ന്യൂദല്‍ഹി: കശ്മീരില്‍ സംഘര്‍ഷം തുടരുന്നതിനിടെ സമാധാന ദൗത്യവുമായി സര്‍വ്വകക്ഷി സംഘം സംസ്ഥാനത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘം കശ്മീരിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായും സംഘടനകളുമായും ചര്‍ച്ച ആരംഭിച്ചു. മുഖ്യമന്ത്രി മെഹ്ബൂബയുമായി സംഘം ചര്‍ച്ച നടത്തി. എന്നാല്‍ വിഘടനവാദി നേതാക്കളുമായി പ്രതിപക്ഷ എംപിമാര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ട് ദിവസത്തെ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ഇതിനിടെ കശ്മീര്‍ ഭാരത സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് സയ്യിദ് സലാഹുദ്ദീന് ഭീഷണി മുഴക്കി. ഷോപ്പിയാനില്‍ ഇന്നലെ രാവിലെയുണ്ടായ സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു.
അഞ്ച് പ്രതിപക്ഷ എംപിമാരാണ് വിഘടനവാദി നേതാക്കളുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചത്. വീട്ടുതടങ്കലിലുള്ള ഗിലാനിയെ സന്ദര്‍ശിക്കാനെത്തിയ സീതാറാം യച്ചൂരി, ഡി.രാജ, ശരത് യാദവ്, ജയപ്രകാശ് നാരായണ്‍ യാദവ് എന്നീ എംപിമാരെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളികളുമായാണ് അനുയായികള്‍ സ്വീകരിച്ചത്. എന്നാല്‍ ഇവരെ കാണാന്‍ ഗിലാനി കൂട്ടാക്കിയില്ല.
ബിഎസ്എഫിന്റെ കസ്റ്റഡിയിലുള്ള വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ സന്ദര്‍ശിച്ചെങ്കിലും ദല്‍ഹിയില്‍ വരുമ്പോള്‍ സംസാരിക്കാമെന്നായിരുന്നു മറുപടി ലഭിച്ചത്. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ഭാരതം ചര്‍ച്ച നടത്താതെയുള്ള സംസാരം വെറുതെയാണെന്ന് വ്യക്തമാക്കി ഹുറിയത്ത് ചെയര്മാന് അബ്ദുള്‍ ഖനി ബട്ടും കൂടിക്കാഴ്ച നിഷേധിച്ചു. അസദുദ്ദീന്‍ ഒവൈസി എംപി പ്രത്യേകമായി ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ കണ്ടു. സബ്ജയിലില്‍ നടന്ന കൂടിക്കാഴ്ച ആശംസാവാചകത്തില് അവസാനിച്ചു. നേരത്തെ വിഘടനവാദി നേതാക്കളെ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അവര്‍ തള്ളിയിരുന്നു. കശ്മീരില്‍ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി.
കശ്മീരില്‍ സമാധാനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും കൂടുതല്‍ ചാവേറുകളെ അയച്ച് സൈന്യത്തെ നേരിടുമെന്നുമായിരുന്നു ഭീകരന് സലാഹുദ്ദീന്റെ ഭീഷണി. കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സലാഹുദ്ദീന് യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ തലവനാണ്. വിഘടനവാദികളുടെ റാലി പോലീസ് തടഞ്ഞതാണ് ഷോപ്പിയാനില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. റാലിയില്‍ പങ്കെടുക്കാന്‍ സമീപത്തെ പള്ളിയില്‍ നിന്ന് മൈക്കിലൂടെ പ്രേരിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് അക്രമികള്‍ സെക്രട്ടേറിയറ്റ് ഓഫീസ് കത്തിച്ചു. ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: