ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ ലിസ്യൂ കോണ്‍വെന്റ് യുപി സ്കൂളില്‍ ക്യാമ്പസില്‍ ആനന്ദപുരം സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ എന്ന പേരിലുള്ള അണ്‍എയ്ഡഡ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനെതിരെ നാട്ടുകാരും സമീപത്തുള്ള എസ്എന്‍ സ്കൂള്‍, മാപ്രാണം ഹോളിക്രോസ് സ്കൂളുകളിലെ രക്ഷിതാക്കളും അദ്ധ്യാപകരും പ്രതിഷേധവുമായി രംഗത്ത്.
8, 9, 10 ക്ലാസുകളിലേക്ക് പ്രവേശനം നടത്തി ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. പ്രസ്തുത സ്ഥാപനം പ്രത്യേക കേസായി പരിഗണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 12-6-2015 ലെ 120/2015 ഉത്തരവിനെ തുടര്‍ന്നാണ് സ്കൂള്‍ കാട്ടുങ്ങച്ചിറ സ്കൂളിലേക്ക് മാറ്റിയതെന്നാണ് ഡിഇഒ ഓഫിസില്‍ നിന്ന് കിട്ടുന്ന മറുപടി.
എന്നാല്‍ പ്രത്യേക കേസ് എന്താണെന്നോ എത്രകാലത്തേക്കാണ് സ്പെഷല്‍ ഉത്തരവ് എന്നോ വിദ്യാഭ്യാസവകുപ്പ് മിണ്ടുന്നില്ല. 2016 മാര്‍ച്ചില്‍ നടന്ന എസ്എസ്എല്‍സി പൊതുപരീക്ഷക്ക് പരീക്ഷാകേന്ദ്രവും ഇവിടെ അനുവദിച്ചു നല്‍കിയിരുന്നു. മുന്എംഎല്എയാണ് ചട്ടവിരുദ്ധമായി ഇങ്ങനെ ഉത്തരവ് ശരിയാക്കികൊടുത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2016 മെയ്, ജൂണ്‍ മാസങ്ങളില്‍ സമീപത്തുള്ള സ്കൂളുകളില്‍ നിന്ന് ഹൈസ്കൂളിലെ ക്ലാസുകളിലേക്ക് കുട്ടികളെ ക്യാന്‍വാസ് ചെയ്ത് പ്രവേശനം നല്‍കിയിരുന്നു. അടുത്തുള്ള എയ്ഡഡ് സ്കൂളുകളായ എസ്എന്‍ സ്കൂളിനും മാപ്രാണം ഹോളിക്രോസ് സ്കൂളുകളില്‍ നിന്നും ധാരാളം കുട്ടികള്‍ ടിസി വാങ്ങി ഈ അണ്‍എയ്ഡഡ് സ്കൂളിലേക്ക് മാറിയിരുന്നു. അതുവഴി നിലവിലുണ്ടായിരുന്ന പല എയ്ഡഡ് സ്കൂളില്‍നിന്നും കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവരികയും തസ്തികകള്‍ നഷ്ടപ്പെടുകയും ചെയ്തു.
നിലവില്‍ ഇരിങ്ങാലക്കുട പട്ടണത്തില്‍ 2 കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ 6 പൊതുവിദ്യാലയങ്ങളും 3 അണ്‍എയ്ഡഡ് വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങള്‍ കുട്ടികളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിനേരിടുമ്പോള്‍ അണ്‍എയ്ഡഡ് സ്കൂളുകളെ ചട്ടവിരുദ്ധമായി ഇറക്കിയിരിക്കുന്ന ഉത്തരവിലൂടെ അണ്‍എയ്ഡഡ് സ്കൂളുകളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയം ഉപേക്ഷിക്കണമെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും ആവശ്യപ്പെടുന്നു.
52 വര്‍ഷമായി ജനപിന്തുണയാര്‍ജിച്ച എസ്എന്‍ ഹയര്‍സെക്കന്ററി സ്കൂളിനു 300 മീറ്റര്‍ മാത്രമാണ് ഇപ്പോള്‍ ചട്ടവിരുദ്ധമായി അണ്‍എയ്ഡഡ് സ്കൂള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നത്. ചട്ടവിരുദ്ധമായി നല്‍കിയിരിക്കുന്ന അനുമതി റദ്ദാക്കുകയോ അല്ലെങ്കില്‍ സ്കൂള്‍ ആനന്ദപുരത്തേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും എംഎല്‍എക്കും നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് നാട്ടുകാരും മറ്റു സ്കൂളുകളിലെ അദ്ധ്യാപകരും രക്ഷിതാക്കളും.
കൂണുപോല അണ്‍എയ്ഡഡ് സ്കൂളുകള്‍ അനുവദിക്കുന്നതിനെതിരെ പ്രഖ്യാപിത സമരങ്ങള്‍ നടത്തിയിട്ടുള്ള കക്ഷികള്‍ ഭരിക്കുന്ന ഇടതു സര്‍ക്കാരിന് നിവേദനം കൊടുത്തിട്ടും നൂറു ദിവസങ്ങള്‍ കഴിഞ്ഞിട്ടു ശരിയാക്കാത്തതില്‍ നാട്ടുകാരും രക്ഷിതാക്കളും തെരുവിലിറങ്ങേണ്ട അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: