റിയോ ഡി ജനീറോ: നീന്തൽക്കുളത്തിലെ ഇതിഹാസ അമേരിക്കൻ താരം മൈക്കൽ ഫെൽപ്‌സിന് ഒളിമ്പിക്‌സിൽ 19-ാം സ്വർണ്ണം. ഇന്നലെ രാവിലെ പുരുഷന്മാരുടെ 4-100 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിൽ പൊന്നണിഞ്ഞാണ് ഫെൽപ്‌സ് ഒളിമ്പിക്‌സ് ചരിത്രത്തിലെ പത്തൊൻപതാം സ്വർണ്ണം കരസ്ഥമാക്കിയത്.
മൂന്ന് മിനിറ്റ് 09.92 സെക്കൻഡിൽ പൂർത്തിയാക്കിയാണ് കാലേബ് ട്രെസൽ, മൈക്കൽെഫൽപ്‌സ്, റയാൻ ഹീഡ്, നഥാൻ ആഡ്രിയാൻ എന്നിവരടങ്ങിയ അമേരിക്കൻ ടീം മത്സരം പൂർത്തിയാക്കിയത്. മത്സരത്തിൽ നിർണായകമായ രണ്ടാം പാദത്തിലാണ് ഫെൽപ്‌സ് നീന്തിയത്. ഫ്രാൻസ്, ആസ്‌ട്രേലിയ ടീമുകൾ യഥാക്രമം വെള്ളിയും വെങ്കലവും നേടി.
ഇന്നലത്തെ നേട്ടത്തോടെ ഒളിമ്പിക്‌സിൽ ഫെൽപ്‌സിന്റെ മെഡൽ നേട്ടം 23 ആയി. 19 സ്വർണ്ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമാണ് ഫെൽപ്‌സ് ഇതുവരെ നീന്തൽക്കുളത്തിൽ നിന്ന് സ്വന്തമാക്കിയത്. ഇനി നാല് സ്വർണ്ണം കൂടി ഇത്തവണ ഫെൽപ്‌സ് ലക്ഷ്യമിടുന്നുണ്ട്. 100 മീറ്റർ ബട്ടർഫ്‌ളൈ, 200 മീറ്റർ ബട്ടർഫ്‌ളൈ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ, 4-100 മീറ്റർ മെഡ്‌ലെ റിലേ എന്നിവയിലും ഫെൽപ്‌സ് മത്സരിക്കാനിറങ്ങുന്നുണ്ട്.
നിലവിൽ ഒളിമ്പിക്‌സിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ താരമെന്ന റെക്കോഡും മെഡൽ നേടിയ താരമെന്ന റെക്കോഡും ഫെൽപ്‌സിന്റെ പേരിലാണ്. സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക് താരം ലാരിസ ലത്തിനിനയാണ് ഫെൽപ്‌സിന്റെ പിന്നിലുള്ളത്. ഒമ്പത് സ്വർണ്ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമടക്കം 18 മെഡലുകൾ.
2014-ൽ നീന്തൽക്കുളത്തിൽ നിന്ന് വിടവാങ്ങുകയാണെന്നു പ്രഖ്യാപിച്ച ഫെൽപ്‌സിന്റെ ഉജ്ജ്വല തിരിച്ചുവരവിനാണ് റിയോ സാക്ഷ്യം വഹിച്ചത്. കൂടാതെ ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പുകളിൽ 226 സ്വർണ്ണവും ആറ് വെള്ളിയും ഒരു വെങ്കലവും ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണവും ഫെൽപ്‌സ് നീന്തിയെടുത്തിട്ടുണ്ട്.
ഒപ്പം പാൻ പസഫിക് ചാമ്പ്യൻഷിപ്പിൽ 16 സ്വർണ്ണവും അഞ്ച് വെള്ളിയും ഈ സ്വർണ്ണമത്സ്യത്തിന്റെ ശേഖരത്തിലുണ്ട്. ഒളിമ്പിക്‌സിലായാലും ലോക ചാമ്പ്യൻഷിപ്പുകളിലായാലും ഫെൽപ്‌സിനോളം മെഡൽ നേടിയവരൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് ഫെൽപ്‌സിന് തുല്യം ഫെൽപ്‌സ് മാത്രമെന്നു പറയുന്നതും.
















