രൂപംകൊണ്ടതുമുതല്‍തന്നെ പാക്കിസ്ഥാന്‍ ഭാരതത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുകയാണ്. നൂറുകണക്കിന് സുരക്ഷാഭടന്മാരും ആയിരക്കണക്കിന് നിരപരാധികളും ഇതിനകം കൊല്ലപ്പെട്ടു. ജമ്മുകശ്മീരിന്റെ പേരിലാണ് പാകിസ്ഥാന്‍ എന്നും ഭാരതത്തെ ചൊറിഞ്ഞുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ കൈയടക്കിവച്ച കാശ്മീര്‍ ഭാഗം അവര്‍ ഭീകരരെ സൃഷ്ടിക്കുന്നതിനായാണ് ഉപയോഗപ്പെടുത്തുന്നത്.
പാക്കിസ്ഥാന്‍ തീറ്റിപോറ്റി വളര്‍ത്തി ജമ്മുകശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരര്‍ കടുത്ത സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ആദ്ധ്യായമായിരുന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിക്കുവേണ്ടി ആ രാജ്യം നടത്തിയ കണ്ണീര്‍വാര്‍ക്കല്‍. ബുര്‍ഹാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപം കശ്മീരില്‍ നടക്കുകയുണ്ടായി. സുരക്ഷാ സേനയുമായി ഭീകരര്‍ ഏറ്റുമുട്ടി. നാല്‍പതോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ബുര്‍ഹാന്‍ വധിക്കപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞമാസം 19 ന് കരിദിനം ആചരിക്കാന്‍ പോലും പാക്കിസ്ഥാന്‍ തയ്യാറായി. ഇതിന്റെയെല്ലാം കരിനിഴല്‍ നീങ്ങുംമുമ്പാണ് സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗം ഇസ്ലാമാബാദില്‍ ചേര്‍ന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സമ്മേളനം ഉദ്ഘാടനം ചെയ്യവേ ജമ്മുകശ്മീര്‍ വിഷയവും എടുത്തിട്ടു.
കശ്മീര്‍ പ്രശ്‌നം ഭാരതത്തിന്റെ ആഭ്യന്തരകാര്യമല്ലെന്നുവരെ നവാസ് ഷെരീഫ് പയാന്‍ മടിച്ചില്ല. കുറുനരിയുടെ കൗശലത്തോടെ പാകിസ്ഥാന്‍ പെരുമാറുമ്പോള്‍ യോഗത്തില്‍ ഭാരത ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം സിംഹഗര്‍ജനം തന്നെയായി.
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാനെ രക്തസാക്ഷിയായി ചിത്രീകരിക്കുന്നതിനെ രാജ്‌നാഥ് ചോദ്യം ചെയ്തു. അയാളെയെന്നല്ല ഒരു ഭീകരനെയും മഹത്വവല്‍ക്കരിക്കരുത്, സ്തുതിക്കരുത്.
ഭീകരരെ നല്ലവരെന്നും ചീത്തയാള്‍ക്കാരെന്നും വേര്‍തിരിക്കേണ്ടതുമില്ല. ഭീകരത ഭീകരത തന്നെയാണ്- രാജ്‌നാഥ് തുറന്നടിച്ചു. ഭീകരര്‍ക്ക് എതിരെ മാത്രമല്ല, ഭീകരസംഘടനകള്‍ക്കും, അവരെ പിന്തുണയ്‌ക്കുന്ന വ്യക്തികള്‍ക്കും, രാജ്യങ്ങള്‍ക്കും എതിരെ ശക്തമായ നടപടിയാണ് വേണ്ടത്. ഭീകരര്‍ക്ക് സുഖതാവളമൊരുക്കുന്ന, അവരെ സഹായിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന രാജ്‌നാഥിന്റെ വാക്കുകള്‍ക്ക് ഘടകരാജ്യങ്ങളെല്ലാം നല്ല പിന്തുണയാണ് നല്‍കിയത്. കശ്മീരില്‍ വാനി കൊല്ലപ്പെട്ടതിന്റെ മറവില്‍ പാക്കിസ്ഥാന്റെ സഹായത്തോടെ തീവ്രവാദികളും ഭീകരരും അവരെ അനുകൂലിക്കുന്ന നാട്ടുകാരും ചേര്‍ന്ന് വലിയ കലാപമാണ് അഴിച്ചുവിട്ടിരിക്കുന്നതെന്നത് ലോകമാകെ അറിഞ്ഞതാണ്.
അതെല്ലാം മറന്നുകൊണ്ട് പാകിസ്ഥാന്‍ ഭീകരവിരുദ്ധനിലപാടിനെതിരെ സംസാരിക്കുന്നതിലെ വൈരുദ്ധ്യമാണ് രാജ്‌നാഥ് ചൂണ്ടിക്കാട്ടിയത്. പാക്കിസ്ഥാനില്‍ചെന്ന് സ്വന്തം നാട്ടിനെതിരെ പരാതി പറഞ്ഞ വിദേശകാര്യമന്ത്രി നമുക്കുണ്ടായിരുന്നു. ഭാരത റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ പാര്‍ലമെന്റ് അംഗവും നമുക്കുണ്ടായിരുന്നു. അക്കാലമെല്ലാം തീര്‍ന്നുപോയെന്ന് താക്കീത് ചെയ്യുന്നതായി രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍.
















