കണ്ണൂര്‍: അവശ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങേണ്ട അഗ്നിശമന സേനാവിഭാഗം പ്രവര്‍ത്തിക്കുന്നത് കട്ടപ്പുറത്തായ വാഹനവും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ. ദിനംപ്രതി നിരവധി അപകടങ്ങള്‍ നടക്കുന്ന പ്രദേശമാണ് കണ്ണൂര്‍ നഗരവും പരിസര പ്രദേശങ്ങളും. എന്നാല്‍ ആവശ്യത്തിന് വാഹനങ്ങളോ ജീവനക്കാരോ ഇല്ലാതെ വീര്‍പ്പ് മുട്ടുകയാണ് അഗ്നിശമനസേനാ വിഭാഗം. രണ്ട് ഷിഫ്റ്റുകളിലായി പന്ത്രണ്ട് ഡ്രൈവര്‍മാരും, 38 ഫയര്‍മാന്‍മാരും ഉള്‍പ്പടെ 60 പേരുണ്ടെങ്കില്‍ മാത്രമേ ഫയര്‍ സ്റ്റേഷന്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഇതിന്റെ പകുതി ജീവനക്കാര്‍ പോലും ഇപ്പോള്‍ നിലവിലില്ല. പരിശീലനത്തിനെത്തുന്ന ജീവനക്കാരെ വെച്ചാണ് ഇപ്പോള്‍ അഗ്നിശമന സേനാവിഭാഗം പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനക്ഷമമായ രണ്ട് വാഹനം മാത്രമാണ് ഇപ്പോള്‍ കണ്ണൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിലവിലുള്ളത്. പ്രവര്‍ത്തനക്ഷമമായ ഒരുവാഹനം പാനൂരില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍ ആരംഭിച്ചപ്പോള്‍ ഒരു ഫയര്‍ എഞ്ചിന്‍ അങ്ങോട്ടേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ മാസം അപകടത്തില്‍പ്പെട്ട ഒരു വാഹനം ഇപ്പോഴും റിപ്പയര്‍ ചെയ്യാതെ കിടക്കുകയാണ്. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുണ്ടെങ്കില്‍ മാത്രമേ ഇത് പ്രവര്‍ത്തന യോഗ്യമാക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അംഗീകൃത വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് മാത്രമേ ഫയര്‍ എഞ്ചിനുകള്‍ അറ്റകുറ്റപ്പണി നടത്താവു എന്നതാണ് വ്യവസ്ഥ. എന്നാല്‍ അറ്റകുറ്റപ്പണിയുടെ തുക തിരികെ ലഭിക്കാന്‍ ഒരു വര്‍ഷം വരെ താമസിക്കുന്നതിനാല്‍ വര്‍ക്ക് ഷോപ്പുകള്‍ അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കാന്‍ വിമുഖത കാട്ടുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരമധ്യത്തില്‍ വെച്ച് ബ്രേക്ക് ഡൗണായ അഗ്നിശമന സേനയുടെ വാഹനം നാട്ടുകാരുടെ സഹായത്തോടെയാണ് തള്ളി ഓഫീസിലെത്തിച്ചത്. ഏതെങ്കിലും തരത്തിലുള്ള വലിയ അപകടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അഗ്നിശമന സേനാവിഭാഗം നോക്കുകുത്തിയാകുമെന്ന് ഉറപ്പാണ്.
















