ഗ്രാമീണഭാരതത്തിന്റെ നട്ടെല്ലാണ് കൃഷിക്കാരെന്നും പ്രകൃതിക്ഷോഭം നേരിടുന്നതിന് പ്രത്യേക ദുരന്തനിവാരണ പദ്ധതി വേണമെന്നും മാര്‍ക്കറ്റിംഗ് ഫെഡറേഷന് മാനേജിംഗ് ഡയറക്ടര്‍ പി. മൈക്കിള്‍ വേദശിരോമണി.
ദുരന്തത്തിനുശേഷം നഷ്ടപരിഹാരം നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. ഇത് കര്‍ഷകന്റെ നഷ്ടം നികത്താന്‍ പര്യാപ്തമല്ല. ദുരന്തം മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കണം. ഗ്രാമീണ വികസനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകനെ സംരക്ഷിക്കാതെ ഗ്രാമീണ ഭാരതത്തിന്റെ വികസനം സാധ്യമാകില്ല.
കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ പകര്‍ന്ന് നല്‍കണം. ലാഭം പൂര്‍ണമായും ലഭിക്കുന്ന തരത്തില്‍ വിപണനത്തിന് സംവിധാനമൊരുക്കണം.
ഓരോ പഞ്ചായത്തുകളും അവരുടെ സാധ്യതകള്‍ മനസിലാക്കി പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഒരു പദ്ധതിയെങ്കിലും ഒരു പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കണം. നഗരങ്ങളിലേതിന് സമാനമായ അടിസ്ഥാനസൗകര്യം ഗ്രാമങ്ങളിലുമുണ്ടാകണം. അടിസ്ഥാനസൗകര്യവികസനത്തില്‍ മുന്നിലുള്ള കേരളത്തിന് ഇത് സാധിക്കും.
അടുത്ത ഏതാനും വര്‍ഷങ്ങളുടെ വികസനം മുന്നില്‍ കണ്ട് പദ്ധതികള്‍ തയ്യാറാക്കണം. കായിക രംഗത്തുള്‍പ്പെടെ ഗ്രാമീണ മേഖലയില്‍നിന്നും പ്രതിഭകളെ കണ്ടെത്താന്‍ സാധിക്കും. പ്രതിഭകള്‍ക്ക് നമ്മുടെ നാട്ടില്‍ യാതൊരു പഞ്ഞവുമില്ല. ഇവര്‍ക്ക് വിദഗ്ധപരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: