ആലപ്പുഴ: തലവടി തെക്കന്‍ പഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങള്‍ ഇല്ലാതാക്കാനുള്ള സിപിഎം ഭരണ സമിതിയുടെ നീക്കം ഭക്തരുടെ ശക്തമായ എതിര്‍പ്പിനെത്തുര്‍ന്ന് പരാജയപ്പെട്ടു. അകാരണമായി ക്ഷേത്ര മേല്‍ശാന്തിയെ പിരിച്ചുവിട്ട് ആചാരങ്ങളും പൂജകളും മുടക്കാനായിരുന്നു സിപിഎം ശ്രമം.
കഴിഞ്ഞ ഒക്‌ടോബറിലാണ് സിപിഎമ്മുകാര്‍ക്ക് അധിപത്യമുള്ള സമിതി ആസൂത്രിതമായി ക്ഷേത്രഭരണം പിടിച്ചെടുത്തത്. പോലീസുകാരന്‍ കൂടിയായ പ്രവീണ്‍കുമാര്‍ പ്രസിഡന്റും സിഐടിയു പ്രാദേശിക നേതാവ് മഹേഷ് സെക്രട്ടറിയുമാണ്. 25 വര്‍ഷത്തിലേറെ ഇവിടെ സേവനം അനുഷ്ഠിക്കുന്ന മേല്‍ശാന്തി ഷാജി ശാന്തിയെ പുറത്താക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍തന്നെ ഭരണ സമിതി നടത്തിയത്.
കാലങ്ങളായി തുടരുന്ന ക്ഷേത്രാനുഷ്ഠാനങ്ങള്‍ മാറ്റി തങ്ങള്‍ക്കു താത്പര്യമുള്ള ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് ഭരണ സമിതി മേല്‍ശാന്തിക്കു നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ചടങ്ങുകള്‍ മാറ്റാന്‍ തന്ത്രിയുടെ അനുവാദം വേണമെന്നും അത്യാവശ്യമായി ചെയ്യേണ്ട പൂജകള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും ശാന്തി പറഞ്ഞതോടെയാണ് സിപിഎം ഭരണ സമിതി ഈ നീക്കം ആരംഭിച്ചത്.
അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയെന്ന പ്രഖ്യാപനത്തോടെയാണ് ക്ഷേത്ര ചടങ്ങുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കഴിഞ്ഞ ദിവസം മേല്‍ശാന്തിയെ പിരിച്ചുവിട്ടു. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. പ്രശ്‌നത്തില്‍ ഇടപെട്ട നോര്‍ത്ത പോലീസ് സിപിഎമ്മിന്റെ ഇടപെടലിനെത്തുടര്‍ന്ന് മേല്‍ശാന്തി പൂജാകര്‍മ്മങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെട്ടു.
ഇതോടെ ഇന്നലെ വൈകിട്ടുള്ള ദീപാരാധന മുടങ്ങുന്ന അവസ്ഥയിലെത്തി. സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ സംഘടിച്ചെത്തുകയും പ്രാര്‍ത്ഥനയോടെ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. ഒടുവില്‍ മേല്‍ശാന്തിയെ തിരിച്ചെടുക്കാന്‍ സിപിഎം ഭരണ സമിതി തീരുമാനമെടുത്തു. ഷാജി ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ദീപാരാധന ചടങ്ങുകള്‍ മുടക്കം കൂടാതെ നടക്കുകയും ചെയ്തു.
ക്ഷേത്രത്തില്‍ അടിയന്തരമായി ദേവപ്രശ്‌നം നടത്താനും ദേവഹിതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ന്നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും ഭക്തര്‍ക്ക് ഭരണ സമിതി ഉറപ്പു നല്‍കി. ഇതോടെയാണ് പ്രശ്‌നത്തിന് താത്കാലിക പരിഹാരമായത്.
സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതി അധികാരത്തിലേറിയ നാള്‍മുതല്‍ തന്ത്രിയോടു പോലും ആലോചിക്കാതെയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളടക്കം നടത്തുന്നത്.
ക്ഷേത്രത്തെ വെറും ഭരണ സ്ഥാപനമെന്ന നിലയില്‍ തരംതാഴ്‌ത്തുന്ന നടപടിയാണ് ഭരണ സമിതി സ്വീകിച്ചതെന്നും ഭക്തരുടെ വികാരത്തെ മുറിപ്പെടുത്തി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും ക്ഷേത്രാചാരങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ ശക്തമായി ഇടപെടുമെന്നും ക്ഷേത്ര സംരക്ഷണ സമിതി മുന്നറിയിപ്പു നല്‍കി.
















