ഹരിപ്പാട്: വിപണിയില്‍ പഴവര്‍ഗങ്ങളുടെ വില കുതിച്ചുയരുന്നു. വിവാഹാവശ്യത്തിനും പൂജാകര്‍മ്മങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന ഞാലിപ്പൂവന് പഴത്തിന്റെ വിലയാണ് മറ്റ് പഴങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വര്‍ദ്ധിച്ചത്.
ഏത്തയ്ക്ക, പാളയം, റോബസ്റ്റ പഴങ്ങളുടെയും വില ആനുപാതികമായി ഉയര്‍ന്നിട്ടുണ്ട്. കര്‍ക്കിടക മാസത്തില്‍ വിവാഹങ്ങളും മറ്റും കുറവായതിനാല്‍ വിപണിയില്‍ ചിലവ് കുറയുന്നത് ഈ മാസത്തിലാണ്. ഇപ്പോള്‍ വില കുറയുകയാണ് പതിവ്. എന്നാല്‍ ഞാലിപ്പൂവന്പഴത്തിന് കഴിഞ്ഞ മാസം ഒരു കിലോഗ്രാമിന് നാല്‍പ്പത്തിയഞ്ച് രൂപ ഉണ്ടായിരുന്നത് ഇന്നത്തെ വില എണ്‍പത് രൂപയാണ്.
ഏത്തയ്ക്കക്ക് എഴുപത്തഞ്ച് രൂപയായി ഉയര്‍ന്നിട്ടുണ്ട്. നന്നെ ചിലവ് കുറവുള്ള റോബസ്റ്റ പഴത്തിനും പാളയം പഴത്തിനും ഇരുപത് രൂപയില്‍ നിന്നും കിലോയ്ക്ക് നാല്‍പ്പതായി ഉയര്‍ന്നു. പഴവര്‍ഗങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരേയും തയ്യാറായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് നാല് കിലോ ഞാലിപ്പൂവന് പഴത്തിന് നൂറു രൂപയായിരുന്നെന്ന് വ്യാപാരികള്‍ പറയുന്നു. ഈ സമയം തമിഴ്നാട്ടിലെ വണ്ടിയൂര്‍ മേട്ടുപ്പാളയം ഭാഗത്ത് കര്‍ഷകര്‍ കൃഷിയിറക്കി ഫലം എടുത്തപ്പോള്‍ വിലത്തകര്‍ച്ച നഷ്ടത്തില്‍ കലാശിച്ചിരുന്നു. ഇക്കാരണത്താല്‍ ഈ വര്‍ഷം അയല്‍ സംസ്ഥാനത്ത് പഴവര്‍ഗങ്ങളുടെ കൃഷിയിറക്ക് നന്നെ കുറവായതാണ് ഇപ്പോള്‍ വില കുതിച്ചുയരാന്‍ കാരണം.
വിവാഹങ്ങളുടെ സീസണാകുന്ന ചിങ്ങമാസത്തില്‍ സദ്യയുടെ കൂടെ വിളമ്പുന്ന ഞാലിപ്പൂവന് പഴത്തിന് ഇതേ വിലനിലവാരമാണെങ്കില്‍ വീണ്ടും വില കുതിച്ചുയരാനും ക്ഷാമം ഉണ്ടാകാനും സാദ്ധ്യതയെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. എണ്‍പത് രൂപയ്ക്ക് ഇപ്പോള്‍ വില്‍ക്കുന്ന പഴം വാങ്ങാന്‍ പൊതുജനങ്ങളും തയ്യാറാകുന്നില്ല. ഇക്കാരണത്താല്‍ എടുക്കുന്ന വാഴക്കുലകള്‍ ദിവസങ്ങള്‍ കഴിഞ്ഞ് ഉപയോഗശൂന്യമായി പോകുന്നെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: