ദൈവം കൈയൊപ്പ് ചാര്‍ത്തിയ സംസ്ഥാനം. കേരളത്തെക്കുറിച്ച് അഭിമാനപൂര്‍വ്വം ഇങ്ങനെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അത് ഒന്നുകൂടി പരിഷ്‌കരിച്ച് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിളിപ്പേര് സമ്പാദിച്ചിട്ട് കാല്‍ നൂറ്റാണ്ടെങ്കിലുമായി. ഇതിനിടയില്‍ കമ്മ്യൂണിസ്റ്റ് മുന്നണിയും കോണ്‍ഗ്രസ് മുന്നണിയും കേരളം ഭരിച്ചു. കേന്ദ്രം ഭരിക്കുന്ന കക്ഷിതന്നെ സംസ്ഥാനം ഭരിച്ചാല്‍ ഇരട്ടനേട്ടമെന്നും കൊട്ടിപ്പാടി.
കേരളം മാറിമാറി ഭരിച്ചവര്‍ ഒന്നുചേര്‍ന്ന് കേന്ദ്രം ഭരിച്ചിട്ടും ദൈവത്തിന്റെ സ്വന്തം നാട്ടിന് മോക്ഷം കൈവന്നില്ലെന്ന് വേദനയോടെ പറയേണ്ടിയിരിക്കുന്നു. പ്രകൃതിദത്തമായിതന്നെ ഒട്ടനവധി അനുകൂലമായ സാഹചര്യങ്ങളുണ്ടായിട്ടും കേരളം അര്‍ഹിക്കുന്ന വികസനവും പുരോഗതിയും കൈവരിച്ചില്ല എന്നത് നഗ്നസത്യമാണ്.
ഏറെ കഴിവുള്ള യുവത്വം, ജലസമൃദ്ധിയോടെ ഒഴുകുന്ന 44 നദികള്‍, സുദീര്‍ഘമായ തീരപ്രദേശം, ആവശ്യത്തിലധികം മഴ, അദ്ധ്വാന ശീലരായ ജനത. എന്നിട്ടും ഇവയൊക്കെ പ്രയോജനപ്പെടുത്തി പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ദൈവത്തിന്റെ കുറ്റംകൊണ്ടല്ല, കേരളം കൈകാര്യം ചെയ്തവരുടെ മുരടിച്ച വികസനകാഴ്ചപ്പാട് ഒന്നുകൊണ്ട് മാത്രമാണെന്ന് പറയേണ്ടിയിരിക്കുന്നു. എന്നാല്‍ ഭരണം കയ്യാളിയവരൊന്നും ന്യൂനതകള്‍ അംഗീകരിക്കാന്‍ ഒരുക്കമല്ല. കേരളം രാജ്യത്തിനുതന്നെ വഴികാട്ടിയാണെന്ന് ഊറ്റംകൊള്ളും. കേരളം മാതൃകയെന്ന് മേനി നടക്കും. എന്നാല്‍ ഒരുദിവസം ലോറിസമരം നടന്നാല്‍ കേരളം വറുതിയിലേക്ക് നീങ്ങും. അരി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരും. നാളികേരത്തിന്റെ നാട് എന്നാണല്ലോ കേരളം അറിയുന്നത്.
ആദ്യകമ്മ്യൂണിസ്റ്റ് ഭരണം തുടങ്ങുമ്പോള്‍ മൊത്തം കൃഷിയിടത്തിന്റെയും ഉല്‍പ്പാദനത്തിന്റെയും 70 ശതമാനം നാളികേരത്തിനുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് 40 ശതമാനത്തില്‍ താഴെയായി. നെല്ലിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും ഉല്‍പ്പാദനം ദയനീയമായി ഇടിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
സമ്പൂര്‍ണ്ണ ഉപഭോക്തൃസംസ്ഥാനമെന്ന് കേരളത്തെ ഇന്ന് വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. നഗ്നശരീരമല്ലാതെ മറ്റൊന്നും ആവശ്യത്തിന് ഉല്‍പ്പാദിപ്പിക്കാത്ത സംസ്ഥാനം വേറെ ഉണ്ടോ എന്ന് സംശയമാണ്. ഭക്ഷ്യവസ്തുക്കള്‍ മാത്രമല്ല വിളമ്പാനുള്ള ഇലയും, വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള പൂവും, പിന്നെ കോഴിയും മുട്ടയും പാലുമെല്ലാം അന്യസംസ്ഥാനത്തുനിന്നെത്തണം. വിദേശത്ത് പ്രത്യേകിച്ച് ഗള്‍ഫില്‍ ഒരു പ്രതിസന്ധി ഉരുണ്ടുകൂടുമ്പോള്‍ മലയാളിയുടെ ഉള്ളുരുകുകയാണ്. പ്രവാസികളയക്കുന്ന പണമില്ലെങ്കില്‍ നമ്മുടെ സമ്പദ്ഘടന തകരും. കാലങ്ങളായി കണ്ടുവരുന്നതാണ് ഈ പ്രവണത.
ശാശ്വത പരിഹാരത്തിന് ആരും ഒരുക്കമല്ല. തൊലിപ്പുറത്തുള്ള ചികിത്സയാണ് എല്ലാവരും ആശ്രയിക്കുന്നത്. കേരളം ഔദ്യോഗികമായി രൂപംകൊള്ളുന്നതിന് മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളം ഭരിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയത് മറന്നുകൂടാ. പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചില ആശയങ്ങള്‍ കണ്ടെത്തിയിരുന്നു. 1956 ജൂണില്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളനുസരിച്ച് ഭരണം നടത്തുമെന്ന് അടുത്തവര്‍ഷം അധികാരത്തിലെത്തിയപ്പോള്‍ പ്രഖ്യാപിക്കുകയും ചെയ്തു. പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും മോരും മുതിരയും പോലെയായപ്പോള്‍ ഭരണം മതിയാക്കേണ്ടിയും വന്നു.
തുടര്‍ന്ന് അറുപതാണ്ട് പിന്നിട്ടു. ഇപ്പോഴും കേരളം തുടങ്ങിയേടത്ത് തന്നെ നില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കേന്ദ്ര സര്‍ക്കാര്‍ കേരളം അര്‍ഹിക്കുന്ന പുരോഗതി കൈവരിക്കാത്തതിന്റെ അപാകതയിലേക്ക് വിരല്‍ചൂണ്ടിയത്. എന്നിട്ടും ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ കേരളത്തിന്റെ മുഖ്യധാരാരാഷ്‌ട്രീയക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു.
ബജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഒരു വികസന കാഴ്ചപ്പാട് കേരളീയ മനഃസാക്ഷിയുടെ മുന്നില്‍ സമര്‍പ്പിച്ചു.
അന്നത്തിനും വെള്ളത്തിനും മണ്ണിനും തൊഴിലിനും വേണ്ടി കേഴുന്നവരുടെ കണ്ണീര് തുടയ്‌ക്കണം. അധഃപതനത്തിന്റെ പടുകുഴിയിലേക്ക് കുതിക്കുന്ന കേരളത്തെ കരകയറ്റണം. അതിനായി പുതിയ പദ്ധതികളും പരിപാടികളും കാഴ്ചപ്പാടും വേണം. വിവിധമേഖലകളിലെ വിദഗ്ധരുമായി പ്രാദേശിക തലത്തില്‍നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു വികസന രൂപരേഖ തയ്യാറാക്കണം. മാസങ്ങളായി ഇതിനായി നിരവധി വിദഗ്ധരുമായി പലതട്ടിലും ചര്‍ച്ചനടത്തുമ്പോഴാണ് അതിന് ആക്കം കൂട്ടാന്‍ ‘ജന്മഭൂമി’ കേരള വികസനത്തിനായി ഒരു കോണ്‍ക്ലേവ് രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ചത്.
ഇന്നേവരെ കേരളത്തിലെ ഒരു രാഷ്‌ട്രീയപാര്‍ട്ടിയും മാധ്യമങ്ങളും നടത്താന്‍ തയ്യാറാകാത്ത ഈ സാഹസം ‘ജന്മഭൂമി’ ഏറ്റെടുത്തത് ആത്മവിശ്വാസത്തോടെയാണ്. ഒരു ദിവസം മുഴുവന്‍ നടത്തിയ ചര്‍ച്ചയില്‍ ഏറെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളാണ് ഉരുത്തിരിഞ്ഞത്. തുടര്‍നടപടികളിലൂടെ സ്വപ്‌നം ലക്ഷ്യത്തിലെത്തിക്കാന്‍ രാഷ്‌ട്രീയത്തിനതീതമായ മുന്നേറ്റമാണാവശ്യം. അതിനായി നമുക്ക് കേരളീയര്‍ക്ക് പ്രതീക്ഷയോടെ കൈകോര്‍ക്കാം.
















