തിരുവനന്തപുരം: തിരുവനന്തപുരത്തെ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ വൈകിയത് വിരല്‍ചൂണ്ടുന്നത് അഗ്നിശമനസേനയിലെ പോരായ്‌മകളിലേക്ക്. ശരിയായ പരിശീലനവും അച്ചടക്കവും അനുഭവസമ്പത്തുമുള്ള സേനാംഗങ്ങളുടെ അഭാവമാണ് തിരുവനന്തപുരത്തെ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ വൈകിയതിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കിഴക്കേകോട്ടയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള രാജധാനി ബില്‍ഡിംഗ്‌സിലെ സ്വകാര്യവസ്ത്രശാലയുടെ ഗോഡൗണിലാണ് ആഗസ്റ്റ് 28ന് വൈകിട്ട് തീപിടുത്തമുണ്ടായത്. തിരുവനന്തപുരത്തെ വിവിധ അഗ്നിശമനസേനാ യൂണിറ്റുകളിലെ 28 ഫയര്‍എഞ്ചിനുകള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും തീ പടരാതെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. അവസാനം തിരുവനന്തപുരം വിമാനത്താവളത്തിലെയും വിഎസ്എസ്‌സിയിലെയും ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. തീ പിടിത്തമുണ്ടായ ഉടന്‍ പ്രദേശത്തുനിന്ന് ഒരുകിലോമീറ്റര്‍ മാത്രം അകലെയുള്ള ചെങ്കല്‍ച്ചൂള ഫയര്‍ യൂണിറ്റില്‍ നിന്ന് ആദ്യ ഫയര്‍എഞ്ചിനുകള്‍ എത്തി. പിന്നീട് ജില്ലയിലെ പല യൂണിറ്റുകളില്‍ നിന്നായി കൂടുതല്‍ ഫയര്‍എഞ്ചിനുകള്‍ എത്തിയെങ്കിലും തീ അണയ്‌ക്കാന്‍ സാധിച്ചില്ല.
അതീവ സുരക്ഷാപ്രാധാന്യമുള്ള ശ്രീപദ്മനാഭസ്വാമിക്ഷേത്രം തൊട്ടടുത്തുള്ളതിനാല്‍ എത്രയും വേഗം തീ കെടുത്തണമെന്ന ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി എ. ഹേമചന്ദ്രന്റെ നിശ്ചയദാര്‍ഢ്യമാണ് കൂടുതല്‍ കുഴപ്പങ്ങളുണ്ടാകാതെ രക്ഷിച്ചത്. ദുരഭിമാനം മാറ്റിവച്ച് വിമാനത്താവളത്തിലെയും വിഎസ്എസ്‌സിയിലെയും ഫയര്‍ യൂണിറ്റുകളോട് അദ്ദേഹം അടിയന്തരസഹായം തേടി. സാധാരണനിലയ്‌ക്ക് കേന്ദ്രഏജന്‍സികളുടെ അനുവാദമുണ്ടെങ്കില്‍ മാത്രമേ ഇവയുടെ സഹായം ലഭ്യമാകൂ. എന്നാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്താണ് തീ പടര്‍ന്നതെന്ന ഒറ്റക്കാരണത്താല്‍ അധികൃതര്‍ ഉടനടി തീരുമാനമെടുത്ത് ഫയര്‍ യൂണിറ്റുകളെ വിട്ടുകൊടുത്തു. അത്യന്താധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ രണ്ടുയൂണിറ്റുകളും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ചെങ്കല്‍ച്ചൂള ഫയര്‍യൂണിറ്റില്‍ ആകെ ജോലിചെയ്യേണ്ടത് 120 പേരാണ്. എന്നാല്‍ ഇപ്പോള്‍ 60 പേര്‍ മാത്രമേ ഉള്ളൂ. ബാക്കി 60 പേര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മറ്റു തസ്തികകളിലാണ്. പത്തുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 10 ലീഡിംഗ് ഫയര്‍മെന്‍മാരെ പരിശീലനത്തിന് അയച്ചിരിക്കുന്നു. അഞ്ചുപേര്‍ സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടേഷനിലാണ്. 11 പേര്‍ നിയമസഭാ സമുച്ചയത്തിലും 11 പേര്‍ കരമന നെടുങ്കാട്ടെ സ്വിമ്മിംഗ് പൂളിലും ഡ്യൂട്ടിയിലാണ്. ഇവരൊക്കെ തങ്ങളുടെ സൗകര്യാര്‍ഥം ഡ്യൂട്ടി നേടിയത് രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ചാണ്. ഇതോടെ ചെങ്കല്‍ച്ചൂള യൂണിറ്റിന്റെ കാര്യക്ഷമത കുറയുകയും ഗുണനിലവാരം ഇല്ലാതാകുകയും ചെയ്തു. ചെങ്കല്‍ച്ചൂള യൂണിറ്റില്‍ മാത്രം ഈ വര്‍ഷം ആഗസ്റ്റ് 31 വരെ സഹായം തേടി വിളിച്ച കോളുകള്‍ 900 ത്തിലധികമാണ്. എന്നാല്‍ അര്‍ഹിക്കുന്ന സഹായം ഉടനടി ലഭ്യമാക്കാന്‍ ഇന്ന് ഈ യൂണിറ്റിന് ശേഷിയില്ല.
















