊയ്തീന്‍ എംഎല്‍എയുമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ രണ്ടാം കുറ്റപത്രം കോടതി അംഗീകരിച്ചു. വിചാരണയ്‌ക്ക് മുന്നോടിയായുള്ള നടപടിയുടെ ഭാഗമായാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്. സിപിഎം ജില്ലാ കമ്മിറ്റിയെയും കേസില്‍ പ്രതിയാക്കിയെങ്കിലും പാര്‍ട്ടിക്കുവേണ്ടി ആരും ഹാജരായില്ല. ഈ മാസം ഇരുപത്തിയൊന്നിന് ജില്ലാ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
കരുവന്നൂര്‍ ബാങ്കില്‍ 2012-13 കാലത്ത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 300 കോടിയോളം രൂപയുടെ വായ്‌പാക്രമക്കേട് നടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. ബാങ്കിന്റെ ഭരണസമിതിയെ നിയന്ത്രിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറ്റൊരു സബ് കമ്മിറ്റിയെ നിയോഗിക്കുകയും, ഈ കമ്മിറ്റി ഇടപെട്ട് പലര്‍ക്കും വഴിവിട്ട് വായ്‌പകള്‍ അനുവദിക്കുകയും ചെയ്തു. ഇവര്‍ തുക തിരിച്ചടച്ചില്ല. ഇതുമൂലം ബാങ്കിലെ നിക്ഷേപകര്‍ വഞ്ചിതരായി. ചികിത്സിക്കാന്‍ പണം ലഭിക്കാതെ ചിലര്‍ മരിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ നേതാക്കളില്‍ ചിലര്‍ നിയമവിരുദ്ധമായി പണമുണ്ടാക്കുകയും ചെയ്തു. വളരെ ആസൂത്രിതമായ അഴിമതിയാണ് ഇക്കാര്യത്തില്‍ നടന്നത്.
കേസില്‍ ആകെയുള്ളത് 83 പ്രതികളാണ്. കരുവന്നൂര്‍ ബാങ്ക് അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് സിപിഎം എന്ന പാര്‍ട്ടി തന്നെയായിരുന്നു. ഇതുകൊണ്ടുതന്നെയാണ് പാര്‍ട്ടിയും പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത്. കേസിലെ അറുപത്തിയെട്ടാം പ്രതിയാണ് സിപിഎം. പാര്‍ട്ടിക്കുവേണ്ടി പ്രാദേശിക ഓഫീസ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ സഹകരണ ബാങ്കില്‍ പ്രത്യേകം അക്കൗണ്ടുകള്‍ തുടങ്ങി. പാര്‍ട്ടി കമ്മിറ്റി ഇടപെട്ട് അനുവദിച്ച വഴിവിട്ട വായ്‌പകളുടെ കമ്മീഷന്‍ ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ഈ പണം ഉപയോഗിച്ച് പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കുകയും ചെയ്തു. യഥാക്രമം എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍, എം.എം. വര്‍ഗീസ് എന്നിവര്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിമാര്‍ ആയിരുന്നപ്പോഴാണ് ഈ തട്ടിപ്പ് നടന്നതും, പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചതും. ഇ ഡിയുടെ അന്വേഷണത്തിലാണ് ഇതെല്ലാം കണ്ടെത്തിയത്.
തെറ്റ് ചെയ്തതുകൊണ്ടല്ല സിപിഎം പ്രവര്‍ത്തകരായതു കൊണ്ടാണ് കേസില്‍ പ്രതിചേര്‍ത്തതെന്നും, പാര്‍ട്ടിയെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നുമാണ് കേസില്‍ ജാമ്യമെടുത്ത കെ. രാധാകൃഷ്ണന്‍ എംപി യാതൊരു ലജ്ജയുമില്ലാതെ ഇപ്പോഴും പറയുന്നത്. ഇക്കാര്യത്തില്‍ സിപിഎം എടുത്തുപോരുന്ന ഔദ്യോഗിക നിലപാടിന്റെ ആവര്‍ത്തനമാണിത്. കേസില്‍ പാര്‍ട്ടി പ്രതിയായതിനെക്കുറിച്ച് അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കുമെന്നാണ് സിപിഎം പറയുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി കുടുങ്ങിയെന്നര്‍ത്ഥം. കാരണം അനിഷേധ്യമായ തെളിവുകളാണ് ഇ ഡി ഹാജരാക്കിയിട്ടുള്ളത്.
കരുവന്നൂര്‍ ബാങ്കിലെ അഴിമതിയുടെ വിവരങ്ങള്‍ ഓരോന്നായി പുറത്തു വരാന്‍ തുടങ്ങിയപ്പോള്‍ അങ്ങനെയൊന്ന് നടന്നിട്ടില്ലെന്നാണ് സിപിഎം പ്രഖ്യാപിച്ചത്. വിജിലന്‍സിനെ രംഗത്തിറക്കി അന്വേഷണ പ്രഹസനം നടത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം പിണറായി വിജയന്റെ ഭരണകാലത്ത് നടന്നു. ആരോപണ വിധേയരായ നേതാക്കളെ പൂര്‍ണ്ണമായും സംരക്ഷിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇ ഡി കേസ് ഏറ്റെടുത്തത്. ഇ ഡിക്ക് രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് ആദ്യം തയ്യാറായില്ല. പക്ഷേ അന്വേഷണവുമായി മുന്നോട്ടു പോയപ്പോഴാണ് അഴിമതിയുടെ മഞ്ഞുമല വളരെ ആഴത്തിലുള്ളതാണെന്ന് വ്യക്തമായത്. സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതവും വ്യവസ്ഥാപിതവുമായ അഴിമതിയുടെ മുഖമാണ് കരുവന്നൂരില്‍ തെളിയുന്നത്.
















