ലൗ ജിഹാദും മതംമാറ്റവും ഐഎസ് ബന്ധവും ആര്‍എസ്എസുകാരുടെ ഭാവനാവിലാസമായി കണ്ട് അറിഞ്ഞോ അറിയാതെയോ തള്ളുകയായിരുന്നു കേരളീയ സമൂഹം. എന്നാല്‍ സംസ്ഥാനത്തെ സര്‍ക്കാരുകളാവട്ടെ ഇതുസബന്ധിച്ചു അതതുകാലത്ത് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് അറിഞ്ഞുകൊണ്ട് തള്ളി.
വര്‍ഗീയ ധ്രുവീകരണം സംഭവിക്കുമെന്നായിരുന്നു കണ്ടെത്തിയ ന്യായം. പ്രണയത്തിലൂടെ മതംമാറ്റവും അതുവഴി ഐഎസ് റിക്രൂട്ട്‌മെന്റും നടക്കുന്നതായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഈ മുന്നറിയിപ്പിനെ സാധൂകരിക്കുന്ന തരത്തില്‍ 25 വര്‍ഷം മുന്‍പുതന്നെ സംസ്ഥാനത്ത് ഭീകരബന്ധത്തിനു ശക്തമായ വേരോട്ടം ഉണ്ടായിട്ടുണ്ടെന്ന് മലപ്പുറം വളാഞ്ചേരി സ്വദേശി ബഷീറിനെ ഉദ്ധരിച്ച് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നതായി കോഴിക്കോട്ടെ മുന്‍എസ്പി വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇക്കാര്യം രാഷ്‌ട്രീയതാല്‍പര്യം മുന്‍നിര്‍ത്തി ഭരണനേതൃത്വം അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറ്റപ്പെടുത്തി.
കാലാകാലങ്ങളില്‍ ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഇരുസര്‍ക്കാരുകളും മുഖവിലയ്‌ക്ക് എടുക്കാത്തതാണ് രാജ്യം നേരിടുന്ന വന്‍ഭീഷണിക്കുകാരണമായത്. ഇത് സംസ്ഥാനപ്രശ്‌നമായി മുഖംതിരിക്കാനാവില്ല.
കേവലം മതപരിവര്‍ത്തനമായി ചെറുതായി കാണാനും സാധിക്കില്ല. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്‌ക്കും തുരങ്കവയ്‌ക്കാന്‍ കൂട്ടുനിന്ന സംസ്ഥാന സര്‍ക്കരുകള്‍ക്ക് ഈ കളങ്കത്തില്‍ നിന്നു കൈകഴുകാനും കഴിയില്ല.
മതം കുരുക്കിട്ട കാമ്പസ്
പ്രഫഷണല്‍ കാമ്പസുകളെ കേന്ദ്രീകരിച്ചാണ് ലൗജിഹാദിനും മതംമാറ്റത്തിനും തുടക്കം കുറിച്ചത്. ഇതില്‍ പുറംലോകമറിഞ്ഞതില്‍ ആദ്യത്തെ സംഭവം എന്നു വിശേഷിപ്പിക്കാവുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആയിരുന്നു. താമരശ്ശേരി കോരങ്ങാട് അധ്യാപക ദമ്പതിമാരുടെ മകന്‍ സത്യനാഥന്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ മതംമാറിയത് വിവാദമായിരുന്നു.
സഹപാഠിയുടെ സ്വാധീനത്തില്‍ മതംമാറിയ ഇയാള്‍ അമ്മയേയും രണ്ടുസഹോദരിമാരെയും മതംമാറ്റിയതിനു പുറമെ അമ്മയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തുവെന്ന വിവരം ഞെട്ടലോടെയാണ് സമൂഹം കേട്ടത്. സഹോദരിമാര്‍ വിദേശത്താണെന്നും, ഇയാള്‍ ഇപ്പോള്‍ കണ്ണൂരില്‍ ഒരു ദന്തല്‍കോളജില്‍ പ്രവര്‍ത്തിക്കുന്നുവെന്നുമാണ് വിവരം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ ചില മുറികളില്‍ ഒരു പ്രത്യേക സമുദായാംഗങ്ങള്‍ ഒരുമിച്ച് ചേരുകയും ക്രമേണ ഇത് ഒരു ആരാധനാകേന്ദ്രമാക്കി മാറ്റുകയും ചെയ്തിരുന്നതായും ഏഴുവര്‍ഷം മുന്‍പ് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ കേന്ദ്രത്തില്‍ വച്ചാണ് അന്യമതസ്ഥരായ വിദ്യാര്‍ഥികളെ മതംമാറ്റത്തിനു പ്രേരിപ്പിച്ചത്. ഇത്തരം കേന്ദ്രം ഇപ്പോഴും നിലനില്‍ക്കുന്നതായാണ് വിവരം. തീവ്രമതനിലപാട് സ്വീകരിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയിലായിരുന്നു ഇത്.
മട്ടാഞ്ചേരി സ്വദേശിനിയും അവസാനവര്‍ഷ ബിഡിഎസ് വിദ്യാത്ഥിനിയുമായ അഞ്ജലിയാണ് പ്രണയക്കുരുക്കിന്റെയും മതംമാറ്റത്തിന്റെയും ഒടുവിലത്തെ ഇര. പ്രണയത്തിനു വളവും വെള്ളവും ചേര്‍ക്കാന്‍ പെണ്‍കുട്ടികളും ഒരുങ്ങിനില്‍ക്കുന്നു.
വിദ്യാര്‍ത്ഥികളെ മാത്രമല്ല, ചികിത്‌സയ്‌ക്കെത്തുന്ന രോഗികളെയും മതംമാറ്റിയ വിവരം പുറത്തുവന്നതോടെ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചുള്ള വലക്കുരുക്കിന്റെ ഭീതിയിലാണ് സമൂഹം. പെരുവണ്ണസ്വദേശി രവീന്ദ്രന്റെ ഭാര്യ ഗിരിജയും മകള്‍ ശ്രേയയുമാണ് മെഡിക്കല്‍ കോളജില്‍നിന്നു മതംമാറി അപ്രത്യക്ഷയായത്. പെരുമണ്ണയിലെ ഒരു കടയില്‍ നിന്ന് ഇവര്‍ പര്‍ദ്ദ വാങ്ങുന്ന സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് സ്ഥിരീകരിച്ചതോടെയാണ് മതംമാറ്റ വിവരം അറിയുന്നത്.
ഈ സംഭവത്തില്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയും, കുട്ടികളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന ഒരുഏജന്‍സിയും സംശയത്തിന്റെ നിഴലിലാണ്.
ഇതുകൂടാതെ നടുവണ്ണൂര്‍ സ്വദേശിയും ആയുര്‍വേദ ബിരുദവിദ്യാര്‍ഥിനിയുമായ ശ്രീലക്ഷമി,കോട്ടൂളി സ്വദേശിനിയും രണ്ടുപെണ്‍കുട്ടികളുടെ മാതാവുമായ ശുഭ, ചീക്കിലോട് സ്വദേശിയും ഇന്റീരിയര്‍ ഡിസൈനറുമായ അമല്‍നാഥ് എന്നിവര്‍ പലകാലങ്ങളിലായി മതംമാറ്റത്തിനു വിധേയമായി.
ഇവരെ കൂടാതെ കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ മതംമാറി അപ്രത്യക്ഷരായ കഥകള്‍ ഒരോന്നായി പുറത്തുവരികയാണ്. തീവ്രമതനിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലാണ് മതംമാറ്റം നടക്കുന്നത്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തങ്ങളെ മതംമാറാന്‍ പ്രേരിപ്പിച്ചതായി മതപഠനകേന്ദ്രത്തില്‍ നിന്നുപുറത്തെത്തിയവര്‍ വ്യക്തമാക്കുകയുണ്ടായി. താന്‍ നദവത്തുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനാണെന്ന് മതംമാറിയ യുവാവ് വെളിപ്പെടുത്തിയ സംഭവവും നിമിഷ കേസില്‍ പുറത്തുവരികയുണ്ടായി.
തടങ്കല്‍ കൂടുകള്‍
കോഴിക്കോട്ടെ മതംമാറ്റകേന്ദ്രത്തില്‍ എത്തിയ ഇരുന്നൂറോളം പേരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മുതല്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിവരെയുണ്ടെന്നാണ് രക്ഷപ്പെട്ട് പുറത്തെത്തിയ ഒരു കുടുംബം വെളിപ്പെടുത്തിയത്. പട്ടാമ്പി സ്വദേശിനിയും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഗീതു, ബിഡിഎസ് വിദ്യാര്‍ഥിനി എറണാകുളം സ്വദേശിയായ റിയ, കോഴിക്കോട് സ്വദേശിനി ഹിമ,കൂടാതെ 18 കാരന്‍ മുതല്‍ 65 കാരനായ കുടുംബനാഥനും ഭാര്യയും ഇവിടെയുണ്ടെന്നാണ് വിവരം.
ഒപ്പമെത്തിയ മകന്‍ തുടരാന്‍ സാധിക്കാത്തതിനാല്‍ ഇവിടം വിട്ടുപോയി. തൃശൂര്‍ സ്വദേശിനിയായ അധ്യാപികയെ കൊണ്ടുപോകാന്‍ പിതാവ് എത്തിയെങ്കിലും യുവതിയെ വിട്ടുകിട്ടാത്തതുകാരണം രണ്ടു ദിവസം മതപഠനകേന്ദ്രത്തിലെ വരാന്തയില്‍ കഴിഞ്ഞതായും അറിയുന്നു. ഒടുവില്‍ നെഞ്ചുപൊട്ടുന്ന വേദനയോടെ ആ പിതാവ് തിരിച്ചുപോയി.
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗീതുവിനെ സഹോദരന്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നതാണത്രേ. മുസ്ലിംയുവതിയെ വിവാഹം കഴിക്കാന്‍ മതംമാറിയ ഇയാള്‍ രണ്ടു സഹോദരിമാരെയും നിര്‍ബന്ധിച്ച് മതംമാറ്റി. ഇളയവളാണ് ഗീതു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അപ്രത്യക്ഷരായവര്‍ എല്ലാവരും ആത്മീയസരണിയില്‍ ആടുമേയ്‌ക്കാന്‍ പോയവരല്ല, മലപ്പുറത്തെയും കോഴിക്കോട്ടെയും മതംമാറ്റകേന്ദ്രങ്ങളിലും മതപഠനകേന്ദ്രങ്ങളിലും പരിശോധന നടത്തിയാല്‍ ഇവരെ കണ്ടെത്താമെന്നിരിക്കെ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. .
തടങ്കല്‍ പാളയത്തിനു സമാനമായ ജീവിതമാണ് ഇവിടെയെന്നാണ് മതംമാറ്റകേന്ദ്രത്തില്‍ നിന്നു പുറത്തുവന്നവര്‍ വ്യക്തമാക്കുന്നത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ ആഴ്ചയില്‍ ഒരുദിവസം ഒരല്‍പസമയം സന്ദര്‍ശകരെ അനുവദിക്കും. സ്ത്രീകളെ ഒരു കിളിവാതിലിലൂടെയാണ് ബന്ധുക്കളുമായി സംസാരിക്കാന്‍ അനുവദിക്കുക. ഒരു കോംപൗണ്ടിനകത്ത് രണ്ടിടങ്ങളിലായി തമസിക്കുന്ന ഭാര്യയ്‌ക്കും ഭര്‍ത്താവിനും സംസാരിക്കാനും ഇതുതന്നെ മാര്‍ഗം. പത്രമോ, ടിവിയോ ഇല്ല. അസുഖം വരുമ്പോള്‍ ആശുപത്രിയില്‍ പോകുന്നതാണ് പുറംലോകവുമായുള്ള ബന്ധം.
സക്കീറാണ് ഹീറോ തക്ബീറാണ് ലക്ഷ്യം
മതംമാറ്റത്തിന്റെ പ്രധാനചടങ്ങ് ഈമാനൊരുക്കലാണത്രേ. മൂന്നുദിവസത്തെ കോഴ്‌സ് കഴിയുന്നതോടെ മാതാപിതാക്കളല്ല ദൈവം തമ്പുരാന്‍ വിളിച്ചാലും വീട്ടില്‍ വരാന്‍ തയ്യാറാവില്ലെന്ന് ഈ കേന്ദ്രങ്ങളില്‍നിന്നു വിവിധകാലങ്ങളില്‍ പുറത്തുവന്നവര്‍ പറയുന്നു. പൊന്നാനി, മുഖദാര്‍ എന്നിവിടങ്ങളാണ് അംഗീകൃത മതംമാറ്റ കേന്ദ്രങ്ങള്‍. ഇവിടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള പഠനമാണ് ലഭിക്കുന്നതെന്നും അതിതീവ്രമതപഠനം മറ്റു ചില രഹസ്യകേന്ദ്രങ്ങളിലാണെന്നും വെളിപ്പെടുത്തുന്നു.
മലപ്പുറത്തെ സത്യസരണിയാണ് മതപഠനത്തിനുള്ള മറ്റൊരുകേന്ദ്രം.
കോഴിക്കോട് നഗരമധ്യത്തിലായി ആരാധനാലയങ്ങള്‍ കേന്ദ്രീകിരച്ച് നാല് മതപഠനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നതായി അറിയുന്നു. കൂടാതെ മലപ്പുറത്ത് എടവണ്ണപ്പാറ, അരീക്കോട്, നിലമ്പൂര്‍ കേന്ദ്രീകരിച്ചുള്ള നെസ്റ്റ് വില്ലേജുകളില്‍ താമസമൊരുക്കി തുടര്‍പഠനത്തിനു സാഹചര്യമൊരുക്കുന്നു. ഗ്രാമപ്രദേശത്തെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാണ് നെസ്റ്റ് വില്ലേജുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടേക്ക് എത്തിച്ചേരുക പ്രയാസം. ഈ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഹേബിയസ് കോര്‍പസ് ഫയല്‍ചെയ്ത് കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാതാപിതാക്കളുടെ ഒപ്പംപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും അസാധാരണമായി പെരുമാറുന്നതായും മാതാപിതാക്കള്‍ പറയുന്നു.
കോഴിക്കോട് കാക്കൂര്‍ സ്‌റ്റേഷനില്‍ ഹാജരാക്കിയ ചീക്കിലോട് സ്വദേശിയായ യുവാവ് മാതാപിതാക്കളെ അസഭ്യവര്‍ഷം നടത്തിയത് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഭര്‍ത്താവിനെയും മക്കളെയും വിട്ട് മതംമാറിയ കാട്ടൂളി സ്വദേശിനിയായ ശുഭയെന്ന ഫാത്തിമ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ മക്കളെ ഒന്നു നോക്കുകപോലും ചെയ്യാതെ കടന്നുകളയുകയായിരുന്നുവെന്ന് ശുഭയുടെ മാതാവ് വ്യക്തമാക്കുകയുണ്ടായി.
പിതാവിനൊപ്പം കഴിയുന്ന കുട്ടികളെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫാത്തിമയെന്ന ശുഭ. എന്നാല്‍ കുട്ടികളെ വിട്ടുകൊടുത്താല്‍ ഇവരും മതംമാറ്റത്തിന്റെ ഇരകളാവുമെന്ന ഭയത്തിലാണ് ഈ കുടുംബം.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയെ കുന്നമംഗലം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ വഴിയില്‍ ആരാധനാലയങ്ങള്‍ കാണുമ്പോഴൊക്കെ ഇറങ്ങി ഓടാന്‍ ശ്രമം നടത്തിയിരുന്നുവത്രേ. ദിവസങ്ങള്‍ക്കകം ഇവര്‍ക്കുസംഭവിക്കുന്ന മാനസിക പരിവര്‍ത്തനമാണ് മാതാപിതാക്കള്‍ക്ക് സംശയത്തിന് ഇടനല്‍കുന്നത്. കോഴിക്കോട്ടെ മതംമാറ്റകേന്ദ്രത്തില്‍ കൊണ്ടുവരുന്നവരെ ശാരീരിക അസ്വസ്ഥതകള്‍ കാരണം പലതവണ ആശുപത്രിയില്‍ കൊണ്ടുപോയതായി വിവിധകാലങ്ങളിലായി ഇവിടെനിന്നു പുറത്തിറങ്ങിയവര്‍ വെളിപ്പെടുത്തുന്നു.
നിയമപരമായ കുരുക്കുകള്‍
കോഴിക്കോട് കല്ലായിക്കടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു പബ്ലിക് നോട്ടറിയുടെ സഹായം മതംമാറ്റുന്നവര്‍ക്ക് ലഭിക്കുന്നതായി പറയപ്പെടുന്നു. മൂന്ന് ബ്ലാങ്ക് പേപ്പര്‍ ഉള്‍പ്പെടെ ഇവര്‍ ഒപ്പിട്ടുവാങ്ങുന്നതായും ഒട്ടേറെ പേപ്പറുകളില്‍ ഒപ്പിടുവിക്കുന്നതായും മതംമാറ്റ കേന്ദ്രത്തില്‍ നിന്നുപുറത്തെത്തിയവര്‍ വെളിപ്പെടുത്തുന്നു. ഭാവിയില്‍ ഉണ്ടാവുന്ന നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുപുറമെ ഇവരുടെ കുടുംബസ്വത്തിനുള്ള അവകാശം കൈക്കലാക്കാനുള്ള നീക്കമാണെന്നും സംശയിക്കുന്നുണ്ട്.
മിഠായിത്തെരുവ് ഒയാസിസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴിയാണ് പലരും ഇവിടെയെത്തുന്നത്.
അന്യമതസ്ഥരെ മതംമാറ്റുന്നതിനായി പ്രത്യേക ഏജന്‍സികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
പണവും നല്ല ജീവിതവും വിവാഹിതരാവാനുള്ള സാഹചര്യവും വാഗ്ദാനം ചെയ്താണ് ആളുകളെ ആകര്‍ഷിക്കുന്നത്. താല്‍പര്യമുള്ളവരുടെ എസ്എസ്എല്‍സി ബുക്ക്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ ഈ ഏജന്റ് കൈക്കലാക്കും. പിന്നീട് മതംമാറ്റ കേന്ദ്രത്തില്‍ എത്തിക്കുന്നതോടെ ഇവരുടെ ദൗത്യം കഴിയും. മതംമാറ്റ കേന്ദ്രത്തില്‍ ഇവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിമാത്രമെ ആവശ്യമുള്ളൂ. വാങ്ങിയ രേഖകള്‍ ഏജന്റ് തിരിച്ചുനല്‍കാത്തതിനാല്‍ ഭാവി ജീവിതം ഇരുളടയും.
കഥയല്ലിത് കഠിനജീവിതം
കഥയില്‍ മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വരപ്രണയമാണെങ്കിലും പുതിയകഥ അത്ര അനശ്വരവും പവിത്രവുമല്ല. പ്രണയിക്കാന്‍ മതംവേണ്ടാത്തവന് വിവാഹം കഴിക്കാന്‍ മതംമാറണമെന്നു പറയുന്നിടത്താണ് ലൗജിഹാദിന്റെ അരങ്ങേറ്റം. പ്രണയ വിവാഹം കഴിച്ചശേഷം പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോകുന്നതിനു പകരം എത്തിക്കുന്നത് കോഴിക്കോട്ടെയും മലപ്പുറത്തെയും നിഗൂഢകേന്ദ്രങ്ങളില്‍.
ചില തീവ്രമതസംഘടനകളുടെ മതപഠന കേന്ദ്രങ്ങളില്‍ നിന്നു മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് ലഭിക്കുക യഥാര്‍ഥമതബോധമല്ലെന്നും, മറിച്ച് മതാന്ധതയുടെ വന്യമനസുകളായി ഇവര്‍ രൂപാന്തരപ്പെടുമെന്നു അനുഭവസ്ഥര്‍ പറയുന്നു. മുഖദാര്‍ തര്‍ബിയത്തിലെ മതാധ്യാപകര്‍തന്നെ ചില സാമുദായികസംഘടനകളുടെ പ്രവര്‍ത്തനം ശരിയല്ലെന്നും, അവര്‍ക്ക് ഒപ്പം പോകരുതെന്നും പറയാറുണ്ടത്രേ. സാക്കിര്‍നായിക്കിന്റെ പ്രസംഗങ്ങളാണ് ഇവര്‍ക്ക് മതബോധനങ്ങളായി നല്‍കുന്നതത്രേ.
വേണം വേറിട്ട മുന്നേറ്റം
ഒരു നോട്ടത്തിലൊ, സ്പര്‍ശനത്തിലൊ, വാക്കിലൊ ചതി മനസ്സിലാക്കിയിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഈയലുകളെപ്പോലെ പ്രണയക്കുരുക്കില്‍പെട്ട് ഒരു കയര്‍ തുമ്പത്തോ, അല്ലെങ്കില്‍ മതതീവ്രവാദികളുടെ കേന്ദ്രത്തിലോ ജീവിതം ഹോമിക്കുന്ന കഥകളാണ് കേള്‍ക്കുന്നത്. മതംമാറാന്‍ ആവശ്യപ്പെടുന്നപക്ഷം അതിലെ ചതി മനസിലാക്കി ആട്ടിപ്പുറത്താക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ കാണിച്ച ധൈര്യം എവിടെയാണ് ചോര്‍ന്നുപോയത്?
വീട്ടില്‍ നിന്നിറങ്ങുന്ന മക്കള്‍ തങ്ങളില്‍ നിന്ന് അകന്നുപോകുന്ന കാഴ്ചയില്‍ നിസഹായരാവുന്ന മാതാപിക്കള്‍ അനുദിനം വര്‍ധിക്കുമ്പോള്‍, മനുഷ്യജീവിതം കന്നുകാലിക്കച്ചവടം പോലെ കാണുന്ന ചില സാമുദായിക നേതാക്കള്‍ക്കുമുന്നില്‍ ചെന്ന് സ്വന്തം മക്കള്‍ക്കായി യാചിക്കേണ്ട സ്ഥിതിയാണ് അമ്മമാര്‍ക്കുണ്ടാവുന്നതെങ്കില്‍… അപമാനിതരായി തിരിച്ചുവരേണ്ട ഗതികേടാണ് ഉണ്ടാവുന്നതെങ്കില്‍ അത് അനുവദിക്കാമോ? സര്‍ക്കാരും നേതാക്കളും ഒപ്പമുണ്ടാവില്ലെന്നു വ്യക്തമായി. കാലങ്ങളായി വോട്ടുവാങ്ങി ജയിച്ചു വന്നവര്‍ ചെയ്തതു മക്കളുടെ ജീവനും മാനത്തിനും വിലപറഞ്ഞവരെ സംരക്ഷിക്കലായിരുന്നു.
അതിനാല്‍ അവരില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ട, അതിനാല്‍ ഇത്തരത്തില്‍ മതംമാറ്റത്തിനു പ്രേരിപ്പിച്ച് മക്കളുടെ ജീവിതം കശക്കുന്ന മതസാമുദായിക സംഘടനാ നേതാക്കളെ നിലയ്‌ക്കുനിര്‍ത്താന്‍ അമ്മമാരുടെ നേതൃത്വം ഉയിര്‍കൊള്ളേണ്ടകാലം അതിക്രമിച്ചു. അവരുടെ നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ് വേണ്ടത്.
ഇത്തരം കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ കമ്മിഷന്റെയും വനിത കമ്മിഷന്റെയും ഇടപെടല്‍ ഉണ്ടാകുന്നതരത്തില്‍ മുന്നേറ്റങ്ങളാണ് അനിവാര്യം. അനധികൃതമതപഠനകേന്ദ്രങ്ങള്‍ കണ്ടെത്താനും അവ അടച്ചുപൂട്ടാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന ബോധ്യപ്പെടുത്തലാണ് ആവശ്യം. ആള്‍ദൈവങ്ങള്‍ക്കു നേരെ വാളോങ്ങിയവര്‍ പക്ഷെ ഇത്തരം ചില സാമൂഹിക തിന്‍മകള്‍ക്കെതിരെ മൗനം പാലിക്കുന്നതിലെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരണം.
മതപഠനകേന്ദ്രളുടെ പ്രവര്‍ത്തനം സുതാര്യമാവേണ്ടതുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം. ഇത് ഏതെങ്കിലും സമുദായത്തെ മാത്രം ബാധിക്കുന്നതല്ലെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും നീക്കം നടക്കുന്നുണ്ടെങ്കില്‍ അത് മുളയിലെ നുള്ളേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തണം.
















