ആര്‍.പ്രദീപിന്റെ ‘കമല്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ ‘ എന്ന ലേഖനം ( ജന്മഭൂമി, ആഗസ്റ്റ് 5) കമാലുദ്ദീന്‍ മുഹമ്മദ് മജീദിന്റെ ഇരട്ടത്താപ്പിന്റെ പൊയ്‌മുഖം വലിച്ച് കീറിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുരേഷ് ഗോപി പിന്തുണച്ച് സംസാരിച്ചത് രാജ്യസഭാംഗമാകാന്‍ വേണ്ടിയാണെന്ന് പറഞ്ഞ കമാലുദ്ദീന്‍ എന്തിനു വേണ്ടിയാണ് മോദിയെ തികഞ്ഞ മര്യാദകെട്ട രീതിയില്‍ നരാധമനെന്നും മറ്റും വിളിച്ചതെന്ന് ഇപ്പോള്‍ മനസ്സിലായിരിക്കുന്നു.
ബിജെപിയേയും ഹിന്ദുത്വ സംഘടനകളേയും വിമര്‍ശിക്കുക മാത്രമല്ല, ഹിന്ദു വിരുദ്ധമായതെന്തിനേയും തലയിലേറ്റി ലാളിക്കുകയും ചെയ്യുന്നവര്‍ക്ക് ഇടതുപക്ഷം ഇവിടെ അധികാരത്തില്‍ വന്നാല്‍ എന്തെങ്കിലുമൊക്കെ തടയുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കമാലുദ്ദീന്‍ നീങ്ങിയത്.
ഹിന്ദു ദേവതകളുടെ നഗ്‌നചിത്രം വരച്ചതുകൊണ്ട് മാത്രം എം.എഫ്.ഹുസൈനെ വിളിച്ചുവരുത്തി അവാര്‍ഡ് കൊടുക്കാന്‍ തീരുമാനിച്ചവര്‍ തനിക്കും എന്തെങ്കിലും നക്കാപ്പിച്ച തരാതിരിക്കില്ല എന്ന കമാലുദ്ദീന്റെ പ്രതീക്ഷ തെറ്റിയില്ല.
എല്ലാം ശരിയാക്കും എന്നുപറഞ്ഞ് അധികാരത്തില്‍ കയറി രണ്ടുമാസം പൂര്‍ത്തിയാക്കി നിരവധി കൊലപാതകങ്ങളും, നിരവധി ദളിത്-സ്ത്രീ പീഡനങ്ങളും മാത്രം നേട്ടങ്ങളായുള്ള ഇടതുസര്‍ക്കാര്‍ ഉടനെ തന്നെ കമാലുദ്ദീന് ചലച്ചത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം കൊടുത്തില്ലേ.
ചില ജനപ്രിയ സിനിമകള്‍ സംവിധാനം ചെയ്ത യോഗ്യത മാത്രമുള്ള കമാലുദ്ദീന് അറിയാം ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് സ്ഥാനമാനങ്ങള്‍ തരപ്പെടുത്തണമെങ്കില്‍ ഹിന്ദുത്വ വിരോധവും മോദിയോടുള്ള വെറുപ്പും കൂടികലര്‍ന്ന ഒരു പ്രത്യേകതരം കലാദര്‍ശന പ്രകടനവും കൂടി നടത്തണമെന്ന്.
അത് അദ്ദേഹം വൈദഗ്ദ്യത്തോടെ ചെയ്തു, വരമ്പത്ത് തന്നെ സമ്മാനവും കിട്ടി. പക്ഷെ, കേരളത്തിലെ ജനങ്ങള്‍ കമാലുദ്ദീന്‍ എന്ന കമല്‍ വര്‍ഗ്ഗീയതയുടെ ചെളിക്കുണ്ടിലാണ്ടു കിടക്കുന്ന ഒരു ജനാധിപത്യവിരുദ്ധനാണെന്ന് മനസ്സിലാക്കുന്നു.
ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍
ഏറ്റുമാനൂര്‍
പാടത്തെ പണിയും വരമ്പത്തെ കൂലിയും
പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് ഒരമ്മാവന്റെയും മരുമകന്റെയും കഥ. മരുമകനെ നന്നാക്കാന്‍ അമ്മാവന്‍ ഒരുപാട് ഭേദ്യംചെയ്തു. പക്ഷെ ഫലം കണ്ടില്ല. ഒരു ദിവസം അമ്മാവന്‍ തല്ലുമ്പോള്‍ മരുമകന്‍ തൊഴുതു പറഞ്ഞുവത്രേ: ”എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നേരെയാവില്ല.”
മുന്‍ ആഭ്യന്തരമന്ത്രിയും സിപിഎം സംസ്ഥാന സെക്രടറിയുമായ സഖാവ് കോടിയേരി ആ മരുമകനെയാണ് അനുസ്മരിപ്പിക്കുന്നത്.
പാടത്തെ പണിയും വരമ്പത്തെ കൂലിയുമെല്ലാം അതാണ് കാണിക്കുന്നത്. മുമ്പൊരിക്കല്‍ വേണമെങ്കില്‍ പോലീസ്‌സ്‌റ്റേഷനിലിരുന്നും ബോംബുണ്ടാക്കുമെന്ന് പറഞ്ഞയാളാണല്ലോ ടിയാന്‍!
എം. ശ്രീധരന്‍, വരവൂര്‍
കാലടിയില്‍ വേറെ
ആരുടെ പ്രതിമ?
ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, അക്കാദമിക് ലക്ഷ്യത്തിനുപുറമേ ആദിശങ്കരനും സംസ്‌കൃതവും മണ്ണിലലിഞ്ഞ കാലടിയുടെ പൈതൃകവും കാത്തുസൂക്ഷിക്കാന്‍ ഉപകരിയ്‌ക്കും എന്നുകരുതിയവരാണ് നമ്മളെല്ലാം. പക്ഷെ, ഇന്ന് ആ കാമ്പസില്‍ നടക്കുന്ന പലതും ചില ഉത്തരേന്ത്യന്‍ കലാശാലകളിലെ വഴിവിട്ട പ്രവര്‍ത്തനത്തിന്റെ പിന്തുടര്‍ച്ചയോ വികൃതാനുകരണമോ ആണ്.
ജെഎന്‍യുവില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അഫ്‌സല്‍ഗുരുവിനുവേണ്ടി കാലടി സര്‍വകലാശാലയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. അവിടെ അഫ്‌സല്‍ അനുസ്മരണത്തിനു നേതൃത്വം കൊടുത്ത ‘ഐസ’ എന്ന തീവ്ര ഇടതുപക്ഷ സംഘടന കാലടി കാമ്പസിലും സജീവമാണ്. രോഹിത് വെമുലയുടെ ആത്മഹത്യ സംഘപരിവാര്‍ നടത്തിയ കൊലപാതകമാണെന്ന് പ്രചരിപ്പിയ്‌ക്കാന്‍ നേതൃത്വംകൊടുത്തത് ഇടതുപക്ഷ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സംഘടനകളാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗം ഈ വിഷയങ്ങള്‍ ആളിക്കത്തിക്കുന്നു.
സര്‍വകലാശാലയുടെ പുതിയ കവാടത്തില്‍ ആദിശങ്കരന്റെ പ്രതിമ സ്ഥാപിക്കുന്നതാണ് ഇപ്പോള്‍ വിവാദമാക്കുന്നത്. ശങ്കരന്റെ പ്രതിമ സ്ഥാപിച്ചാല്‍ അത് അമ്പലമാകും എന്നാണ് ഇടതുപക്ഷ പ്രവര്‍ത്തകരുടെ നിലപാട്. ശങ്കരാചാര്യരുടെ പേരില്‍ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ ഉയര്‍ന്ന യൂണിവേഴ്‌സിറ്റിയില്‍ മറ്റാരുടെ പ്രതിമയാണ് വെക്കേണ്ടത്? പ്രതിമയും ഫോട്ടോയും വെച്ചാല്‍ അമ്പലമാകുമെന്ന യുക്തി മറ്റു പലകാര്യങ്ങളിലും എന്തുകൊണ്ട് ആലോചിക്കുന്നില്ല.
സ്വാതി തിരുനാളിന്റേയും ശക്തന്‍ തമ്പുരാന്റേയും ശ്രീനാരായണ ഗുരുവിന്റേയും പ്രതിമയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട്. അതൊക്കെ അമ്പലമായോ? ചെമ്പൈ സ്മാരക കോളെജിനുമുന്നില്‍ ചെമ്പൈ പ്രതിമയില്ലേ?
നീയും ഞാനും ഈശ്വരനാണെന്നും നാമൊന്നാണെന്നും പഠിപ്പിച്ച അദ്വൈത ദാര്‍ശനികന്റെ പേരില്‍ സ്പര്‍ദ്ധയും ഈര്‍ഷ്യയും ഉണ്ടാക്കുന്ന ഉന്മൂലന രാഷ്‌ട്രീയക്കാരെയും മതമൗലിക വാദികളെയും തിരിച്ചറിയണം. അവര്‍ക്ക് രോഗം മൂര്‍ച്ഛിക്കും മുന്‍പേ ചികില്‍സിക്കണം.
അരുണ്‍ലാല്‍ എം.വി
കൊയിലാണ്ടി
















