കേരള കോണ്‍ഗ്രസ് (എം) േനതാവും മുന്‍ ധനമന്ത്രിയുമായ കെ.എം. മാണി മൂന്നര പതിറ്റാണ്ട് നീണ്ട മുന്നണി ബന്ധം ഉപേക്ഷിച്ച് പടിയിറങ്ങുന്നത് യുഡിഎഫിനെ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ കേരള കോണ്‍ഗ്രസിനെ നമ്പര്‍ വണ്‍ശത്രുവായാണ് കുറെനാളായി കാണുന്നതെന്നും ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് ഇറങ്ങിയതെന്നും മാണി പറയുന്നു.
സ്വയം വിമര്‍ശനം നടത്തണം എന്ന ഉപദേശവും മാണി കോണ്‍ഗ്രസിന് നല്‍കുകയുണ്ടായി. പലപ്പോഴും മുഖ്യമന്ത്രിപദം സ്വപ്‌നംകണ്ടിരുന്ന മാണി, തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനം യുഡിഎഫില്‍നിന്നും ലഭിക്കില്ലെന്ന നിരാശയോടെയായിരിക്കണം ബന്ധം വിഛേദിച്ചത്. ഇതിനുപുറമെ ബാറുടമയായ ബിജു രമേശ് ഉയര്‍ത്തിയ കോഴക്കൊടുങ്കാറ്റില്‍ മാണിയും ആരോപണവിധേയനായി.
ബാറുകള്‍ തുറക്കാന്‍ മാണിക്കും കോടികള്‍ കോഴ നല്‍കിയെന്നും, മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്നും വരെ ബിജു രമേശ് ആവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസ് തനിക്ക് അര്‍ഹമായ പിന്തുണ നല്‍കിയില്ല എന്ന പരിഭവം മാണിക്കുണ്ട്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കിയത് മാണിയുമായി ചര്‍ച്ച ചെയ്യാതെയാണെന്നും, ബാര്‍കോഴക്കേസില്‍ കെ. ബാബുവിനോടും തന്നോടും രണ്ട് സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും മാണി ആരോപിച്ചിരുന്നു. തന്നെ ബാര്‍കോഴക്കേസില്‍ കുടുക്കിയതിനുപിന്നില്‍ ചെന്നിത്തലക്ക് പങ്കുണ്ടെന്ന് പറയാതെ പറഞ്ഞ മാണിയോട് ചെന്നിത്തലയുടെ മറുപടി തന്റെ കാലത്താണ് മാണി അഗ്‌നിശുദ്ധി നേടിയത് എന്നായിരുന്നു.
കെ.എം. മാണി മുന്നണി വിട്ടത് യുഡിഎഫിന്റെ ഗതികേടാണ് കാണിക്കുന്നത്. മാണി നിയമസഭയില്‍ വേറിട്ട കക്ഷിയായി മാറിയിരിക്കുമെന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. മാണിയുടെ ഈ തീരുമാനം യുഡിഎഫില്‍നിന്നും മറ്റു പാര്‍ട്ടികളുടെ ചോര്‍ച്ചക്കുകൂടി വഴിയൊരുക്കുമെന്ന ഭീതി യുഡിഎഫിനുണ്ട്. യുഡിഎഫിനൊപ്പംനിന്ന് നിരവധി ബജറ്റുകള്‍ അവതരിപ്പിച്ച് പ്രാഗല്‍ഭ്യം തെളിയിച്ച മാണി യുഡിഎഫ് വിടുന്നത് യുഡിഎഫിന്റെ പ്രതിഛായ കൂടുതല്‍ കളങ്കിതമാക്കുകയും ചെയ്യും.
മാണിയുടെ പാര്‍ട്ടി നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകുന്നതോടെ യുഡിഎഫ് അംഗബലം 41 ആയി കുറയും. ജനതാദള്‍ (യു), ആര്‍എസ്പി തുടങ്ങിയ മറ്റ് അസംതൃപ്തരായ കക്ഷികളും യുഡിഎഫ് ബന്ധം വിഛേദിച്ച് മാണിയുടെ പാത സ്വീകരിക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫ് വിട്ട മാണി സമദൂരം നയമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും തന്ത്രശാലിയായ അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ് മറ്റ് ചിലതാണെന്ന് വ്യക്തം. അധികാരം നഷ്ടപ്പെട്ട യുഡിഎഫിനൊപ്പം നിന്നാല്‍ തല്‍ക്കാലം വലിയ മെച്ചമൊന്നുമില്ലെന്ന് മാണിക്കറിയാം. തനിക്കെതിരായ കേസുകളുടെ ഗൗരവവും അദ്ദേഹം തിരിച്ചറിയുന്നുമുണ്ട്. മാണി യുഡിഎഫ് വിട്ടാല്‍ ഗുരുതരമായ ഭവിഷ്യത്തുക്കള്‍ അനുഭവിക്കേണ്ടിവരുമെന്ന ചെന്നിത്തലയുടെ വാക്കുകളില്‍ മാണിക്കുള്ള മുന്നറിയിപ്പുണ്ട്.
മാണിയെ വേണ്ടെന്ന് പല എല്‍ഡിഎഫ് നേതാക്കളും വ്യക്തമാക്കിയിട്ടും താന്‍ എല്‍ഡിഎഫ് വിരുദ്ധനല്ലെന്ന ഭാവം മാണി പ്രകടിപ്പിക്കുന്നു. ബിജെപി ക്രൈസ്തവവിരുദ്ധ പാര്‍ട്ടിയല്ല എന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരെയും എന്‍ഡിഎ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെന്നും മാണി വരുന്നുണ്ടെങ്കില്‍ നയം വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
മാണി മുന്നണി വിട്ടതിനോട് കോണ്‍ഗ്രസ് നേതാക്കള്‍ പരിഭ്രാന്തമായാണ് പ്രതികരിച്ചത്. ഇത് സ്വാഭാവികവുമാണ്. മുസ്ലിംലീഗ് കഴിഞ്ഞാല്‍ മുന്നണിയിലെ പ്രബല രാഷ്‌ട്രീയകക്ഷിയായിരുന്നു മാണിയുടെ പാര്‍ട്ടി. ബാര്‍കോഴക്കേസില്‍നിന്ന് മാണിയെ തങ്ങളുടെ ഭരണകാലത്ത് രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം അഴിമതിക്ക് കുടപിടിക്കുന്ന അധാര്‍മിക രാഷ്‌ട്രീയത്തിന് തെളിവാണ്.
യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കിലും തദ്ദേശസ്ഥാപനങ്ങളിലെ അധികാര പങ്കാളിത്തം തുടരുമെന്ന് മാണി പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിനുള്ള പ്രശ്‌നാധിഷ്ഠിത പിന്തുണ തുടരുമെന്നും പറയുന്നു. ഇവിടെ മാണിയെപ്പോലെ കോണ്‍ഗ്രസിന്റെയും രാഷ്‌ട്രീയസദാചാരമാണ് ചോദ്യംചെയ്യപ്പെടുന്നത്. മുന്നണി വിട്ട സാഹചര്യത്തില്‍ മാണിയുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്ന് പറയാന്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെയും നാവുപൊങ്ങുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു കാര്യം ഉറപ്പാണ്.
തന്ത്രശാലിയായ മാണി അതീവശ്രദ്ധയോടെയാണ് കരുക്കള്‍ നീക്കുന്നത്. ഒടുവില്‍ തനിക്ക് ജയിക്കണമെന്ന ലക്ഷ്യമാണ് ഇതിനുപിന്നിലുള്ളത്. എന്നാല്‍ ഇക്കുറി കണക്കുകൂട്ടലുകള്‍ പിഴക്കാനാണ് സാധ്യത. യുഡിഎഫ് വിട്ടെങ്കിലും മാണിയുടെ നിലപാടില്‍ ഇപ്പോഴും സുതാര്യതയില്ല. അവസരവാദ രാഷ്‌ട്രീയം ഉപേക്ഷിക്കുകയും അഴിമതിയാരോപണങ്ങളില്‍നിന്ന് മുക്തമാവുകയും ചെയ്താലല്ലാതെ ഇനിയുള്ള കാലം മാണിയുടെ രാഷ്‌ട്രീയത്തിന് കേരളം വഴിപ്പെടുമെന്ന് തോന്നുന്നില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. മാണിയുടെ വേര്‍പാടോടെ യുഡിഎഫിന്റെ തകര്‍ച്ച ആസന്നമായിരിക്കുന്നു.
















