‘കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം’ എന്ന് അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കുന്ന ഒരു ഭൂതകാലം മലയാളനാടിനുണ്ട്. മാവേലി നാടുവാഴുന്ന കാലമായിരുന്നു ഇങ്ങനെ. രാമരാജ്യത്തില്‍ വീടുകള്‍ക്കും കുടിലുകള്‍ക്കുമൊന്നും പൂട്ടുപോലും ഉണ്ടായിരുന്നില്ലത്രേ. കാലംമാറി. ആളുകളും മാറി. ഇന്നിപ്പോള്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു പൂട്ടുകൊണ്ട് തൃപ്തിവരുന്നില്ല. കള്ളവും ചതിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാനാവുന്നില്ല.
ഇത്തരമൊരു വര്‍ത്തമാനകാലത്ത് കാവലുപോലുമില്ലാതെ ലക്ഷക്കണക്കിന് രൂപ പെട്ടിയിലിട്ട് പൊതുവഴിയോരത്ത് സ്ഥാപിച്ചാല്‍ എന്തൊക്കെ സംഭവിക്കും? അതാണ് എടിഎം കവര്‍ച്ചകളിലൂടെ വ്യക്തമായിരിക്കുന്നത്. ബാങ്കുകളില്‍ചെന്ന് കാത്തിരിക്കാതെയും ക്യൂനില്‍ക്കാതെയും എവിടെനിന്നും പണം സ്വമേധയാ പിന്‍വലിക്കാനുള്ള എടിഎം സൗകര്യം ലഭിച്ചിട്ട് ഒരു ദശാബ്ദമേ ആയുള്ളൂ.
ആധുനിക സാങ്കേതിക സംവിധാനത്തിന്റെ ആവിര്‍ഭാവത്തോടൊപ്പം അതിനെ അട്ടിമറിച്ച് പണം തട്ടാനുള്ള തന്ത്രങ്ങളും പ്രയോഗിച്ചുതുടങ്ങി. ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും എടിഎം കവര്‍ച്ചയുടെ വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ പിന്‍ബലം പ്രയോജനപ്പെടുത്താതെ പണപ്പെട്ടി പറിച്ചെടുത്ത് കൊണ്ടുപോയി തല്ലിപ്പൊളിച്ച് കവര്‍ച്ച നടത്തിയ സംഭവങ്ങള്‍ ഉണ്ടായി. എന്നാല്‍ പണം നഷ്ടപ്പെട്ടെന്നുപോലും തിരിച്ചറിയാന്‍ കഴിയാത്തവിധം സമര്‍ത്ഥമായി കവര്‍ച്ച നടത്താന്‍ തുടങ്ങിയത് അടുത്തകാലത്താണ്. അതിന്റെ ആധുനിക രീതിയാണ് തിരുവനന്തപുരത്തും പ്രയോഗിച്ചത്.
ഇലക്‌ട്രോണിക് ചിപ്പ് ഉപയോഗിച്ചാണ് തിരുവനന്തപുരത്തെ കവര്‍ച്ച. 50 ലക്ഷത്തിലധികം രൂപ കൊണ്ടുപോയി എന്നാണ് ഏകദേശ വിവരം. പണം നഷ്ടപ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോഴത് വര്‍ധിക്കും. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ്, വെള്ളയമ്പലം, പേരൂര്‍ക്കട എന്നിവിടങ്ങളിലെ ബാങ്ക് എടിഎമ്മുകളിലാണ് മോഷണം. ഇതില്‍ വെള്ളയമ്പലത്തെ എസ്ബിഐയുടെ എടിഎം പോലീസ് ആസ്ഥാനത്തിന് 200 മീറ്റര്‍ മാത്രം അകലെയാണെന്നത് ശ്രദ്ധേയമാണ്.
എടിഎം കൗണ്ടറിനുള്ളിലെ സീലിങ്ങിനോട് ചേര്‍ന്ന് ഘടിപ്പിച്ച പ്രത്യേകതരം മൈക്രോ ചിപ്പിലൂടെയാണ് വിവരങ്ങള്‍ ശേഖരിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിലൂടെ കസ്റ്റമറുടെ പിന്‍നമ്പര്‍ മനസിലാക്കും. തുടര്‍ന്ന് വ്യാജകാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയാണ് രീതിയെന്നും പോലീസ് കണ്ടെത്തി.
ഞായറാഴ്ച രാത്രിയോടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചവര്‍ക്ക് അധികതുക നഷ്ടമായതായി ഫോണ്‍ സന്ദേശം കിട്ടി. അന്‍പതോളം പേര്‍ക്ക് ആയിരത്തിന്റെ ഗുണിതങ്ങളാണ് ഇത്തരത്തില്‍ നഷ്ടമായത്. ഇവര്‍ നല്‍കിയ പരാതിയാണ് അന്വേഷണത്തിനു കാരണം. ഇടപാടുകാര്‍ക്ക് മുംബൈ, ബറോഡ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍നിന്നാണ് പണം പിന്‍വലിക്കപ്പെട്ടതായി ടെലിഫോണുകളിലേക്ക് സന്ദേശമെത്തിയത്.
അതുകൊണ്ടുതന്നെ കവര്‍ച്ചയ്‌ക്കുപിന്നില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കളാണെന്ന് പോലീസ് ഉറപ്പിച്ചു. പ്രത്യേകതരം സെന്‍സറിങ് ലെന്‍സ്, സൂക്ഷ്മദൃശ്യങ്ങള്‍പോലും പിടിച്ചെടുക്കാന്‍ കഴിവുള്ള ക്യാമറ, ബാറ്ററി തുടങ്ങിയ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഉള്‍പ്പെട്ട ഉപകരണമാണ് എടിഎമ്മുകളില്‍ ഘടിപ്പിച്ചിരുന്നത്.
എടിഎമ്മുകളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍കൂടി പരിശോധിച്ചപ്പോള്‍ മൂന്നുപ്രതികളുടെ ചിത്രങ്ങളും, അവര്‍ എടിഎമ്മില്‍ ഉപകരണം സ്ഥാപിക്കുന്നതുമൊക്കെ വ്യക്തമായി. ഈ ദൃശ്യങ്ങള്‍ രാജ്യമെമ്പാടും എത്തിയതോടെ പോലീസും ബാങ്കുകളും ജാഗ്രത പുലര്‍ത്തി. മുംബൈ പോലീസിന്റെ മിടുക്കുകൊണ്ട് മുഖ്യപ്രതി മരിയന്‍ ഗബ്രിയേല്‍ വലയില്‍ വീഴുകയും ചെയ്തു. കേരള പോലീസിന്റെ ഊര്‍ജ്ജിത ശ്രമത്തിലൂടെ മറ്റ് പ്രതികളെയും തിരിച്ചറിയുകയായിരുന്നു. പ്രതികളെല്ലാം റുമാനിയക്കാരാണ്. മോഷണത്തില്‍ നാലുപേരുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
യൂറോപ്യന്‍ യൂണിയനിലെ അതിവേഗം സാമ്പത്തിക വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന രാജ്യമാണ് റുമേനിയ. ദക്ഷിണപൂര്‍വ യൂറോപ്പിലെ രണ്ടുകോടിയില്‍ പോലുമില്ലാത്ത ജനസംഖ്യയുള്ള ഇവിടെ ഏഴുശതമാനത്തോളം പേര്‍ക്കേ തൊഴിലില്ലായ്‌മയുള്ളൂ. ഇത്രയും ദൂരം താണ്ടി കൊച്ചുകേരളത്തിലെ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാന്‍ ഇവരെന്തിനെത്തി എന്ന ചോദ്യം നിലനില്‍ക്കുകയാണ്.
കവര്‍ച്ചയെതുടര്‍ന്ന് എടിഎമ്മുകളുടെ ഭാവിയാണ് ചോദ്യചിഹ്‌നമാകുന്നത്. വിമാനാപകടം സംഭവിച്ചെന്ന് കരുതി ആരും വിമാനമേ വേണ്ടെന്നുവയ്‌ക്കുകയോ യാത്ര ഉപേക്ഷിക്കുകയോ ചെയ്യാറില്ല. ഒരു കവര്‍ച്ചയും ആവര്‍ത്തിക്കപ്പെടാത്ത സംവിധാനങ്ങള്‍ എടിഎമ്മുകള്‍ക്ക് ഉണ്ടാകണം. അതിന് ബാങ്കുകളും റിസര്‍വ് ബാങ്കും അതീവ ശ്രദ്ധചെലുത്തേണ്ടതിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ക്യാമറകള്‍ക്ക് കാവല്‍ക്കാരാകാന്‍ കഴിയില്ല. സാക്ഷികളാകാനേ കഴിയൂ.
ക്യാമറകള്‍ക്കൊപ്പം സായുധകാവലുകളും ഏര്‍പ്പെടുത്തേണ്ട അനിവാര്യതയാണ് ബോധ്യപ്പെടുന്നത്. നിക്ഷേപകര്‍ക്ക് ഒരു അമ്പരപ്പും ആശങ്കയും വേണ്ടെന്ന് ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ക്കൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സാധിക്കണം. തിരുവനന്തപുരത്തെ കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ട് 24 മണിക്കൂര്‍ തികയുംമുമ്പുതന്നെ മുഖ്യപ്രതിയെ വലയില്‍ വീഴ്‌ത്താന്‍ കഴിഞ്ഞ പോലീസ് അഭിനന്ദനമര്‍ഹിക്കുന്നു. പണം നഷ്ടപ്പെട്ടവര്‍ക്കെല്ലാം അവ തിരിച്ചുനല്‍കുന്നതിനുള്ള തീരുമാനവും ഉചിതമായി.
















