തിരുവനന്തപുരം: മണ്ണന്തല സൗപർണികയിൽ സുനിൽ ദത്തിന്റെ വീടിന്റെ ഷെൽഫുകൾ മെഡലുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മകൻ നാരായണൻ ചെസ് കളിച്ച് കൊണ്ടുവന്നതാണെല്ലാം. അക്കുട്ടത്തിൽ ഇനി ലോക മെഡലും. ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നാരായണൻ സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യമലയാളി കൂടിയാണ് നായായണൻ.
ഭുവനേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് നേട്ടം.
കരിയറിലെ ഏറ്റവുവലിയ നേട്ടമാണിതെന്ന് നാരായണൻ പറഞ്ഞു. മെഡൽ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, കൂടുതൽ ഉയരം കൈവരിക്കാൻ ഇത് പ്രചോദനമാകുമെന്നും നാരായണൻ പറഞ്ഞു.
ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ താരമാണ് എസ്.എൽ. നാരായണൻ. തിരുവനന്തപുരം സ്വദേശിയായ നാരായണൻ 2014ൽ ഇൻറർനാഷണൽ മാസ്റ്ററും കഴിഞ്ഞ വർഷം ഗ്രാൻറ് മാസ്റ്ററും ആയി. ആനന്ദ്, അഭിജിത്ത്, ഹരികൃഷ്ണൻ എന്നിവരും മെഡൽ നേടിയിട്ടുണ്ട്. ഈ വർഷം തന്നെ നടന്ന ഏഷ്യൻ ജൂനിയർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ വെള്ളി നാരായണൻ നേടിയിരുന്നു.
ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയ നാരായണന്റെ കരിയറിൽ പുതിയൊരു പൊൻതൂവലാണ് ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിലെ വെങ്കല നേട്ടം.
കഴിഞ്ഞവർഷം ഫിലിപ്പീൻസിൽ നടന്ന രാജ്യാന്തര ഗ്രാൻഡ് മാസ്‌റ്റേഴ്‌സ് ചാംപ്യൻഷിപ്പിൽ ഏഴാമതെത്തിയാണു നാരായണൻ ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയത്. ആലുവ സ്വദേശി ജി.എൻ. ഗോപാലിനുശേഷം ഗ്രാൻഡ് മാസ്റ്റർ പട്ടം നേടുന്ന മലയാളി താരമാണ് നാരായണൻ.
ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഗ്രാൻഡ് മാസ്റ്റർ എന്ന നേട്ടവും ഈ പതിനേഴുകാരൻ സ്വന്തമാക്കിയിരുന്നു.
പുണെയിൽ കഴിഞ്ഞവർഷം നടന്ന ഫിഡെ ലോക അണ്ടർ20 ചെസിലാണ് നാരായണൻ ആദ്യ ഗ്രാൻഡ് മാസ്റ്റർ നോം നേടിയത്. മുൻ സംസ്ഥാന ചാംപ്യൻ സി. ശ്രീകുമാറിന്റെ കീഴിലായിരുന്നു തുടക്കത്തിൽ നാരായണന്റെ പരിശീലനം. 15-ാം വയസ്സിൽ ഇന്റർനാഷനൽ മാസ്റ്റർ പട്ടം നേടി. സഹോദരി പാർവതി ദൽഹി ലേഡി ശ്രീറാം കോളജിൽ ബിഎ ഓണേഴ്‌സിന് പഠിക്കുന്നു. അമ്മ ലൈന എൽഐസി ഉദ്യോഗസ്ഥയാണ്.
















