തിരുവനന്തപുരം: അമൂല്യ രത്‌നങ്ങളും സ്വര്‍ണവും വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ ഇന്നലെ പോലീസും സുരക്ഷാ വിഭാഗങ്ങളും നടത്തിയ മോക്ഡ്രില്‍ അല്‍പ്പനേരം ഭക്തരെയും വഴിയാത്രക്കാരെയും ആശങ്കയിലാഴ്‌ത്തി. ഉച്ചയ്‌ക്ക്‌ശേഷം രണ്ടര മണിയോടെയാണ് മോക്ഡ്രില്‍ ആരംഭിച്ചത്. ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടാവുകയാണെങ്കില്‍ ചെയ്യേണ്ട സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്താനും തയ്യാറെടുപ്പുകള്‍ നടത്താനുമുള്ള പരിശീലനങ്ങളുടെ ഭാഗമായാണ് മോക് ഡ്രില്‍ എന്ന് പലര്‍ക്കും അറിയാമായിരുന്നെങ്കിലും ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സ്‌ഫോടന ശബ്ദം കേട്ടതും ചിലര്‍ നിലത്തുകിടക്കുന്നതു കണ്ടതും മറ്റ് ചിലരില്‍ പരിഭ്രമമുണ്ടാക്കി.
നാലു ഭീകരവാദികളാണ് രണ്ടര മണിക്ക് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്ക് ഇരച്ചു കയറി ബോംബാക്രമണം നടത്തിയത്. ഇവര്‍ ഉടന്‍ തന്നെ നവരാത്രിമണ്ഡപത്തിന്റെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് കടന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥരെല്ലാം ഓടിയെത്തി ക്ഷേത്രം മുഴുവന്‍ വലയം ചെയ്തു. കമാന്‍ഡോകള്‍ ഭീകരവാദികളെ പിടികൂടാനായി അവര്‍ ഒളിച്ചിരുന്ന കെട്ടിടത്തിലേക്ക് കുതിച്ചു. രണ്ടു ഭീകരവാദികളെ ജീവനോടെ പിടികൂടി. രണ്ടു പേരെ വെടിവച്ചുകൊന്നു. ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരവാദികള്‍ കെട്ടിടത്തിനുള്ളിലുള്ളതു കാരണം മെഡിക്കല്‍ ടീം എത്തിയെങ്കിലും തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. ഇതിനിടയില്‍ കിഴക്കേകോട്ടയിലെ വാഹന ഗതാഗതവും തിരിച്ചുവിട്ടിരുന്നു. പോലീസിലെ വിവിധ വിഭാഗങ്ങള്‍, ഫയര്‍ ഫോഴ്‌സ്, മെഡിക്കല്‍ കോളേജില്‍ നിന്നും അനന്തപുരി ആശുപത്രിയില്‍ നിന്നുമുള്ള മെഡിക്കല്‍ ടീമുകള്‍, ക്ഷേത്ര ജീവനക്കാര്‍ തുടങ്ങിയവരൊക്കെ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന മോക് ഡ്രില്ലില്‍ പങ്കെടുത്തു. അത്യാഹിതം സംഭവിച്ചാല്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനത്തിലും കമ്മ്യൂണിക്കേഷനിലുമാണ് തങ്ങള്‍ ഊന്നല്‍ നല്‍കിയതെന്ന് മോക് ഡ്രില്ലിന് നേതൃത്വം നല്‍കിയ ക്ഷേത്രം എസ്പി തമ്പി എസ്. ദുര്‍ഗാദത്ത് പറഞ്ഞു. രണ്ടാഴ്ചത്തെ തയ്യാറെടുപ്പാണ് പരിപാടിക്ക് വേണ്ടി നടത്തിയത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എസ്. ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.
















