ഏതാനും വര്‍ഷങ്ങളായി, ഭയപ്പാടോടെയാണ്, മലയാളികള്‍, മുഖ്യധാരാ പത്രങ്ങള്‍ വായിക്കുന്നത്; ചരമപ്പേജു കഴിഞ്ഞ്, ഒരു പീഡന പേജ് കൂടി പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നു വായനക്കാരന്‍ പരതുന്നു.
മലയാളി, ഒരു പീഡകനായി വളര്‍ന്നിട്ടുണ്ടോ? പത്രങ്ങളില്‍ പീഡനം വളര്‍ന്ന വര്‍ഷങ്ങളില്‍, മലയാളിയായ പുരുഷന്, ഉദ്ധാരണശേഷിയോ കാമഭ്രാന്തോ കൂടുകയുണ്ടായോ?
ടെലിവിഷന്‍ ചര്‍ച്ചകളിലും, പീഡനം, ഭയാനകമായ തലത്തില്‍ വളര്‍ന്നതായി, അവതാരകരും പാനലിസ്റ്റുകളും, രൂപകം ചമയ്‌ക്കുന്നു. കേരളത്തിലെ പുരുഷന്മാര്‍ ലൈംഗികേച്ഛ പൂര്‍ത്തീകരിക്കാന്‍, കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കണമെന്ന്, മനഃശാസ്ത്രം പഠിച്ച തിരുവനന്തപുരത്തെ ഒരു സഹോദരി നിര്‍ദ്ദേശിക്കുന്നതും, ടെലിവിഷനില്‍ കണ്ടു. ആ സഹോദരിക്കുമുന്നില്‍, മനഃശാസ്ത്രം അടിയറവു പറഞ്ഞ ആ നിമിഷത്തില്‍, മനഃശാസ്ത്രം ഒരു ശാസ്ത്രമാണോ എന്ന വിവാദമാണ് ഓര്‍മയില്‍ വന്നത്.
മനോവൈകല്യം വഴിയുള്ള ലൈംഗിക വൈകൃതങ്ങള്‍ പുതുതല്ല. ശവത്തെ ഭോഗിക്കുന്ന മനോവൈകൃതത്തിന് നെക്രോഫിലിയ (necrophilia) എന്നുപറയും. അംഗവൈകല്യമുള്ളയാളെ പ്രാപിക്കണമെന്ന തോന്നലിന്, അബാസിയോഫിലിയ (Abasiophilia) എന്നും, തുണിക്കടകളിലെ സാരി ചുറ്റിയ പ്രതിമകളു (mannequins)മായി ശാരീരിക ബന്ധം ആഗ്രഹിക്കുന്നതിന്, അഗല്‍മറ്റോഫോബിയ (agalmatophobia) എന്നും പറയും. അംഗവൈകല്യമുള്ള പെണ്‍കുട്ടികളെ മാത്രം പ്രണയിക്കുന്ന മനോരോഗം ആധാരമാക്കി, കട്ടാവ ഷൂജോ എന്ന ദൃശ്യ നോവല്‍ തന്നെയുണ്ട്.
മനോവൈകല്യങ്ങള്‍ ചികിത്സിക്കേണ്ടത്, പത്രത്താളുകളിലോ, മാനസികാരോഗ്യമുള്ള വായനക്കാരന്റെ ഹൃദയത്തിലോ അല്ല. വൈകിട്ട്, ഇന്നെത്ര പീഡനമുണ്ട് എന്നു പൊലീസ് സ്റ്റേഷനില്‍ വിളിച്ചു ചോദിക്കുന്ന പത്രലേഖകന്റെയോ അതിന്റെ പട്ടിക തയ്യാറാക്കി കാത്തിരിക്കുന്ന എസ്‌ഐയുടെയോ മനസ്സിന്റെ കിളിവാതിലിനുള്ളില്‍ അല്ല. മലയാളിയുടെ മാനസികാരോഗ്യം തകര്‍ന്നിട്ടുണ്ടെങ്കില്‍, അതു ഗൗരവമായെടുത്ത് സര്‍ക്കാര്‍, കൂടുതല്‍ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കട്ടെ; കേരളവും ജപ്പാനും ഒരു കാര്യത്തില്‍ ഒരുപോലെയാണ്- രണ്ടിടത്തും, ജനസംഖ്യയുടെ 25 ശതമാനവും വൃദ്ധരാണ്. കേരളത്തില്‍ ആദ്യം വേണ്ടത്, ഓരോ ജില്ലയിലും, പുഴയോരങ്ങള്‍ കണ്ടെത്തി, വിശാലമായ വൃദ്ധമന്ദിരങ്ങളാണ്. നമ്മെ നയിക്കുന്ന കാലഹരണപ്പെട്ട രാഷ്‌ട്രീയ നേതാക്കള്‍ക്കും ഒരുനാള്‍ അവിടെ കിടക്കാമല്ലോ.
ഇന്നു മുതല്‍, ‘ജന്മഭൂമി’ വായനക്കാരന്റെ നാലുവയസ്സുള്ള കുഞ്ഞ്, ‘എന്താ അച്ഛാ പീഡനം എന്നുവച്ചാല്‍?’, ‘എന്താ അമ്മേ, പീഡനം എന്നുവച്ചാല്‍’, എന്നു ചോദിക്കുകയില്ല. നമ്മുടെ കുഞ്ഞുങ്ങള്‍ മാനസികാരോഗ്യമുള്ളവരായി വളരട്ടെ.
ഇന്നു മുതല്‍ ഞങ്ങള്‍ പീഡനവാര്‍ത്തകള്‍ വര്‍ജിക്കുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊരു മുന്‍ഗാമിയുണ്ട്. രാജ്യമാകെ 58 ഇടങ്ങളില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ‘ദൈനിക് ഭാസ്‌കര്‍’, കഴിഞ്ഞ റിപ്പബ്ലിക് ദിനം മുതല്‍, തിങ്കളാഴ്ചകളില്‍, നിഷേധവാര്‍ത്തകള്‍ വേണ്ടന്നുവച്ചു; ഞങ്ങള്‍ ഒരു പടികൂടി മുന്നോട്ടുവച്ച്, ഇന്നു മുതല്‍ പീഡന വാര്‍ത്തകള്‍ പൂര്‍ണമായി ഒഴിവാക്കുന്നു.
അതേസമയം, വിദ്യാശരണ്‍ ശുക്ലമാരും നാരായണ്‍ ദത്ത് തിവാരിമാരും വിലസിയാല്‍, ഞങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യും. നിര്‍ഭയമാര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യും. ഇതാണ് ഞങ്ങള്‍, നിങ്ങള്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യദിന സമ്മാനം. ഭാരതം, ഭാരതീയതയില്‍, തളിര്‍ക്കുകയും പൂക്കുകയും ചെയ്യട്ടെ. നമ്മുടെ ജീവിതം, ഫലശ്രുതിയുടെ വിളംബരമാകട്ടെ.
തമസോ മാ, ജ്യോതിര്‍ഗമയ!
രാമചന്ദ്രന്‍
ചീഫ് എഡിറ്റര്‍
















