വിളപ്പില്‍: കാഴ്ച മറഞ്ഞ കണ്ണുകളും രോഗം തളര്‍ത്തിയ ശരീരവുമായി പഞ്ചായത്ത് പടിക്കലും ബാങ്കിലും കയറിയിറങ്ങി മടുത്തു. ക്ഷേമ പെന്‍ഷന്‍ വന്നിട്ടുണ്ടെന്ന് അയല്‍ക്കാരില്‍ ചിലര്‍ പറഞ്ഞതുകേട്ടാണ് വൃദ്ധന്‍ വയ്യായ്‌ക വകവയ്‌ക്കാതെ അന്വേഷണവുമായി നടക്കാന്‍ തുടങ്ങിയത്. ഒടുവില്‍ വയോധികന് ബോധ്യമായി, ഇക്കുറി തനിക്കും രോഗിയായ ഭാര്യയ്‌ക്കും പട്ടിണിഓണം തന്നെ.
വിളപ്പില്‍ശാല കാരോട് ഇടവിളാകം ചിറത്തലക്കല്‍ വീട്ടില്‍ ഭാസ്‌കരന്‍ നായര്‍(86) ആണ് തനിക്കും ഭാര്യ ദേവകിക്കും(78) അനുവദിച്ചുവെന്ന് പറയപ്പെടുന്ന ക്ഷേമ പെന്‍ഷനുവേണ്ടി ദിവസങ്ങളോളം അലഞ്ഞിട്ടും കിട്ടാതെ വെറുംകൈയോടെ മടങ്ങിയത്. പഞ്ചായത്ത് രേഖകളില്‍ ഭാസ്‌കരന്‍ നായര്‍ക്കും ഭാര്യയ്‌ക്കുമായി 9000 രൂപ ജില്ലാ സഹകരണ ബാങ്ക് പേയാട് ബ്രാഞ്ചില്‍ അയച്ചതായി കാണുന്നു. എന്നാല്‍ തുക ബാങ്കില്‍ ഇന്നലെയും വന്നിട്ടില്ല. ഇന്നുമുതല്‍ ഓണം അവസാനിക്കുന്നതുവരെ ബാങ്ക് അവധിയുമാണ്. പെന്‍ഷന്‍ പണം കിട്ടിയിട്ട് അരിയും സാധനങ്ങളും വാങ്ങാമെന്നതായിരുന്നു കണക്കുകൂട്ടല്‍. നാലുസെന്റില്‍ ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് ഇരുവരുടെയും അന്തിയുറക്കം. ഏകമകന്‍ അഞ്ചുവര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. അയല്‍ക്കാരില്‍ ചിലരുടെ കാരുണ്യത്തിലാണ് വല്ലപ്പോഴുമെങ്കിലും അടുപ്പില്‍ തീപുകയുന്നത്. ഈ ഓണത്തിനെങ്കിലും പട്ടിണികൂടാതെ കഴിയാമെന്ന ഇവരുടെ പ്രതീക്ഷയാണ് അസ്തമിച്ചത്.
ഇത് ഭാസ്‌കരന്‍നായരുടെ മാത്രം അവസ്ഥയല്ല. സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ കാരണം വലയുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. സഹകരണ സംഘങ്ങളിലൂടെ വയോധികര്‍ക്ക് പെന്‍ഷന്‍ വീടുകളിലെത്തിക്കും എന്നായിരുന്നു പ്രഖ്യാപനം. സഹകരണസംഘം ജീവനക്കാര്‍ ബാങ്കിലെ ജോലിത്തിരക്കുകള്‍ക്കിടയില്‍ വയോധികരെ തേടിപ്പോകുന്ന പണികൂടി ചെയ്യേണ്ടി വന്നതോടെ രണ്ടും താളംതെറ്റി. ഇതോടെ പെന്‍ഷന്‍ കാത്തിരുന്നവര്‍ പ്രതിഷേധസ്വരമുയര്‍ത്തി. ലിസ്റ്റുകള്‍ അപൂര്‍ണമായതിനാല്‍ നിരവധിപേര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെട്ടു. ഇടതു മെമ്പര്‍മാരുള്ള വാര്‍ഡുകളില്‍ പ്രാദേശികനേതാക്കളെ കൊണ്ടുവന്ന് പെന്‍ഷന്‍ വിതരണോദ്ഘാടനം നടത്തി. ഇങ്ങനെ രാഷ്‌ട്രീയലാഭം കൊയ്യാന്‍ ശ്രമിച്ചതല്ലാതെ പെന്‍ഷന്‍വാങ്ങുന്നവര്‍ക്ക് ഗുണമൊന്നുമുണ്ടായില്ല.
















