റിയോ ഡി ജനീറോ: സൈന പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യ ഉറ്റുനോക്കുന്നു. ഗംഭീര വിജയത്തോടെ പുരുഷ സിംഗിൾസിൽ കെ. ശ്രീകാന്തും വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും ക്വാർട്ടറിലെത്തി.
പുരുഷ സിംഗിൾസിൽ ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ഡാനിഷ് താരം യാൻ യോർഗേഴ്‌സണെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചാണ് 11-ാം റാങ്കുകാരനായ ശ്രീകാന്ത് ക്വാർട്ടറിലേക്ക് കുതിച്ചത്. സ്‌കോർ: 21-19, 21-19. പി.കശ്യപിന് ശേഷം ഒളിമ്പിക്‌സ് ബാഡ്മിന്റണിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന ഇന്ത്യൻ പുരുഷ താരമെന്ന ബഹുമതിയും ഇതോടെ ശ്രീകാന്തിന് സ്വന്തമായി.
അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു ശ്രീകാന്തിന്റെ വിജയം. റാങ്കിങ്ങിൽ തന്നേക്കാൾ മുന്നിലുള്ള ഡാനിഷ് താരത്തെ കരുത്തുറ്റ സ്മാഷുകളിലൂടെയും പ്ലേസിങ്ങിലൂടെയും ശ്രീകാന്ത് അട്ടിമറിക്കുകയായിരുന്നു. ആദ്യ ഗെയിമിൽ തുടക്കം മുതൽ ലീഡ് നേടിയ ശ്രീകാന്തിന്റെ വിജയം അനായാസമായിരുന്നു. എന്നാൽ രണ്ടാം ഗെയിമിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും ഉജ്ജ്വലമായി ഡാനിഷ് താരം തിരിച്ചടിച്ചതോടെ ശ്രീകാന്ത് പ്രതിരോധത്തിലായി
. ഒരുഘട്ടത്തിൽ 10-8നും 16-12നും പിന്നിലായ ശ്രീകാന്ത് വീണ്ടും തിരിച്ചടിച്ച് 17-17ന് ഒപ്പമെത്തി. പിന്നീട് രണ്ട് പോയിന്റുകൾ മാത്രം വഴങ്ങി ശ്രീകാന്ത് 21-19ന് ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു.
ക്വാർട്ടർ ഫൈനലിൽ ശ്രീകാന്തിനെ കാത്തിരിക്കുന്ന ഡാനിഷ് താരത്തേക്കളും വലിയ എതിരാളിയാണ്. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ചൈനയുടെ ലിൻ ഡാനാണ് എതിരാളി. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലെയും ലോക ചാമ്പ്യൻഷിപ്പിലെയും സ്വർണ്ണ മെഡൽ ജേതാവാണ് ലിൻ ഡാൻ. കഴിഞ്ഞ ചൈനീസ് ഓപ്പണിൽ ശ്രീകാന്ത് ലിൻ ഡാനെ പരാജയപ്പെടുത്തി കിരീടം ചൂടിയിരുന്നു. ഈ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞാൽ ശ്രീകാന്തിന് സെമി ഉറപ്പിക്കാം. ഇന്ന് രാവിലെ 6നാണ് ക്വാർട്ടർ പോരാട്ടം.
വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം പി. വി. സിന്ധു ക്വാർട്ടറിൽ. ചൈനീസ് തായ്‌പേയ് താരം തായ് സു യിങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് അവസാന എട്ടിലൊരാളായത്. 40 മിനിറ്റ് നീണ്ട മത്സരത്തിൽ 21-13, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ഇന്ന് പുലർച്ചെ 3.25ന് നടക്കുന്ന ക്വാർട്ടറിൽ ചൈനയുടെ യിഹാൻ വാങ്ങാണ് സിന്ദുവിന്റെ എതിരാളി.
















