ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി , ഒരിക്കൽ ഇന്ത്യൻ സൈന്യം തീർക്കാൻ ലക്ഷ്യമിട്ടിരുന്ന ഭീകരൻ , ഒടുവിൽ വീരമൃത്യു വരിച്ചത് ഇന്ത്യയ്‌ക്കായി പോരാടിയ സൈനികനായി.
കശ്മീരിലെ ഭീകര ബാധിത മേഖലകളിലൊന്നായ കുല്‍ഗാം ജില്ലയിലെ ചേകി അഷുംജി ഗ്രാമത്തിലായിരുന്നു നാസിര്‍ അഹമ്മദ് വാനിയുടെ ജനനം. ഭാര്യയും രണ്ടു മക്കളുമാണ് അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുൻപ് ഭീകര സംഘടനയിൽ അംഗമായിരുന്നു വാനി . പിന്നീട് ആയുധം വച്ച് ഇന്ത്യൻ സൈന്യത്തിന് മുൻപാകെ കീഴടങ്ങി. അന്ന് മുതൽ ഇന്ത്യൻ സൈന്യത്തെ ഏറെ ആദരിച്ചിരുന്ന വാനി 2004ലാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ 162ആം ബറ്റാലിയനില്‍ ചേരുന്നത്.
ഒരുകാലത്ത് കശ്മീര്‍ മേഖലയിലെ ഭീകരരില്‍ ഒരാളായിരുന്ന നാസിര്‍ അഹമ്മദ് വാനിയുടെ കീഴടങ്ങലും സൈന്യത്തിലേക്കുള്ള പ്രവേശനവും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈനിക സേവനത്തിനിടയിലെ അസാധാരണ ധൈര്യത്തിന് 2007ല്‍ വാനിക്ക് പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. 2018 ലാണ് വാനി രാജ്യത്തിനായി വീരമൃത്യു വരിച്ചത് . ഷോപിയാനിലെ ബട്ടഗുണ്ട് ഗ്രാമത്തില്‍ ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് 38കാരനായ നാസിര്‍ അഹമ്മദ് വാനിക്ക് വെടിയേറ്റത്.
വെടിയേറ്റയുടന്‍ തന്നെ അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാനിയോടുള്ള ആദരസൂചകമായി ശവസംസ്‌ക്കാര ചടങ്ങില്‍ 21 സൈനികര്‍ ആചാര വെടി മുഴക്കി. ത്രിവര്‍ണ പതാകയില്‍ പുതപ്പിച്ചാണ് ശരീരം സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ബഹുമതികളോടെ സംസ്‌ക്കരിച്ചത്.രാജ്യം അദ്ദേഹത്തിന്റെ ധീരതയ്‌ക്ക് അശോക ചക്ര നൽകിയാണ് ആദരിച്ചത്. ദക്ഷിണ കശ്മീരിൽ നടന്ന ഒട്ടേറെ ഭീകര വിരുദ്ധ പോരാട്ടങ്ങളിൽ വാനി പ്രകടിപ്പിച്ച അസാമാന്യ ധീരതയ്‌ക്കാണു സമാധാനകാലത്തു നൽകുന്ന പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര പ്രഖ്യാപിച്ചത്.
















