വിഖ്യാത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗ് ഓര്‍മ്മയായത് 1890 ജൂലൈ 27 ന്. മരണം പാരീസില്‍. പ്രായം 37.
മരിക്കുന്നതിന് മുന്‍പ് രണ്ടു വര്‍ഷം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു വാന്‍ഗോഗ്. അസുഖം ഭേദമായതോടെ ജീവിതത്തിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് പ്രിയപ്പെട്ടവര്‍ക്ക് കത്തുകളെഴുതി. ഏറെ വൈകാതെ ആത്മഹത്യാ പ്രവണതയിലേക്ക് മനോനില മാറി. അവസാന യാത്രയെക്കുറിച്ചായിരുന്നു വാന്‍ഗോഗിന്റെ പിന്നീടുള്ള ചിന്തകള്‍. ഒടുവില്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ.
വാന്‍ഗോഗിന്റേത് തീര്‍ത്തും വിരുദ്ധധ്രുവങ്ങളിലുള്ള പ്രകൃതമായിരുന്നുവെന്നാണ് പുതിയ വിശകലനങ്ങള്‍. ഉന്മാദാവസ്ഥയും വിഷാദ രോഗവും ഒരു പോലെ അദ്ദേഹത്തെ ഗ്രസിച്ചിരുന്നു. ചെവി മുറിച്ച ശേഷം ആത്മഹത്യ ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈ സ്വഭാവ വൈചിത്ര്യമാകാം. അസുഖത്തെക്കുറിച്ച് വ്യക്തമായൊരു നിഗമനം സാധ്യമല്ലെന്നാണ് ആംസ്റ്റര്‍ഡാമിലുള്ള വാന്‍ഗോഗ് മ്യൂസിയത്തിലെ ഗവേഷകന്‍ ലൂയിസ് വാന്‍ തില്‍ബോര്‍ഗിന്റെ വിലയിരുത്തല്‍.
‘ഉന്മാദത്തിന്റെ ഓരത്ത്’ എന്ന പേരില്‍ വാന്‍ഗോഗിന്റെ മനോനില അപഗ്രഥനം ചെയ്ത് മനശാസ്്രതവിദഗ്ധരുടെ പാനല്‍ചര്‍ച്ച അടുത്തയിടെ മ്യൂസിയത്തില്‍ സംഘടിപ്പിച്ചു. വാന്‍ഗോഗിനെ മരണത്തിലേക്ക് നയിച്ച വിഭ്രാന്തികള്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തിലൂടെ ഉത്തരം തേടാനുള്ള ശ്രമത്തിലാണ് മനശാസ്ത്രജ്ഞര്‍.
















