വിഴിഞ്ഞം: വിഴിഞ്ഞം വാര്‍ഫില്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു വര്‍ഷത്തോളമായി അനധികൃതമായി കിടന്നിരുന്ന ബ്രഹ്മേക്ഷര എന്ന ടഗ്ഗ് ഉപയോഗയോഗ്യമല്ലെന്ന് മര്‍ക്കന്റൈന്‍ മറൈന്‍ വകുപ്പിന്റെ കണ്ടെത്തല്‍. വകുപ്പിന്റെ ബന്ധപ്പെട്ട അധികാരികള്‍ വ്യാഴാഴ്ച വിഴിഞ്ഞത്തെത്തി നടത്തിയ പരിശോധനയിലാണ് ടഗ്ഗ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. ടഗ്ഗിന്റെ നില അപകടകരമാണെന്ന് കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റ് മര്‍ക്കന്റൈന്‍ മറൈന്‍ വകുപ്പ് പോര്‍ട്ട് അധികൃതര്‍ക്ക് നല്‍കും. ഇനി മറ്റു ജോലികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത ടഗ്ഗ് ലേലം ചെയ്യാനുള്ള കോടതിവിധി സമ്പാദിക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. ടഗ്ഗിന്റെ ഉടമസ്ഥരായ അഫബിള്‍ ഫിഷറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ലേലത്തെ സംബന്ധിച്ച നോട്ടീസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഒട്ടേറെ ദുരൂഹതകള്‍ അവശേഷിപ്പിച്ചാണ് കപ്പല്‍ മാസങ്ങളായി വിഴിഞ്ഞം തീരത്ത് കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ അധികാരമേഖലകളില്‍ അന്വേഷണം നടന്നിരുന്നു എങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബ്രഹ്മേക്ഷര എന്ന ടഗ്ഗ്
തൂത്തുക്കുടിയില്‍ നിന്നും മാലിയിലേക്ക് പോവുകയായിരുന്ന കപ്പലില്‍ വെള്ളം തീര്‍ന്നതിനാല്‍ വിഴിഞ്ഞം തീരത്തേക്ക് അടുപ്പിച്ചു എന്നയിരുന്നു ആദ്യ വിശദീകരണങ്ങള്‍. എന്നാല്‍ ചില നിയമ കുരുക്കുകളില്‍ പെട്ട് തൂത്തുക്കുടി തീരത്ത് മാസങ്ങളായി കിടന്ന കപ്പല്‍ അധികാരികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടതാണ് എന്നും പറയപ്പെടുന്നു. വിഴിഞ്ഞം തീരത്ത് എത്തി ദിവസങ്ങള്‍ക്കുള്ളില്‍ ജീവനക്കാര്‍ കപ്പലുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്വദേശിയായ ഒരു എന്‍ജിനീയറും ഇരുപത്തിരണ്ട് വയസ്സില്‍ താഴെയുള്ള നാല് തൊഴിലാളികളും ഉള്‍പ്പെടെ അഞ്ച് പേരാണ് ഇതില്‍ അവശേഷിച്ചിരുന്നത്. നിയമകുരുക്കുകള്‍ കാരണം മാസങ്ങളായി ശമ്പളമില്ലാതെ ഇവരുടെ ജീവിതം വലിയ ദുരിതത്തിലാക്കിയിരുന്നു. ആദ്യമാസങ്ങളില്‍ കമ്പനി ഭക്ഷണത്തിന് വേണ്ട ചില സഹായങ്ങള്‍ ചെയ്തിരുന്നെങ്കിലും ഒടുവില്‍ അതുണ്ടായിരുന്നില്ല. പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നിരുന്ന ഇവരെ സഹായിച്ചിരുന്നത് പോര്‍ട്ട് അധികൃതരും നാട്ടുകാരുമായിരുന്നു. 2015 നവംബര്‍ 28നാണ് കപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഏകദേശം അഞ്ച് കോടിയോളം രൂപ മതിപ്പ് വില വരുന്ന കപ്പല്‍ ഉപേക്ഷിക്കാന്‍ കമ്പനി തയ്യാറായതിന്റെ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
















