റിയൊ ഡി ജനീറോ: പണക്കൊഴുപ്പുകൊണ്ട് ആറാടിയ ബീജിങ്ങിനും ലണ്ടനും നാലയലത്തെത്തില്ല റിയൊയെന്നു പറഞ്ഞവർക്ക് മറുപടി നൽകി മാരക്കാനയിലെ വർണവിസ്മയം. ബ്രസീലിന്റെ തനതു കലാരൂപങ്ങൾക്കൊപ്പം സാങ്കേതിക മികവു കൂടി വിളക്കിച്ചേർത്തപ്പോൾ പുതിയൊരു അനുഭവമായി കാഴ്ചക്കാർക്ക്. പരിമിതികൾക്കിടയിൽ നിന്ന് പരാതികളില്ലാതെ ഉദ്ഘാടനച്ചടങ്ങ് കെങ്കേമമാക്കിയതിന്റെ തലയെടുപ്പുമായി സംഘാടകർക്ക്.
ഇന്നലെ പുലർച്ചെ ഇന്ത്യൻ സമയം 4.30ന് മാരക്കാനയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മുൻ മാരത്തൺ ഓട്ടക്കാരൻ വാൻഡർലെ കോർഡെയ്‌റോ ഡി ലിമ ഒളിമ്പിക് ദീപശിഖ തെളിച്ചതോടെ പതിനാറുനാൾ നീണ്ട കായികോത്സവത്തിന് ഔദ്യോഗികമായി കൊടിയുയർന്നു. 26,000 കിലോമീറ്റർ സഞ്ചരിച്ച് നഗരത്തിലെത്തിയ ദീപശിഖ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ടെന്നീസ് താരം ഗുസ്താവോ കുർട്ടൻ സ്റ്റേഡിയത്തിലെത്തിച്ചു.
സെയിലിങ് താരം റോബർട്ട് ഷെയ്ഡ് ഒളിമ്പിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രസീലിന്റെ ഇടക്കാല പ്രസിഡന്റ് മൈക്കിൾ ടെമർ ഗെയിംസ് തുടങ്ങിയതായി പ്രഖ്യാപിച്ചു.
ടീമുകളുടെ മാർച്ച് പാസ്റ്റിൽ ആദ്യത്തേതിനുള്ള അവസരം ഗ്രീസിന്. ഒളിമ്പിക്‌സിന്റെ ജന്മദേശമെന്ന നിലയിലാണ് എല്ലാ ഒളിമ്പിക്‌സിലും അവർ ആദ്യം പതാകയേന്തുന്നത്. പോർച്ചുഗീസ് അക്ഷരമാല ക്രമത്തിൽ തുടർന്നു രാജ്യങ്ങൾ അണിനിരന്നു.
95-ാമതായി ഇന്ത്യൻ ടീമെത്തി. 2008 ബീജിങ് ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര ഇന്ത്യൻ പതാകയേന്തി. 70 താരങ്ങളും 24 ഒഫീഷ്യലുകളും അണിനിരന്നു. അവസാനം ആതിഥേ യരായ ബ്രസീലും അണിനിരന്നു. അഭയാർത്ഥികളുടെ ടീം ഒളിമ്പിക് പാതകയ്‌ക്കു കീഴിലെത്തിയപ്പോൾ ആദരവോടെയാണ് അവരെ സ്വീകരിച്ചത്.
രാഷ്‌ട്രീയ-സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് ബ്രസീൽ വട്ടം കറങ്ങിയെങ്കിലും വർണാഭമായ ചടങ്ങുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നത്. സംഗീതവും നൃത്തവും വർണങ്ങളും ഉപയോഗിച്ചുള്ള ദൃശ്യവിസ്മയം. മൂന്നര മണിക്കൂറോളം നീണ്ട ഉദ്ഘാടന ചടങ്ങ് അണിയിച്ചൊരുക്കിയത് വിഖ്യാത ബ്രസീലിയൻ സംവിധായകൻ ഫെർണാണ്ടോ സെയ്‌റെല്ല.
പൗളീഞ്ഞോ ഡാവിയോളയുടെ ശബ്ദത്തിൽ ബ്രസീലിന്റെ ദേശീയഗാനമാണ് മാരക്കാനയിൽ ആദ്യം മുഴങ്ങിയത്. പിന്നീട് സാംബാ സംഗീത ഇതിഹാസം എൽസ സോറസ് മുതൽ പന്ത്രണ്ടു വയസുകാരി സോഫിയ വരെ നൃത്തച്ചുവടുകളുമായി അരങ്ങിലെത്തിയതോടെ ആരാധകരുടെ ആഹ്ലാദം അണപൊട്ടി.
ലാറ്റിനമേരിക്കയിൽ ആദ്യമായി വിരുന്നെത്തിയ ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങിൽ ലാറ്റിനമേരിക്കയുടെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന കലാപരിപാടികളും തനതു നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും ചടങ്ങിൽ വിളിച്ചോതി.
മാർച്ച് പാസ്റ്റിൽ പങ്കെടുത്ത ടീമുകൾക്കെല്ലാം ഒരു വൃക്ഷത്തൈ കൂടി സംഘാടകർ സമ്മാനിച്ചു. ടീമുകൾ പതാകയേന്തി ഗ്രൗണ്ടിലെത്തിയപ്പോഴാണ് ഒപ്പമുള്ള കുട്ടിയുടെ കൈയിൽ ഒരു തൈ കൂടി കൊടുത്തത്. എല്ലാം ബ്രസീലിലെ തനത് സസ്യങ്ങൾ. ആകെ 207 ഇനം തൈകളാണ് ഇങ്ങിനെ തയ്യാറാക്കിയത്. ഉദ്ഘാടന ചടങ്ങിനുശേഷം ഈ തൈകളെല്ലാം ഡിയോഡോറിയിലെ റാഡിക്കൽ പാർക്കിൽ കൊണ്ടുപോയി നടും. രാജ്യം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ചതിന്റെ ഓർമ്മയ്‌ക്കായി അവിടെ ഒരു കായികവനം ഒരുക്കുകയും സംഘാടകരുടെ പദ്ധതി.
















